കുവൈറ്റ് സിറ്റി: തുടര്‍ച്ചയായ ഏഴാം രാത്രിയിലും ഇറാന്റെ സൈനിക താവളങ്ങള്‍ക്ക് നേരെ അമേരിക്ക നടത്തിയ ശക്തമായ ബോംബാക്രമണങ്ങള്‍ക്ക് പിന്നാലെ, യുഎസിന്റെ സഖ്യകക്ഷികളായ ഗള്‍ഫ് രാജ്യങ്ങള്‍ക്കും ജോര്‍ദാനും നേരെ ഇറാന്‍ ശനിയാഴ്ച വന്‍ തിരിച്ചടി നല്‍കി. താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാര്‍ തകര്‍ന്ന് ഒരാഴ്ച പിന്നിടുമ്പോള്‍ മേഖലയിലെ യുദ്ധം അതിന്റെ എറ്റവും തീവ്രമായ ഘട്ടത്തിലേക്ക് നീങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഇറാന്റെ പ്രത്യാക്രമണത്തില്‍ കുവൈറ്റിനാണ് ഏറ്റവും വലിയ നാശനഷ്ടങ്ങള്‍ നേരിട്ടിരിക്കുന്നത്. കുവൈറ്റിലെ ഒരു പ്രധാന കുടിവെള്ള ശുദ്ധീകരണ പ്ലാന്റിന് നേരെ ആക്രമണമുണ്ടായതായും തുടര്‍ച്ചയായ മിസൈല്‍-ഡ്രോണ്‍ ഭീഷണികളെത്തുടര്‍ന്ന് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. കുവൈറ്റിലെ ക്യാമ്പ് ആരിഫ്ജാനിലുള്ള യുഎസ് മിലിട്ടറി സപ്പോര്‍ട്ട് സെന്ററും, അലി അല്‍ സാലം എയര്‍ബേസിലെ റഡാര്‍ സംവിധാനവും തങ്ങള്‍ തകര്‍ത്തതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് അവകാശപ്പെട്ടു. ഇതിന് പിന്നാലെ കുവൈറ്റ് പെട്രോളിയം കോര്‍പ്പറേഷന്റെ ഒരു എണ്ണ ശുദ്ധീകരണശാലയ്ക്കും ഇറാന്റെ ആക്രമണത്തില്‍ കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നും നിരവധി തൊഴിലാളികള്‍ക്ക് പരിക്കേറ്റതായും കുവൈറ്റ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി സ്ഥിരീകരിച്ചു.
തങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെ അമേരിക്ക നടത്തുന്ന ക്രൂരമായ ആക്രമണങ്ങള്‍ക്കുള്ള മറുപടിയാണ് ഇതെന്നാണ് ഇറാന്റെ നിലപാട്. അമേരിക്കന്‍ സൈന്യത്തിന്റെ ഈ അധിനിവേശത്തെ ചെറുക്കാന്‍ അന്താരാഷ്ട്ര തലത്തില്‍ യാതൊരു സംവിധാനവുമില്ലാത്തതിനാല്‍, 'നിങ്ങളെ ആക്രമിക്കുന്നവര്‍ക്കെതിരെ അതേ രീതിയില്‍ തിരിച്ചടിക്കുക' എന്ന ഖുര്‍ആനിലെ കല്‍പ്പനയല്ലാതെ തങ്ങള്‍ക്ക് മുന്നില്‍ മറ്റ് വഴികളില്ലെന്ന് ഐആര്‍ജിസി പ്രസ്താവനയിലൂടെ വ്യക്തമാക്കി.
കഴിഞ്ഞ മൂന്നാഴ്ചയായി തുടരുന്ന യുഎസ് ആക്രമണങ്ങളില്‍ ഇറാനില്‍ ഇതുവരെ 50 പേര്‍ കൊല്ലപ്പെടുകയും അഞ്ഞൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ശനിയാഴ്ച മാത്രം ഹോര്‍മുസ് കടലിടുക്കിനോട് ചേര്‍ന്നുള്ള ഹോര്‍മോസ്ഗാന്‍ പ്രവിശ്യയില്‍ യുഎസ് നടത്തിയ വ്യോമാക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും രണ്ട് പാലങ്ങളും ഒരു തുരങ്കപാതയും തകരുകയും ചെയ്തു.
