ഇതാ ബി.ജെ.പി അവരുടെ 'മാസ്റ്റർസ്‌ട്രോക്ക്' പുറത്തെടുത്തിരിക്കുന്നു. സ്ത്രീ വോട്ടർമാരെ കേന്ദ്രീകരിച്ച് ബി.ജെ.പി നടത്തുന്ന ഏറ്റവും വലിയ രാഷ്ട്രീയ നീക്കമാണിത്. നാരീശക്തി വന്ദൻ എന്ന പേരിൽ ഈ ബില്ലിലൂടെ, സ്ത്രീ ശാക്തീകരണത്തിന്റെ വക്താക്കളായി ബി.ജെ.പിക്ക് മുന്നേറാൻ സാധിക്കുമെന്നാണ് അവരുടെ കണക്കു കൂട്ടൽ..!
വനിതാ സംവരണ ഭേദഗതി ബിൽ വഴി ലോക്‌സഭയിലും നിയമസഭകളിലും സ്ത്രീകൾക്ക് 33% സീറ്റുകൾ സംവരണം ചെയ്യുന്നത് ലക്ഷ്യമിടുകയാണ് ഭാരതീയ ജനതാ പാർട്ടി. ഇത് പാർലമെന്റിൽ ചരിത്രപരമായ തീരുമാനമായി ഉയർത്തിക്കാട്ടുമ്പോഴും, സെൻസസ്, മണ്ഡല പുനർനിർണയം എന്നിവയുമായി ബന്ധിപ്പിച്ചതിലൂടെ വലിയ രാഷ്ട്രീയ ചർച്ചകളും വിയോജിപ്പുകളും ഉയർത്തുന്നുണ്ട്. സ്ത്രീ വോട്ടർമാരെ ആകർഷിക്കുകയെന്ന ബി.ജെ.പിയുടെ രാഷ്ട്രീയ നീക്കമാണ് ഇതിനു പിന്നിലുള്ളതെന്ന് വിലയിരുത്തപ്പെടുന്നു.
എന്നാൽ ഇതിലെ വലിയ ചതി മനസിലാക്കിയ പ്രതിപക്ഷം, സെൻസസ്, മണ്ഡല പുനർനിർണയം എന്നിവയ്ക്ക് ശേഷം മാത്രം സംവരണം നടപ്പിലാക്കിയാൽ മതിയെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. പ്രത്യേകിച്ച് സമാജ്വാദി പാർട്ടിയും ആർ.ജെ.ഡിയും എതിർപ്പറിയിക്കുന്നതു തന്നെ വലിയൊരു തന്ത്രത്തിന്റെ ഭാഗമായിട്ടാണെന്നും സംശയിക്കുന്നു. ഇതുവഴി ബില്ലിനെ വൈകിപ്പിക്കാനുള്ള തന്ത്രം മെനയുകയാണെന്നു കരുതുന്നവരുമുണ്ട്.
2023ൽ വനിതാ സംവരണ ബില്ലിന് രാഷ്ട്രപതി അംഗീകാരം നൽകിയിരുന്നു. നാരി ശക്തി വന്ദൻ നിയമം സംബന്ധിച്ച് നിയമ മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കുകയും ചെയ്തിരുന്നു. ഭരണഘടനയുടെ 128ാം ഭേദഗതി ബില്ലായാണ് വനിതാ സംവരണ ബിൽ പാർലമെന്റിലെത്തിയത്. ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും ആകെ സീറ്റുകളുടെ മൂന്നിലൊന്ന്, അതായത് 33 ശതമാനം വനിതകൾക്ക് സംവരണം ചെയ്യാൻ വ്യവസ്ഥ ചെയ്യുന്നതായിരുന്നു ഈ നിയമം.
കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘവാൾ ആണ് ബിൽ അവതരിപ്പിച്ചത്. ലോക്‌സഭയിലും രാജ്യസഭയിലും പാസായ ബില്ലിന് രാഷ്ട്രപതി അംഗീകാരം നൽകുകയായിരുന്നു. രാജ്യസഭയിൽ 215 പേരാണ് ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തത്. ലോക്‌സഭയിൽ രണ്ട് പേർ എതിർത്തതൊഴിച്ചാൽ മറ്റാരും ബില്ലിനെ അന്ന് എതിർത്തിരുന്നില്ല.
