ലാ പാസ്: ബൊളീവിയയിലെ എൽ ആൾട്ടോയിൽ കറൻസി നോട്ടുകളുമായി പോയ സൈനിക വിമാനം തിരക്കേറിയ റോഡിലേക്ക് തകർന്നു വീണ് വൻ ദുരന്തം. അപകടത്തിൽ 15 പേർ കൊല്ലപ്പെടുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബൊളീവിയൻ വ്യോമസേനയുടെ ഹെർക്കുലീസ് വിമാനമാണ് അപകടത്തിൽപ്പെട്ടത്. രാജ്യത്തെ സെൻട്രൽ ബാങ്കിൽ നിന്ന് പുതുതായി അച്ചടിച്ച നോട്ടുകളുമായി പോവുകയായിരുന്നു വിമാനം.
എൽ ആൾട്ടോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഉടൻ തന്നെ വിമാനം നിയന്ത്രണം വിട്ട് സമീപത്തെ തിരക്കേറിയ റോഡിലേക്ക് പതിക്കുകയായിരുന്നു. വിമാനം വീണ ആഘാതത്തിൽ റോഡിലുണ്ടായിരുന്ന നിരവധി വാഹനങ്ങൾ തകരുകയും തീപിടിക്കുകയും ചെയ്തു. വിമാനത്തിലുണ്ടായിരുന്നവർക്ക് പുറമെ റോഡിലുണ്ടായിരുന്ന യാത്രക്കാരും മരിച്ചവരിൽ ഉൾപ്പെടുന്നു. പരിക്കേറ്റ പലരുടെയും നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.
വിമാനം തകർന്നതോടെ അതിലുണ്ടായിരുന്ന കറൻസി നോട്ടുകൾ റോഡിലാകെ ചിതറിവീണു. അപകടസ്ഥലത്ത് തടിച്ചുകൂടിയ ജനങ്ങളിൽ ചിലർ ചിതറിക്കിടന്ന നോട്ടുകൾ കൈക്കലാക്കാൻ ശ്രമിച്ചത് വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർക്ക് ജലപീരങ്കി പ്രയോഗിക്കേണ്ടി വന്നു. അപകടത്തെത്തുടർന്ന് എൽ ആൾട്ടോ അന്താരാഷ്ട്ര വിമാനത്താവളം താൽക്കാലികമായി അടച്ചു.
അപകടകാരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, വിമാനം പറന്നുയരുന്ന സമയത്ത് മേഖലയിൽ മോശം കാലാവസ്ഥയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സമുദ്രനിരപ്പിൽ നിന്ന് 4,000 മീറ്ററിലധികം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന എൽ ആൾട്ടോ, ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തിലുള്ള ജനവാസ കേന്ദ്രങ്ങളിൽ ഒന്നാണ്. ദുരന്തത്തിൽ ബൊളീവിയൻ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു. അപകടത്തിൽപ്പെട്ട വിമാനം തങ്ങളുടേതല്ലെന്ന് ബൊളീവിയൻ ദേശീയ എയർലൈനായ ബൊളീവിയാന ഡി ഏവിയേഷൻ പ്രസ്താവനയിലൂടെ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
