സോള്‍: ലോകത്തിലെ ഏറ്റവും കാഠിന്യമുള്ള ധാതുവാണ് വജ്രം. ലഭ്യതകുറവും ഭംഗിയും വിപണിമൂല്യവുമാണ് വജ്രത്തെ വേറിട്ട് നിര്‍ത്തുന്നത്. രത്‌നങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന വജ്രം സ്വാഭാവികമായി രൂപപ്പെടാന്‍ കോടിക്കണക്കിന് വര്‍ഷങ്ങളും കൃത്രിമമായി ഉത്പാദിപ്പിക്കാന്‍ ആഴ്ചകളും എടുക്കും. മറ്റേതൊരു പ്രതൃതിദത്ത പദാര്‍ത്ഥങ്ങളെക്കാളും 58 മടങ്ങ് കഠിനമാണ് വജ്രം.
എന്നാല്‍ കേവലം 150 മിനിറ്റിനുള്ളില്‍ സ്വാഭാവിക അന്തരീക്ഷ മര്‍ദ്ദത്തില്‍ വജ്രം നിര്‍മ്മിച്ചെടുത്തിരിക്കുകയാണ് ഗവേഷകര്‍. ദക്ഷിണ കൊറിയയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബേസിക് സയന്‍സിലെ ഒരു സംഘം ഗവേഷകര്‍ പ്രത്യേക ദ്രവ ലോഹ മിശ്രിതം ഉപയോഗിച്ചാണ് ഇത് യാഥാര്‍ത്ഥ്യമാക്കിയത്.
ഗാലിയം, ഇരുമ്പ്, നിക്കല്‍, സിലിക്കണ്‍ തുടങ്ങിയ ദ്രവ ലോഹ മിശ്രിതം ഉപയോഗിച്ചാണ് വജ്രം നിര്‍മ്മിച്ചെടുത്തത്. ദ്രവ ലോഹ മിശ്രിതവുമായി കാര്‍ബണ്‍ ലയിപ്പിച്ച് നടത്തുന്ന ആദ്യത്തെ പരീക്ഷണം അല്ലിത്. എന്നാല്‍ നേരത്തെ ഇത്തരത്തില്‍ വജ്രം നിര്‍മ്മിക്കുന്നതിന് ഉയര്‍ന്ന മര്‍ദ്ദവും ഡയമണ്ട് ക്രിസ്റ്റലുമൊക്കെ ആവശ്യമായിരുന്നു. എന്നാല്‍ ഇത്തവണത്തെ പരീക്ഷണം സ്വാഭാവിക മര്‍ദ്ദത്തിലാണ് നടത്തിയിരിക്കുന്നത്.
ലോഹ മിശ്രിതം മിഥേന്‍, ഹൈഡ്രജന്‍ വാതകകളുടെ സാന്നിധ്യത്തില്‍ വാക്വം ചേംബറിനുളളില്‍ ചൂടാക്കിയാണ് വജ്രം നിര്‍മ്മിച്ചെടുത്തത്. ചേംബറിനുളളിലെ ചൂടില്‍ ദ്രാവക ലോഹത്തിലെ കാര്‍ബണ്‍ കണികകളെ പുറത്തുവിടുകയും നേര്‍ത്ത വജ്രകണങ്ങള്‍ രൂപപ്പെടുകയും ചെയ്യുന്നു. 15 മിനിറ്റിനുള്ളില്‍ ചെറിയ വജ്ര ശകലങ്ങള്‍ പുറത്തുവരും. 150 മിനിറ്റ് കൊണ്ട് ചേബറില്‍ നിന്ന് ഡയമണ്ട് ഫിലിം രൂപീകരിക്കാന്‍ സാധിക്കും.
മനുഷ്യ നിര്‍മിതമായി വജ്രം ഉത്പാദിപ്പിക്കണമെങ്കില്‍ ഏറെ സങ്കീര്‍ണതകളാണുള്ളത്. സാധാരണയലധികം അന്തരീക്ഷ മര്‍ദ്ദത്തില്‍ മാത്രമാണ് ഇവ നിര്‍മിച്ചെടുക്കാന്‍ സാധിക്കൂവെന്നിരിക്കെ വജ്ര നിര്‍മ്മാണ മേഖലയില്‍ പുത്തന്‍ ഉണര്‍വാണ് ഇത് നല്‍കിയിരിക്കുന്നത്. വജ്ര വിപണിയുമായി ബന്ധപ്പെട്ട വ്യവസായ സാധ്യതകള്‍ വിപുലീകരിക്കാന്‍ പുതിയ കണ്ടുപിടുത്തം വഴിയൊരുക്കുമെന്നാണ് വിലയിരുത്തല്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്