ടെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണത്തെച്ചൊല്ലി അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടല്‍ അതിരൂക്ഷമാകുന്നു. ഒരു മാസം മുന്‍പ് ഇരുരാജ്യങ്ങളും ഒപ്പുവെച്ച താല്‍ക്കാലിക സമാധാന കരാറിലെ വ്യവസ്ഥകള്‍ നടപ്പിലാക്കുന്നത് നിര്‍ത്തിവെക്കുകയാണെന്ന് ഇറാന്റെ ഉപവിദേശകാര്യ മന്ത്രി കാസെം ഗരീബാബാദി വ്യക്തമാക്കി. കരാറിലെ വ്യവസ്ഥകള്‍ അമേരിക്ക ലംഘിച്ച പശ്ചാത്തലത്തിലാണ് ഈ പിന്മാറ്റമെന്നും രാജ്യം ഇപ്പോള്‍ പ്രതിരോധത്തിന്റെ പാതയിലാണെന്നും ഇറാന്‍ ഔദ്യോഗിക ടെലിവിഷന്‍ വഴി അറിയിച്ചു.
ഇറാന്‍ ലക്ഷ്യമാക്കി അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് തുടര്‍ച്ചയായ ഏഴാം രാത്രിയും ശക്തമായ വ്യോമാക്രമണം നടത്തി. നിരീക്ഷണ കേന്ദ്രങ്ങള്‍, ഭൂഗര്‍ഭ ആയുധ സംഭരണ ശാലകള്‍, സൈനിക ലോജിസ്റ്റിക്‌സ് കേന്ദ്രങ്ങള്‍ എന്നിവ തകര്‍ത്തതായി അമേരിക്കന്‍ സൈന്യം അവകാശപ്പെട്ടു. യു.എസ് ആക്രമണത്തില്‍ തെക്കന്‍ ഇറാനിലെ ഹോര്‍മോസ്ഗാന്‍ പ്രവിശ്യയിലുള്ള ബോഞ്ചിയിലെ പ്രധാന കുടിവെള്ള ശുദ്ധീകരണ പ്ലാന്റും വൈദ്യുതി നിലയവും പൂര്‍ണ്ണമായി തകര്‍ന്നു. ഇത് പതിനായിരത്തോളം വരുന്ന ജനങ്ങളുടെ കുടിവെള്ള വിതരണം തടസ്സപ്പെടുത്തിയിരിക്കുകയാണ്. കൂടാതെ തന്ത്രപ്രധാനമായ ഖേഷ്മ് ദ്വീപിലെ പ്ലാന്റിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
പ്രവിശ്യയിലെ പ്രധാന പാലങ്ങളും ഹൈവേകളും തകര്‍ന്നതോടെ ഇറാന്റെ പ്രധാന തുറമുഖമായ ബന്ദര്‍ അബ്ബാസിലേക്കുള്ള ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. മൂന്ന് ആഴ്ചയായി തുടരുന്ന യു.എസ് ആക്രമണങ്ങളില്‍ 50 ഓളം പേര്‍ കൊല്ലപ്പെടുകയും അറുന്നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇറാന്‍ അറിയിച്ചു. അമേരിക്കന്‍ ആക്രമണങ്ങള്‍ക്ക് മറുപടിയായി യു.എസ് സഖ്യരാജ്യങ്ങള്‍ക്ക് നേരെ ഇറാന്‍ ശക്തമായ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ അഴിച്ചുവിട്ടു.
