രൂപയെ അന്താരാഷ്ട്ര വല്‍ക്കരിക്കാന്‍ ആര്‍ബിഐ; ഡോളറിന് പണിയാകുമോ?

MAY 28, 2025, 9:14 AM

ഇന്ത്യ ലോകത്തെ തന്നെ പ്രധാന സാമ്പത്തിക ശക്തിയായി കുതിക്കുകയാണ്. ഇതിനിടെ രാജ്യം മറ്റൊരു നീക്കത്തിന് ശ്രമിക്കുന്നു എന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. ഇന്ത്യന്‍ രൂപയെ അന്താരാഷ്ട്രവല്‍ക്കരിക്കാന്‍ ആര്‍ബിഐ ആലോചിക്കുന്നു. ഇതുമായി ബന്ധപ്പെട്ട ശുപാര്‍ശ കേന്ദ്ര സര്‍ക്കാരിന് ആര്‍ബിഐ സമര്‍പ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ധനമന്ത്രാലയം ഉള്‍പ്പെടെ വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം ഇക്കാര്യത്തില്‍ അനുകൂല തീരുമാനം എടുത്താല്‍ രൂപയുടെ കരുത്ത് വര്‍ധിക്കും.

രാജ്യത്തെ ബാങ്കുകള്‍ക്കും അവരുടെ വിദേശ ബ്രാഞ്ചുകള്‍ക്കും വിദേശത്തുള്ളവര്‍ക്ക് രൂപയില്‍ വായ്പ നല്‍കുന്നതിന് അനുമതി നല്‍കണം എന്നതാണ് ആര്‍ബിഐയുടെ ശുപാര്‍ശ. രൂപയിലുള്ള വ്യാപാരം ശക്തിപ്പെടാന്‍ ഇത് കാരണമാകും. ഇതോടെ രൂപയ്ക്ക് കൂടുതല്‍ ആവശ്യം വരികയും കരുത്ത് വര്‍ധിക്കുകയും ചെയ്യും. ധനമന്ത്രാലയത്തിനാണ് ആര്‍ബിഐ ശുപാര്‍ശ നല്‍കിയത്. ആദ്യം അയല്‍രാജ്യങ്ങളിലെ ഇന്ത്യക്കാര്‍ക്ക് കടം കൊടുക്കാം എന്ന് ആര്‍ബിഐ പറയുന്നു.

ബംഗ്ലാദേശ്, ഭൂട്ടാന്‍, നേപ്പാള്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ ജീവിക്കുന്ന ഇന്ത്യക്കാര്‍ക്ക് രൂപ വായ്പ കൊടുക്കാമെന്നതാണ് ആശയം. ഇത് വിജയകരമായാല്‍ വിപുലീകരിക്കാം. അന്തര്‍ദേശീയ തലത്തില്‍ രൂപയുടെ ഇടപാടുകള്‍ വ്യാപിപ്പിക്കുകയും ചെയ്യാം. വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ദക്ഷിണ ഏഷ്യയില്‍ ഇന്ത്യ കയറ്റുമതി ചെയ്യുന്ന 90 ശതമാനവും ബംഗ്ലാദേശ്, ഭൂട്ടാന്‍, ശ്രീലങ്ക, നേപ്പാള്‍ എന്നീ രാജ്യങ്ങളിലേക്കാണ്.

പ്രാദേശിക കറന്‍സി ഇടപാടുള്ള രാജ്യങ്ങള്‍

ഇന്ത്യന്‍ ബാങ്കുകളുടെ വിദേശ ബ്രാഞ്ചുകള്‍ക്ക് നിലവില്‍ ചില നിയന്ത്രണങ്ങളുണ്ട്. വിദേശ കറന്‍സികളില്‍ വായ്പ നല്‍കുന്നതിനാണ് പ്രധാന നിയന്ത്രണം. കൂടാതെ ഇന്ത്യന്‍ കമ്പനികള്‍ക്ക് വേണ്ടി വായ്പ നല്‍കാനേ അനുവാദമുള്ളൂ. എന്നാല്‍ രൂപയുമായി ബന്ധപ്പെട്ട പുതിയ ശുപാര്‍ശകള്‍ സംബന്ധിച്ച് ഔദ്യോഗികമായി ആര്‍ബിഐ പ്രതികരിച്ചിട്ടില്ല. കേന്ദ്രവും ഇക്കാര്യത്തില്‍ പ്രസ്താവന ഇറക്കിയിട്ടില്ല.

