*വീണ്ടും സജീവമായി കശ്മീരികൾ
*ഭീകരാക്രമണത്തിന് ശേഷവും സഞ്ചാരികൾ എത്തുന്നു.
*അമർനാഥ് യാത്രകളും, സീസണുകളും പഹൽഗാമിലേക്ക് വിനോദസഞ്ചാരികളെ തിരികെ എത്തിക്കും.
കാശ്മീരിലെ അനന്ത് നാഗ് ജില്ലയിലെ ഒരു ചെറു പട്ടണമാണ് പഹൽഗാം. ഇന്ത്യയിലെ തന്നെ ഏറ്റവും ജനപ്രിയ വിനോദ സഞ്ചാര കേന്ദ്രവും ഹിൽ സ്റ്റേഷനുമാണ്. അനന്ത് നാഗിൽ നിന്നും 45 കി.മീ അകലയായി ലിഡെർ നദിയുടെ തീരത്താണ് പഹൽഗാം സ്ഥിതി ചെയ്യുന്നത്. ഇവിടെ
ഭീകരാക്രമണത്തിന് ശേഷം ശൂന്യമായ തെരുവുകളും അടഞ്ഞ കടകളും സാവധാനം സാധാരണ ജീവിതത്തിലേക്ക് മടങ്ങിയിരിക്കുന്നു. ടൂറിസം വീണ്ടും ഉണരുന്നെന്ന പ്രതീക്ഷയോടെ സഞ്ചാരികളെ കാത്ത് കശ്മീർ സജീവതയോടെ ഒരുങ്ങിയിരിക്കുന്നു..!
ഒരു കാലത്ത് വിനോദ സഞ്ചാരികളുടെ ഒഴുക്ക് കൂടുതൽ ഉള്ള ഒരു പ്രദേശമായിരുന്നു പഹൽഗാം. വിവിധ നാടുകളിൽ നിന്ന് വന്നവർ, അവരുടെ ചിരികളും സംസാരവും കൊണ്ട് നിറഞ്ഞുനിന്ന തഴ്‌വരകളും വീഥികളും എല്ലാം ഒറ്റ ദിവസം കൊണ്ട് അവസാനിച്ചു. അപ്രതീക്ഷിതമായി ഉണ്ടായ ഭീകരാക്രമണം കാശ്മീരിനെ മുഴുവനായും തകർക്കുകയായിരുന്നു. ഏറ്റവും മനോഹരമായ സ്ഥലങ്ങൾ പോലും എത്രപെട്ടെന്നാണ് ശൂന്യമായിപ്പോയത്.
ആക്രമണം നടന്ന് ഒരു മാസം കഴിയുംമുമ്പേ തന്നെ കശ്മീരി ജനത അതിജീവനത്തിന്റെ പാതയിലേക്ക് തിരികെയെത്തി. തങ്ങളുടെ സ്വപ്‌നം വീണ്ടെടുക്കാനുള്ള പ്രയാണത്തിലാണ് ഇന്ന് ആ നാടൊന്നാകെ. ഒരു കാലത്ത് വിനോദ സഞ്ചാരികളുടെ തിക്കും തിരക്കും കൊണ്ട് നിറഞ്ഞു നിന്ന പഹൽഗാമിലെ മാർക്കറ്റുകളും, വഴിയോര കടകളും മെല്ലെ മെല്ലെ സജീവതയിലേക്ക് നീങ്ങുന്നു.
'മിനി ഇന്ത്യ' എന്ന് അറിയപ്പെട്ടിരുന്ന പഹൽഗാം നിവാസികൾക്ക് ഏതുവിധേനെയെങ്കിലും ഉണർന്നേ പറ്റു. മുൻപ് ഇരിക്കാൻ സ്ഥലമില്ലാതെ നിറഞ്ഞിരുന്ന റെസ്റ്റോറന്റുകളിൽ ഇപ്പോൾ കാര്യമായ തിരക്കില്ല. എങ്കിലും ഇവിടുത്തെ കട ഉടമകളും ജോലിക്കാരും വരും ദിവസങ്ങളിൽ വിനോദ സഞ്ചാരികൾ എത്തുമെന്ന് പ്രതീക്ഷിച്ച് കാത്തിരിക്കുകയാണ്.
വഴിയോര കടകൾ കൊണ്ടും ടുറിസം കൊണ്ടും മാത്രം ഉപജീവനം നടത്തുന്നവരാണ് കശ്മീരിലെ നിരവധി കുടുംബങ്ങൾ. അതുപോലെ തന്നെ ഭീകരക്രമണം പ്രദേശിക ബിസിനസുകളെ ബാധിച്ചു. കശ്മീരിലെ ടൂറിസം വളർത്തുന്നതിൽ ഏറ്റവും നല്ല പങ്ക് വഹിക്കുന്നവരാണ് ഇവിടുത്തെ പ്രദേശിക ബിസിനസുകാർ. എന്നാൽ ഭീകരക്രമണത്തിന് ശേഷം പ്രദേശിക ബിസിനസുകൾ നഷ്ടത്തിലാണ് പോകുന്നത്. വിനോദ സഞ്ചാരികളെ മാത്രം ആശ്രയിച്ച് ഉപജീവനം നടത്തിയിരുന്ന റസ്റ്റോറന്റുകൾ, ഹോട്ടലുകൾ, കരകൗശല കടകൾ എന്നിവ തുറക്കാൻ തന്നെ ആളുകൾ മടിക്കുകയാണ്.
ഈ അവസ്ഥ തുടരുകയാണെങ്കിൽ വിനോദ സഞ്ചാരികളെ വെച്ച് ഉപജീവനം നടത്തുന്നവരുടെ ജീവിതം ദുരിതത്തിലാകും. അതുകൊണ്ടുതന്നെ അവർ സൂഷ്മതയോടെ മുന്നോട്ടു നീങ്ങുകയാണ്. ഒന്ന് രണ്ട് മാസത്തിനുള്ളിൽ സ്ഥിതികൾ മാറും എന്നുതന്നെയാണ് ഇവിടെയുള്ള പ്രദേശിക ബിസിനസുകാർ കരുതുന്നത്. അടുത്ത സീസണുകളിൽ പഴയതിനെക്കാൾ തിരക്ക് ഉണ്ടാകുമെന്നും പലരും വിശ്വസിക്കുന്നു.
ജനിച്ച് വളർന്ന നാട് എല്ലാവർക്കും ഒരു വികാരം തന്നെയാണ്. ഏറെ പ്രതീക്ഷകളും സ്വപ്‌നങ്ങളുമായി തങ്ങളുടെ പ്രിയപ്പെട്ട നാട്ടിലേക്ക് എത്തിയ നിരപരാധികളായ വിനോദ സഞ്ചാരികൾ, തങ്ങളുടെ മുന്നിൽ മരിച്ച് വീണപ്പോൾ പോലും നിസഹായരായി നിൽക്കേണ്ടി വന്നതിന്റെ വേദനയിലാണ് ഇവിടെയുള്ള ജനങ്ങൾ.
മികച്ച ജീവിതം സ്വപ്‌നം കണ്ട് മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കശ്മീരിലേക്ക് താമസം മാറിയ നിരവധി ആളുകൾ ഇവിടെ ഉണ്ട്. എന്നാൽ ഇന്ന് അവർ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുകയാണ്. എന്നിട്ടും കുട്ടികളും മുതിർന്നവരും വരും ദിവസങ്ങളിൽ തങ്ങളുടെ നഗരം പഴയതുപോലെ ആകുമെന്ന് പ്രതീക്ഷിക്കുകയാണ്. ഭയവും സങ്കടവും ഉണ്ടെങ്കിലും ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ വേണ്ടി പല കുടുംബങ്ങളും വീണ്ടും ബിസിനസുകൾ ആരംഭിച്ചിരിക്കുകയാണ്.
ഒരുകാലത്ത് വിഭജനത്തിന്റെ തീവ്രത ആവോളം അനുഭവിച്ച ജനതയാണ് കാശ്മീരികൾ. പത്രപ്രവർത്തകനായിരുന്ന ഖുശ്വന്ത് സിങ്ങ് ഈ വിഭജനത്തെ മുൻനിർത്തി എഴുതിയ ഒരു നോവലുണ്ട്. 'ട്രയിൻ ടു പാകിസ്ഥാൻ' 1956ൽ ആണ് ഈ പുസ്തകം പുറത്തിറങ്ങിയത്. പരസ്പരം വിശ്വസം നഷ്ടപ്പെട്ട സമുദായങ്ങളുടെ അവസ്ഥ വിവരിക്കുന്ന ഈ നോവൽ 1998ൽ സിനിമയുമായിട്ടുണ്ട്.
വിഭജനാനന്തരമുള്ള ആദ്യ മാസങ്ങളിൽ ഇന്ത്യ-പാകിസ്താൻ അതിർത്തിയിലെ മനോ മജ്‌റ എന്ന സാങ്കൽപിക ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് നോവൽ പുരോഗമിക്കുന്നത്. മുസ്ലിംകളും സിഖുകാരും ഗ്രാമത്തിൽ ഒരുമയോടെ കഴിയുകയാണ്. പുറം ലോകത്തെ കാര്യങ്ങളിൽ വലിയ താൽപര്യം കാട്ടാതിരുന്ന ഗ്രാമീണരിലേക്ക് കുപ്രചാരണങ്ങളിലൂടെയും കിംവദന്തികളി ലൂടെയുമാണ് വാർത്തകളെത്തിയിരുന്നത്. മനോ മജ്‌റയിലെ മുസ്ലിംകളെ അവരുടെ സുരക്ഷക്കായി സർക്കാർ നേരിട്ട് പാകിസ്ഥാനിലെത്തിക്കുമെന്ന് അറിഞ്ഞ ഒരു മുസൽമാൻ ചോദിച്ചു: 'നാമെന്തിന് പാകിസ്ഥാനിലേക്ക് പോകണം? നമ്മുടെ പിതാമഹന്മാരും നമ്മളും ഇവിടെ ജനിച്ചു. സിഖ് സഹോദരങ്ങൾക്കൊപ്പം സഹോദര്യത്തോടെയാണ് നാം ജീവിക്കുന്നത്.'