പാർലമെന്റ് വിളിച്ചു ചേർത്ത പ്രത്യേക സമ്മേളനത്തിലാണ് ഇരുസഭകളും ബിൽ പാസാക്കിയത്. ചട്ടം 344 പ്രകാരം ബിൽ അവതരിപ്പിച്ചതിനാൽ 50 ശതമാനം സംസ്ഥാനങ്ങളിൽ ബിൽ പാസാക്കേണ്ടതില്ല. മണ്ഡല പുനർനിർണയവും സെൻസസും നടത്തിയതിന് ശേഷമാകും എന്നാണ് പറഞ്ഞിരുന്നത്. ജനസംഖ്യ സെൻസസ് കഴിഞ്ഞാലേ ഇത് നടപ്പിലാക്കാൻ കഴിയുകയുള്ളു എന്നും നിയമമന്ത്രി അന്ന് സഭയിൽ പറഞ്ഞിരുന്നതുമാണ്.
ഒട്ടെറെ പ്രമുഖ വനിതാ വ്യക്തിത്വങ്ങളെ രംഗത്തിറക്കാൻ ബി.ജെ.പി നേതൃത്വം ഇപ്പോൾ കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. മുൻ രാഷ്ട്രപതി പ്രതിഭാ പാട്ടീൽ ഉൾപ്പെടെയുള്ളവർ ബില്ലിനെ സ്വാഗതം ചെയ്തുകഴിഞ്ഞു. മുതിർന്ന നടി ഹിമാനി ശിവപുരി നാലുദിവസം മുമ്പുതന്നെ രംഗത്തെത്തിയിരുന്നു. പാർലമെന്റിലും സംസ്ഥാന അസംബ്ലികളിലും സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനും അവരുടെ 'ശബ്ദങ്ങൾ കേൾക്കപ്പെടുന്നുണ്ടെന്ന്' ഉറപ്പാക്കുന്നതിനും ഈ നയം എത്രയും വേഗം നടപ്പിലാക്കണമെന്നാണ് അവരുടെ പക്ഷം.
ഈ വിഷയത്തിൽ സംസാരിച്ച ശിവപുരി, പ്രൊഫഷണൽ, പൊതു ഇടങ്ങളിൽ മാത്രമല്ല, ദൈനംദിന ജീവിതത്തിലും സ്ത്രീകൾ വഹിക്കുന്ന നിർണായക പങ്കിനെ എടുത്തുകാണിക്കാനും മറന്നില്ല.
'ഒരു സ്ത്രീയുടെ വേദന യഥാർത്ഥത്തിൽ ഒരു സ്ത്രീക്ക് മാത്രമേ മനസ്സിലാക്കാൻ കഴിയൂ. സ്ത്രീകൾക്കെതിരെ നിരവധി കേസുകളുണ്ട്, നിയമനിർമ്മാണത്തിൽ, ബലാത്സംഗം അല്ലെങ്കിൽ മാനസിക പീഡനം പോലുള്ള സെൻസിറ്റീവ് വിഷയങ്ങളുണ്ട്, അത് സ്ത്രീകൾ മറ്റാരെക്കാളും നന്നായി മനസ്സിലാക്കുന്നു. അതുകൊണ്ടാണ് ഇത് വളരെ വേഗം നടപ്പിലാക്കണമെന്ന് താൻ പറയുന്നത്,'
വനിതാ സംവരണ ഭേദഗതി ബിൽ ചർച്ച ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനുമായി ഏപ്രിൽ 16 മുതൽ 18 വരെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേർത്ത പ്രത്യേക പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ട്ടാണ് ശിവപുരിയുടെ പരാമർശങ്ങൾ വന്നതത്രെ..!
എന്തായാലും ഇന്ത്യയിൽ അഞ്ചു സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന ഈ വേളയിൽ തിരക്കിട്ട് വനിതാ ബിൽ പാർലമെന്റിൽ കൊണ്ടുവരുന്നതിൽ ബി.ജെ.പിക്കൊരു രാഷ്ടീയമെണ്ടെന്ന കാര്യത്തിൽ സംശയമില്ല. അവരുടെ ഈ തന്ത്രം വിജയം കാണുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്.
എമ എൽസ എൽവിൻ
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