അന്തര്‍ദേശീയ ഇടപാടുകളും നിക്ഷേപവും രൂപയില്‍ തന്നെ നടത്തണം എന്നതാണ് ആര്‍ബിഐയുടെ നിലപാട്. ഇക്കാര്യം പ്രോല്‍സാഹിപ്പിക്കാന്‍ ചില നടപടികള്‍ ആര്‍ബിഐ തുടങ്ങിയിട്ടുണ്ട്. ഇന്ത്യയ്ക്ക് പുറത്തുള്ള പൗരന്മാര്‍ക്ക് റുപീ അക്കൗണ്ട് വിദേശത്ത് ആരംഭിക്കാന്‍ ആര്‍ബിഐ അടുത്തിടെ അനുമതി നല്‍കിയിരുന്നു. വ്യാപാര ആവശ്യങ്ങള്‍ക്ക് വിദേശത്തെ രൂപയിലുള്ള ഇടപാട് അധികരിപ്പിക്കുകയാണ് ലക്ഷ്യം.

പ്രാദേശിക കറന്‍സിയില്‍ ഇന്ത്യ ചില രാജ്യങ്ങളുമായി ഇടപാട് നടത്തുന്നുണ്ട്. അടുത്തിടെ തയ്യാറാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് ഈ ഇടപാടുകള്‍. യുഎഇ, ഇന്തോനേഷ്യ, മാലദ്വീപ് തുടങ്ങിയ രാജ്യങ്ങളെല്ലാം ഇതില്‍പ്പെടും. ആ രാജ്യത്തെ കറന്‍സിയും രൂപയുമാണ് പരസ്പരമുള്ള ഇടപാടുകള്‍ക്ക് ഉപയോഗിക്കുക. ഇന്ത്യന്‍ രൂപയ്ക്ക് കൂടുതല്‍ ആവശ്യം വരുന്ന സാഹചര്യമാണ് ഇതോടെയുണ്ടാകുക. പണ ലഭ്യത ഉറപ്പാക്കാനുള്ള പദ്ധതിയും ആര്‍ബിഐ ആലോചിക്കുന്നുണ്ട്.

ഡോളര്‍ വീഴുമോ?

വിദേശത്തും രൂപയുടെ ഉപയോഗം സജീവമായാല്‍ രൂപ അന്താരാഷ്ട്ര കറന്‍സിയായി മാറും. സൗദി അറേബ്യ ഉള്‍പ്പെടെ കൂടുതല്‍ രാജ്യങ്ങളുമായി ഇന്ത്യ പ്രാദേശിക കറന്‍സികളിലെ വ്യാപാരം ലക്ഷ്യമിടുന്നുമുണ്ട്. ചൈനയും പ്രാദേശിക കറന്‍സി ഇടപാട് പ്രോല്‍സാഹിപ്പിക്കുന്നുണ്ട്. ഡോളറിന്റെ അപ്രമാദിത്വം തകര്‍ക്കുന്നതാണ് ഈ നീക്കങ്ങളെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഡീ ഡോളറൈസേഷന്‍ എന്ന രീതി ചൈന പിന്തുടരുന്നു എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഡോളറിലുള്ള വ്യാപാരത്തിന് പകരം സ്വര്‍ണത്തിലും പ്രാദേശിക കറന്‍സികളിലും ഇടപാട് നടത്തുന്ന രീതിയാണിത്. ബ്രിക്സ് രാജ്യങ്ങള്‍ ചേര്‍ന്ന് പുതിയ കറന്‍സി പുറത്തിറക്കുമെന്ന വാര്‍ത്തകള്‍ വന്നിരുന്നു എങ്കിലും ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. ലോകത്തെ ജനസംഖ്യയുടെ പകുതിയും ബ്രിക്സ് രാജ്യങ്ങളിലാണ്. അവര്‍ പുതിയ കറന്‍സി കൊണ്ടുവരുന്ന സാഹചര്യം വന്നാല്‍ ഡോളര്‍ വീഴുമെന്നാണ് നിഗമനം.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam