മിലാൻ: ഇറ്റാലിയൻ നഗരമായ മിലാനിൽ നിയന്ത്രണം വിട്ട ട്രാം പാളം തെറ്റി കെട്ടിടത്തിലേക്ക് ഇടിച്ച് കയറി രണ്ട് പേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച വൈകുന്നേരമുണ്ടായ അപകടത്തിൽ 38 പേർക്ക് പരിക്കേറ്റു.
കൊല്ലപ്പെട്ടവരിൽ ഒരാൾ ട്രാം പാളം തെറ്റിയപ്പോൾ അടിയിൽപ്പെട്ട കാൽനടയാത്രക്കാരനും രണ്ടാമത്തെയാൾ ട്രാമിനുള്ളിലെ യാത്രക്കാരനുമാണെന്ന് മിലാൻ മേയർ ജൂസെപ്പെ സാല അറിയിച്ചു.
2026-ലെ ശീതകാല ഒളിമ്പിക്സ് വേദിയായ മിലാൻ, പാരാലിമ്പിക്സിനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നതിനിടെയാണ് ഈ അപകടം. നിലവിൽ ലോകപ്രശസ്തമായ മിലാൻ ഫാഷൻ വീക്ക് നഗരത്തിൽ നടന്നു വരികയാണ്.
അപകടത്തിൽ പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ട്രാമിനുള്ളിൽ കുടുങ്ങിയവരെ അഗ്നിശമന സേനാംഗങ്ങൾ അതിസാഹസികമായാണ് പുറത്തെത്തിച്ചത്. മരിച്ചവരിൽ ഒരാൾ 60 വയസ്സുള്ള ഇറ്റാലിയൻ പൗരനും മറ്റൊരാൾ സെനഗൽ സ്വദേശിയുമാണ്.
അപകടസമയത്ത് ട്രാം അമിതവേഗതയിലായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. പാളത്തിലെ തിരിവിൽ നിയന്ത്രണം വിട്ട ട്രാം മറിയുകയും കെട്ടിടത്തിലേക്ക് ഇടിച്ച് കയറുകയുമായിരുന്നു. അപകടത്തിന് തൊട്ടുമുമ്പ് തനിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായി ഡ്രൈവർ മൊഴി നൽകിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി അനുശോചനം അറിയിച്ചു. മിലാൻ സ്വദേശി കൂടിയായ ഗതാഗത മന്ത്രി മാറ്റിയോ സാൽവിനി അപകടത്തിൽ തീവ്രദുഃഖം രേഖപ്പെടുത്തുകയും സമഗ്രമായ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