കുവൈറ്റിന് പുറമെ യുഎസ് യുദ്ധവിമാനങ്ങള്‍ നിലയുറപ്പിച്ചിരിക്കുന്ന ബഹ്റൈനിലെ ഷെയ്ഖ് ഈസ എയര്‍ബേസിനും ഒരു യുഎസ് ഇന്റലിജന്‍സ് ഡാറ്റാ സെന്ററിനും നേരെ ഇറാന്‍ മിസൈല്‍ തൊടുത്തുവിട്ടതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതുപോലെ ജോര്‍ദാനിലെ അല്‍ അസ്‌റാഖിലുള്ള യുഎസ് താവളത്തിന് നേരെയുണ്ടായ ഡ്രോണ്‍-മിസൈല്‍ ആക്രമണത്തില്‍ രണ്ട് അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ ഉള്‍പ്പെടെ അഞ്ച് വിമാനങ്ങള്‍ തകര്‍ത്തതായും ഇറാന്റെ ഔദ്യോഗിക ടെലിവിഷന്‍ അവകാശപ്പെടുന്നുണ്ടെങ്കിലും റോയിട്ടേഴ്‌സ് ഇത് സ്ഥിരീകരിച്ചിട്ടില്ല.
ഏകദേശം മൂന്ന് മാസങ്ങള്‍ക്ക് ശേഷം സൗദി അറേബ്യയ്ക്ക് നേരെയും ഇറാന്റെ ഭാഗത്തുനിന്ന് മിസൈല്‍ ആക്രമണമുണ്ടായതായി ചില സുപ്രധാന സ്രോതസ്സുകള്‍ വ്യക്തമാക്കുന്നു. യുഎസ് സൈനികരുള്ള അല്‍-ഖര്‍ജിലെ താവളത്തെയും ചെങ്കടല്‍ തീരത്തെ യാന്‍ബുവിലെ എണ്ണക്കയറ്റുമതി ടെര്‍മിനലിനെയും ലക്ഷ്യമിട്ടായിരുന്നു ഈ നീക്കം. ഇതിനെത്തുടര്‍ന്ന് പ്രദേശവാസികളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ സൗദി അറേബ്യയുടെ എമര്‍ജന്‍സി മുന്നറിയിപ്പ് സംവിധാനം വഴി നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ സൗദി ഔദ്യോഗിക മാധ്യമങ്ങള്‍ ഈ മുന്നറിയിപ്പിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല.
ആഗോള എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം പിടിച്ചെടുക്കാനാണ് അമേരിക്ക ശ്രമിക്കുന്നതെന്ന് ഇറാന്റെ വിദേശകാര്യ വക്താവ് ഇസ്മായില്‍ ബഗായ് കുറ്റപ്പെടുത്തി. ഈ യുദ്ധ പശ്ചാത്തലത്തില്‍ ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില 4 ശതമാനത്തിലധികം വര്‍ദ്ധിച്ച് കഴിഞ്ഞ ഒരു മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയിട്ടുണ്ട്. വരാനിരിക്കുന്ന നവംബറിലെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ അധികാരം നിലനിര്‍ത്താന്‍ ശ്രമിക്കുന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഈ വിലക്കയറ്റവും യുദ്ധസാഹചര്യവും വന്‍ രാഷ്ട്രീയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. തുറന്നൊരു സമ്പൂര്‍ണ്ണ യുദ്ധത്തിലേക്ക് മേഖല വഴിമാറുമോ എന്ന ആശങ്കയിലാണ് ഇപ്പോള്‍ ലോകരാജ്യങ്ങള്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