പാകിസ്ഥാനിലേക്ക് പോകാൻ മുസ്ലിംകൾ അഭയാർഥി ക്യാമ്പിലെത്തുന്നു. അതിനിടെ, മനോ മജ്‌റ സ്റ്റേഷനിലെത്തിയ ഒരു ട്രെയിനിലേക്ക് പതിവിന് വിപരീതമായി എല്ലാവരുടെയും ശ്രദ്ധ പതിഞ്ഞു. 1500ഓളം മൃതദേഹങ്ങളായിരുന്നു അതിലുണ്ടായിരുന്നത്! ഒരോ ട്രെയിൻ വരുമ്പോഴും നാട്ടുകാർ അതിനെ 'പ്രേത വണ്ടി' എന്ന് വിളിക്കും. അതിനകത്തുള്ള യാ ത്രക്കാർ ഇതിനകം കൊല്ലപ്പെട്ടിട്ടുണ്ടാകും. സമുദായങ്ങൾക്കിടയിൽ അവിശ്വാസമുണ്ടായതോടെ മുസ്ലിംകൾ ഗ്രാമം വിട്ടുപോയി.
സിഖുകാരും ഹിന്ദുക്കളും മുസ്ലിംകളും കാലങ്ങളായി ഒരുമിച്ചു ജീവിച്ച ശാന്തമായ മനോ മജ്‌റ ഗ്രാമം അതോടെ നിർജീവമായി. സമീപ പ്രദേശങ്ങളിലെ കൂട്ടക്കൊലകൾ കാരണം ഒറ്റ രാത്രികൊണ്ട് അവിടത്തെ ജനങ്ങൾ ശത്രുക്കളാവുന്നു. ഇന്നിപ്പോൾ എന്തായാലും തീവ്രവാദികൾ ഹിന്ദുക്കളെ തെരഞ്ഞുപിടിച്ച് വെടിവെച്ചുകൊന്നതോടെ പലരും കരുതി ഒരു വർഗീയ കലാപം നടന്നേക്കും എന്ന് പക്ഷെ, അതുണ്ടായില്ലെന്നുമാത്രമല്ല, മുൻകാലത്തേക്കാൾ ഐക്യത്തോടെ കശ്മീർ ജനത ഒറ്റക്കെട്ടായി നിൽക്കുന്ന കാഴ്ചയാണ് കാണാനാകുന്നത്.
പഴയതു പോലെ സഞ്ചാരികൾ പഹൽഗാമിലേക്ക് എത്തിത്തുടങ്ങിയില്ലെങ്കിലും, കുറച്ച് സഞ്ചാരികൾ ഇവിടം സന്ദർശിക്കാൻ ധൈര്യം കാണിക്കുന്നുണ്ട് എന്നത് ആശ്വസമാണ്.
വരും ദിവസങ്ങളിൽ ഇവിടുത്തെ സുരക്ഷ നടപടികളിൽ വിശ്വസിച്ച് ആളുകൾ തിരികെ എത്തുമെന്ന് തന്നെയാണ് ഇവർ വിശ്വസിക്കുന്നത്. വരാൻ ഇരിക്കുന്ന അമർനാഥ് യാത്രകളും, ഉത്സവ സീസണുകളും പഹൽഗാമിലേക്ക് വിനോദസഞ്ചാരികളെ തിരികെ എത്തിക്കും എന്ന് തന്നെയാണ് പ്രദേശിക നേതാക്കളും ബിസിനസ്സുകാരും പ്രതീക്ഷിക്കുന്നത്
പഹൽഗാം ലോകത്തിനു നൽകുന്ന പാഠം
തോറ്റുപോയ ഒരുകൂട്ടം സാധാരണക്കാരുടെ കഥയല്ല പഹൽഗാം ലോകത്തിന് മുന്നിൽ പറയുന്നത്, മറിച്ച് ഒരുമയുടെ, സഹനശേഷിയുടെ സ്‌നേഹത്തിന്റെ കഥയാണ് പറയണുള്ളത്. ഭീകരാക്രമണ സമയത്ത് ഊരും പേരും ഭാഷയും അറിയാത്ത കുറച്ച് പാവപെട്ട വിനോദസഞ്ചാരികളെ സ്വന്തം സഹോദരങ്ങളെ പോലെ ചേർത്ത് പിടിച്ച ഒരുകൂട്ടം മനുഷ്യരെ നമ്മൾ കണ്ടതാണ്.
പ്രതികൂല സാഹചര്യം വരുമ്പോൾ എങ്ങനെ അതിനെ അതിജീവിക്കാം എന്ന് പഹൽഗാമില്ലുള്ള ആളുകളെ നോക്കിയാൽ മനസിലാകും. ജീവിതത്തിലെ പ്രതിക്ഷകൾ നഷ്ടപ്പെടാതെ ജീവിക്കുന്ന കശ്മീരിലെ ജനങ്ങളെ എന്നും മാതൃകയാക്കാൻ പറ്റുന്നവരാണ്
എമ എൽസ എൽവിൻ
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1