ഒട്ടാവ: വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാനൊരുങ്ങി മാര്‍ക്ക് കാര്‍ണി സര്‍ക്കാര്‍. നിക്ഷേപം ആകര്‍ഷിക്കുന്നതിനും യാത്രാ ചെലവ് കുറയ്ക്കുന്നതും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കാന്‍ ഒരുങ്ങുന്നത്. കാര്‍ണി സര്‍ക്കാരിന്റെ നീക്കം അന്താരാഷ്ട്ര തലത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.
വിമാനത്താവളങ്ങളുടെ ഉടമസ്ഥാവകാശത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നതിലൂടെ സ്വകാര്യ മേഖലയില്‍ നിന്നും വലിയ തോതിലുള്ള മൂലധന നിക്ഷേപം ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നിലവില്‍ കാനഡയിലെ വിമാനത്താവളങ്ങള്‍ ഈടാക്കുന്ന ഉയര്‍ന്ന ഫീസുകള്‍ കുറയ്ക്കാനും അതുവഴി വിമാന ടിക്കറ്റ് നിരക്കില്‍ കുറവ് വരുത്താനും ഈ മാറ്റം സഹായിക്കുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.
വിമാനത്താവളങ്ങള്‍ പോലുള്ള ആസ്തികളില്‍ നിന്ന് പണം സമാഹരിച്ച്, ആ തുക 'കാനഡ സ്‌ട്രോങ്ങ് ഫണ്ട്' പോലുള്ള പുതിയ ദേശീയ വികസന പദ്ധതികള്‍ക്കായി വിനിയോഗിക്കാനാണ് കാര്‍ണി ഭരണകൂടത്തിന്റെ പദ്ധതി. ഏപ്രില്‍ 28 ന് പുറത്തിറക്കിയ സാമ്പത്തിക റിപ്പോര്‍ട്ടിലാണ് വിമാനത്താവളങ്ങളുടെ 'ബദല്‍ ഉടമസ്ഥാവകാശ മാതൃകകള്‍' സര്‍ക്കാര്‍ ഔദ്യോഗികമായി പരാമര്‍ശിച്ചത്.
ഗതാഗത മന്ത്രി സ്റ്റീവന്‍ മക്കിന്നന്‍ വിമാനത്താവള അതോറിറ്റികളുമായി പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. എയര്‍പോര്‍ട്ട് ഭൂമി പൂര്‍ണ്ണമായി വിട്ടുനല്‍കണോ അതോ പൊതു-സ്വകാര്യ പങ്കാളിത്തം വേണോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. സ്വകാര്യവല്‍ക്കരണം ദീര്‍ഘകാലാടിസ്ഥാനത്തില്‍ സര്‍വീസ് നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാനും സേവന നിലവാരം കുറയ്ക്കാനും ഇടയാക്കുമെന്ന് ചില സാമ്പത്തിക വിദഗ്ധരും രാഷ്ട്രീയ നിരീക്ഷകരും മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
കാനഡയിലെ വിമാനത്താവളങ്ങള്‍ നിലവില്‍ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന അതോറിറ്റികളാണ് നിയന്ത്രിക്കുന്നത്. ഇതില്‍ നിന്ന് വ്യത്യസ്തമായി സ്വകാര്യ പെന്‍ഷന്‍ ഫണ്ടുകളെയും മറ്റും നിക്ഷേപകരായി എത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