ബഹ്റൈനിലെ പ്രമുഖ അമേരിക്കന്‍ സൈനിക താവളമായ ഷെയ്ഖ് ഈസ എയര്‍ ബേസിനു നേരെ ഇറാന്‍ ഡ്രോണ്‍ ആക്രമണം നടത്തിയതിനെ തുടര്‍ന്ന് രാജ്യത്ത് പലതവണ അപായ സൈറണുകള്‍ മുഴങ്ങി. കുവൈറ്റിലെ മിനാ അല്‍ അഹ്മദിയിലെ യു.എസ് സൈനിക ഇന്ധന കേന്ദ്രത്തിനു നേരെയും ആക്രമണമുണ്ടായി. കുവൈറ്റിലെ പ്രധാന കുടിവെള്ള ശുദ്ധീകരണ പ്ലാന്റും എണ്ണ ഉത്പാദന കേന്ദ്രവും ഇറാന്‍ മിസൈലുകള്‍ തകര്‍ത്തതോടെ വന്‍ തീപിടുത്തമുണ്ടാവുകയും നിരവധി തൊഴിലാളികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കുടിവെള്ളത്തിനായി 90 ശതമാനവും ഇത്തരം പ്ലാന്റുകളെ ആശ്രയിക്കുന്ന കുവൈറ്റില്‍ രണ്ട് ദിവസത്തിനിടെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്.
സുരക്ഷ മുന്‍നിര്‍ത്തി കുവൈറ്റ് താല്‍ക്കാലികമായി തങ്ങളുടെ വ്യോമപാത അടയ്ക്കുകയും വിമാന സര്‍വീസുകള്‍ പുനക്രമീകരിക്കുകയും ചെയ്തു. അതേസമയം ഇറാഖ് തങ്ങളുടെ വ്യോമപരിധിയില്‍ എത്തിയ ഇറാനിയന്‍ ഡ്രോണുകളെ വെടിവെച്ചിട്ടു. തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം പത്തോളം ഇറാനിയന്‍ മിസൈലുകള്‍ വിജയകരമായി തകര്‍ത്തതായി ജോര്‍ദാന്‍ വ്യക്തമാക്കി. സൗദി അറേബ്യയിലും മിസൈല്‍ ഭീഷണിയെ തുടര്‍ന്ന് സൈറണുകള്‍ മുഴങ്ങിയിട്ടുണ്ട്.
അമേരിക്കന്‍ സൈന്യത്തിന് താവളമൊരുക്കുന്ന രാജ്യങ്ങള്‍ വരും ദിവസങ്ങളില്‍ ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇറാന്റെ റവല്യൂഷണറി ഗാര്‍ഡ്‌സ് മുന്നറിയിപ്പ് നല്‍കി. തിങ്കളാഴ്ചയ്ക്ക് ശേഷം തങ്ങളുടെ 13 സൈനികര്‍ക്ക് കൂടി പരിക്കേറ്റതായി അമേരിക്കന്‍ വക്താക്കള്‍ സ്ഥിരീകരിച്ചു. യുദ്ധം ആരംഭിച്ചതിന് ശേഷം ഇതുവരെ 14 യു.എസ് സൈനികര്‍ കൊല്ലപ്പെടുകയും 427 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ആഗോളതലത്തില്‍ കൈമാറ്റം ചെയ്യപ്പെടുന്ന അസംസ്‌കൃത എണ്ണയുടെ അഞ്ചിലൊന്നും കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്കിന്റെ പൂര്‍ണ്ണ നിയന്ത്രണം തങ്ങള്‍ക്കാണെന്നും ഇവിടുകൂടി പോകുന്ന കപ്പലുകള്‍ നികുതി നല്‍കണമെന്നുമാണ് ഇറാന്റെ നിലപാട്.
എന്നാല്‍ ഇത് അന്താരാഷ്ട്ര ജലപാതയാണെന്ന് വാദിക്കുന്ന അമേരിക്ക, ഇറാന് മേല്‍ വീണ്ടും ശക്തമായ നാവിക ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇതോടെ കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് കൂപ്പുകുത്തി. പൈപ്പ് ലൈനുകള്‍ വഴി ഇന്ധന കൈമാറ്റം നടക്കുന്നുണ്ടെങ്കിലും ആഗോള വിപണിയിലെ പ്രതിസന്ധി പരിഹരിക്കാന്‍ ഇത് പര്യാപ്തമല്ല. മധ്യപൂര്‍വേഷ്യയില്‍ നീണ്ടുനില്‍ക്കുന്ന യുദ്ധം ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ച് അധികാരത്തിലെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മേല്‍ യുദ്ധം അവസാനിപ്പിക്കാനുള്ള രാഷ്ട്രീയ സമ്മര്‍ദ്ദം ശക്തമാവുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
