കാനഡയില്‍ വീണ്ടും വിഘടനവാദപ്പുകച്ചില്‍: മികച്ച കാനഡയ്ക്കായി ഒന്നിച്ച് നില്‍ക്കുമെന്ന് പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി

MAY 22, 2026, 8:25 PM

ടൊറന്റോ: എണ്ണ സമ്പന്നമായ ആല്‍ബെര്‍ട്ട പ്രവിശ്യ കാനഡയില്‍ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതിനെക്കുറിച്ചുള്ള വോട്ടെടുപ്പ് ആസൂത്രണം ചെയ്തതിന് പിന്നാലെ, രാജ്യം കൂടുതല്‍ കരുത്തോടെ മുന്നോട്ട് പോകുമെന്ന് കാനഡയുടെ പുതിയ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി വ്യക്തമാക്കി. ആല്‍ബെര്‍ട്ട പ്രീമിയര്‍ ഡാനിയേല്‍ സ്മിത്ത് പ്രഖ്യാപിച്ച വോട്ടെടുപ്പ് വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്തിലെ ഏറ്റവും മികച്ച രാജ്യമാണ് കാനഡ. എന്നാല്‍ അതിനെ ഇനിയും മികച്ചതാക്കാന്‍ സാധിക്കും. അതിനായി ആല്‍ബെര്‍ട്ട പ്രവിശ്യയുമായി കൈകോര്‍ത്ത് തങ്ങള്‍ പ്രവര്‍ത്തിക്കുകയാണ്. നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന പാര്‍ലമെന്റ് മന്ദിരം സന്ദര്‍ശിക്കുന്നതിനിടെ കാര്‍ണി പറഞ്ഞു.

ആല്‍ബെര്‍ട്ട പ്രവിശ്യ കാനഡയില്‍ തന്നെ തുടരണോ അതോ ഭരണഘടനാപരമായ മാര്‍ഗങ്ങളിലൂടെ വേര്‍പിരിയുന്നതിനായുള്ള ഔദ്യോഗിക വോട്ടെടുപ്പിലേക്ക് നീങ്ങണോ എന്ന് ഒക്ടോബര്‍ 19-ന് പ്രവിശ്യാ നിവാസികള്‍ രേഖപ്പെടുത്തും. എന്നാല്‍ ഈ നീക്കം പെട്ടെന്നൊരു വേര്‍പിരിയലിലേക്ക് വഴിമാറില്ല. ഒരു രാഷ്ട്രീയ തന്ത്രമായാണ് വിദഗ്ധര്‍ ഇതിനെ കാണുന്നത്. 'സ്റ്റേ ഫ്രീ ആല്‍ബെര്‍ട്ട' എന്ന സംഘടന കൊണ്ടുവന്ന വിഘടനവാദ ഹര്‍ജി കഴിഞ്ഞയാഴ്ച കോടതി തള്ളിയിരുന്നു. ഇതിനെ മറികടക്കാനാണ് പ്രീമിയര്‍ ഡാനിയേല്‍ സ്മിത്ത് നേരിട്ട് വോട്ടെടുപ്പ് പ്രഖ്യാപിച്ചത്. ബ്രിട്ടനെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തെത്തിച്ച ബ്രെക്‌സിറ്റ് വോട്ടെടുപ്പിന് മുന്‍പ് അന്നത്തെ യു.കെ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ സ്വീകരിച്ച നിലപാടിനോടാണ് സ്മിത്തിന്റെ നീക്കത്തെ പലരും ഉപമിക്കുന്നത്. സ്വന്തം പാര്‍ട്ടിയിലെ തീവ്ര വിഘടന വാദികളെ ശാന്തരാക്കാനുള്ള ഒരു രാഷ്ട്രീയ നീക്കമാണിത്.

കാനഡയുടെ സാമ്പത്തിക സ്രോതസായ എണ്ണ ഉല്‍പ്പാദനത്തില്‍ വലിയ പങ്കുവഹിക്കുന്ന പ്രവിശ്യയാണ് ആല്‍ബെര്‍ട്ട. എന്നാല്‍ തങ്ങളുടെ എണ്ണ ശേഖരം ഏഷ്യന്‍ വിപണികളിലേക്ക് എത്തിക്കാന്‍ ഫെഡറല്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന പരാതി ഇവിടുത്തെ ജനങ്ങള്‍ക്കുണ്ട്. ഇതിന് പരിഹാരമായി ആല്‍ബെര്‍ട്ടയില്‍ നിന്ന് പസഫിക് തീരത്തേക്ക് പുതിയ എണ്ണ പൈപ്പ്ലൈന്‍ നിര്‍മ്മിക്കുന്നതിനായി ഒട്ടാവയുമായി ചേര്‍ന്ന് നിലവിലെ കാര്‍ണി സര്‍ക്കാര്‍ കരാറുകളില്‍ ഒപ്പുവെച്ചിട്ടുണ്ട്. ഇത് പ്രവിശ്യയിലെ ജനങ്ങള്‍ക്ക് പുതിയ പ്രതീക്ഷ നല്‍കുന്നു എന്ന് ഡാനിയേല്‍ സ്മിത്ത് തന്നെ സമ്മതിക്കുന്നു.

കനേഡിയന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് സിഇഒ കാന്‍ഡേസ് ലെയിംഗ് ഈ വോട്ടെടുപ്പ് നീക്കത്തെ ശക്തമായി വിമര്‍ശിച്ചു. അമേരിക്കയുമായുള്ള വ്യാപാര തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന ഈ സമയത്ത്, വേര്‍പിരിയലിനെക്കുറിച്ചുള്ള അനിശ്ചിതത്വം കാനഡയിലേക്കുള്ള വിദേശ നിക്ഷേപങ്ങളെയും സാമ്പത്തിക വളര്‍ച്ചയെയും ദോഷകരമായി ബാധിക്കുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി.

വരാനിരിക്കുന്ന ഒക്ടോബറിലെ വോട്ടെടുപ്പില്‍ താന്‍ കാനഡയ്ക്ക് അനുകൂലമായി മാത്രമേ വോട്ട് ചെയ്യൂ എന്ന് പ്രീമിയര്‍ ഡാനിയേല്‍ സ്മിത്ത് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, ഈ വോട്ടെടുപ്പ് കാനഡയുടെ രാഷ്ട്രീയ ഭൂപടത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറക്കുമെന്നുറപ്പാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam