സകല ശക്തിയുമെടുത്തിട്ടും കഴിഞ്ഞ നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ കണ്ണൂരിനെ വിട്ടുകൊടുക്കാത്ത സുധാകരനെ വീഴ്ത്തുക സി.പി.എമ്മിന്റെ ശപഥവുമായി. അങ്ങനെ കണ്ണൂരിലെ ഉപ തെരഞ്ഞെടുപ്പിനെ സി.പി.എമ്മും സുധാകരനുമായുള്ള മത്സരം എന്നു വിളിക്കാം. അബ്ദുല്ലക്കുട്ടിക്കു പോലും സുധാകരനു ശേഷമേ ഇതിൽ പ്രസക്തിയുള്ളൂ. കൊടുത്ത കൈയ്ക്ക് കൊത്തിയ അബ്ദുല്ലക്കുട്ടിയേക്കാൾ സി.പി.എമ്മിന്റെ ഉന്നവും സുധാകരനാണ്.
2006 നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് ഘടകകക്ഷിയായി മത്സരിച്ച ഡി.ഐ.സി (കെ) എന്ന പാർട്ടിയ്ക്ക് ഒരു മണ്ഡലത്തിൽ മാത്രമാണ് വിജയിക്കാനായത്. 2007ൽ കെ. കരുണാകരനോടൊപ്പം കെ. മുരളീധരനും ഡി.ഐ.സി (കെ) പാർട്ടിയും എൻ.സി.പിയിൽ ലയിച്ചു. ഇതിനിടയിൽ ചില പാർട്ടി നേതാക്കൾ മാതൃസംഘടനയായ കോൺഗ്രസിലേക്ക് തിരിച്ചുപോകാൻ താൽപര്യം പ്രകടിപ്പിച്ചു. എന്നാൽ മുരളീധരൻ അതിന് വഴങ്ങില്ല. അദ്ദേഹത്തിന്റെ വിശ്വസ്തരാണ് എതിർപ്പുമായി മുന്നിൽ നിൽക്കുന്നത്. കരുണാകരന്റേയും പത്മജയുടേയും ആരാധകരാണ് എതിർപക്ഷത്ത്. ഗതികെട്ടു യു.ഡി.എഫിലേക്ക് തിരക്കിട്ടുചെന്നാൽ നേരിടേണ്ടിവരുന്ന അവഗണനയ്ക്കു പുറമേ, അടിക്കടിയുള്ള കരണം മറിച്ചിലുകൾ പാർട്ടിയുടെ പ്രതിച്ഛായക്കു ഉണ്ടാക്കുന്ന പരിക്ക് താങ്ങാനാകത്തതാണ് എന്ന തർക്കങ്ങളും നേരത്തെ നടന്നിരുന്നു. എന്തായാലും ഒടുവിൽ ഡി.ഐ.സി പിളരുകതന്നെ ചെയ്തു.
ആയിടയ്ക്ക് ഒരു ദിവസം ആർ. ബാലകൃഷ്ണപിള്ള കെ. കരുണാകരനെ കാണാനിടയായി. കോൺഗ്രസ് പാർട്ടി പിളർത്തി പോന്നത് ബുദ്ധിമോശമായിപ്പോയെന്നും ത്രിവർണ്ണപതാകയിൽ പൊതിഞ്ഞുവേണം തനിക്ക് അന്ത്യയാത്രയ്ക്ക് തയ്യാറാകാൻ എന്നുകൂടി കരുണാകരൻ പറഞ്ഞു. ഇങ്ങനെയെല്ലാം സംഭവിച്ചതിൽ താൻ അതീവ ദുഃഖിതനാണന്നും കൂടി പറയുകയുണ്ടായി. എങ്കിൽ മാതൃസംഘടനയിലേക്ക് തന്നെ തിരിച്ചുപോകുകയായിരിക്കും നല്ലെന്ന് ബാലകൃഷ്ണപിള്ള പറയുകയും ചെയ്തു.
ഏറെതാമസിയാതെ കരുണാകരൻ കോൺഗ്രസ് പാർട്ടിയിലേക്ക് തിരിച്ചുവരാനുള്ള ആഗ്രഹം കേന്ദ്രനേതാക്കളെ അറിയിച്ചു. സോണിയാഗാന്ധി ഇക്കാര്യത്തിൽ പ്രത്യേക താല്പര്യമെടുത്തു. ആന്റണിയുമായും ഉമ്മൻചാണ്ടിയുമായും ഇക്കാര്യം സോണിയാഗാന്ധി സംസാരിച്ചു. ആർക്കും എതിർ അഭിപ്രായമുണ്ടായിരുന്നില്ലെന്നുമാത്രമല്ല സംസ്ഥാന നേതൃത്വം അത് പൂർണ്ണമായും ഉൾക്കൊള്ളാൻ തയ്യാറായി.
2007 ഡിസംബർ 31ന് കെ. കരുണാകരൻ കോൺഗ്രസിലേയ്ക്ക് തിരിച്ചുപോയെങ്കിലും മുരളീധരൻ എൻ.സി.പിയിൽ തുടർന്നു. കരുണാകരനെ പാർട്ടി സ്വീകരിക്കുകയും പ്രവർത്തകസമിതിയിൽ ഉടൻതന്നെ അംഗമാക്കുകയും ചെയ്തു.
2009ൽ ലോക്സഭാതെരഞ്ഞെടുപ്പു അടുത്തെത്തി. കേരളത്തിൽ ഏപ്രിൽ 16നാണ് തെരഞ്ഞെടുപ്പ്. ഉമ്മൻചാണ്ടിയാണ് യു.ഡി.എഫിനെ നയിക്കുന്നത്, അച്യുതാനന്ദൻ മറുഭാഗത്തും. കോൺഗ്രസിന് പാർട്ടിക്ക് 13 സീറ്റ് അടക്കം യു.ഡി.എഫിന് 16 സീറ്റുകൾ ലഭിച്ചു. ആ തെരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽനിന്ന് കെ. മുരളീധരൻ എൻ.സി.പി സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും മൂന്നാം സ്ഥാനത്തായി. 1,53,439 വോട്ടിന് എം.ഐ. ഷാനവാസാണ് അവിടെ ജയിച്ചത്. താമസിയാതെ തന്നെ കെ. മുരളീധരനെ എൻ.സി.പിയിൽ നിന്ന് പുറത്താക്കി.
2009 മെയ് 22ന് ഇന്ത്യയുടെ 13-ാമത് പ്രധാനമന്ത്രിയായി മൻമോഹൻ സിംഗ് സത്യപ്രതിജ്ഞ ചെയ്തു , തുടർന്ന് രണ്ട് ഘട്ടങ്ങളിലായി മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ നടന്നു. കേരളത്തിന് ആറു മന്ത്രിമാരെ ലഭിച്ചു. വയലാർ രവിയും എ.കെ. ആന്റണിയും ക്യാബിനറ്റ് മന്ത്രിമാരായി. ശശി തരൂർ, കെ.വി. തോമസ്, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ സഹമന്ത്രിമാരാകുകയും ചെയ്തു. ലീഗിന്റെ പ്രതിനിധിയായി ഇ. അഹമ്മദിനേയും സഹമന്ത്രിയാക്കി. പിന്നീട് വ്യക്തിപരമായ കാരണങ്ങളാൽ ശശി തരൂർ മന്ത്രസഭയിൽ നിന്നും രാജിവെച്ചു. പിന്നീട് കെ.സി. വേണുഗോപാൽ സഹമന്ത്രിയായി. കെ.വി. തോമസിനാകട്ടെ നയതന്ത്ര ചുമതല നൽകുകയും ചെയ്തു. ഇന്ത്യയിൽ ഭഷ്യസുരക്ഷാനിയമം നടപ്പിൽ വരുത്തിയത് കെ.വി. തോമസാണ്.
കെ.വി.തോമസും കെ.സി. വേണുഗോപാലും കെ. സുധാകരനും നിയമസഭാംഗത്വം രാജിവെച്ചാണ് ലോക്സഭയിലേക്ക് അങ്കത്തിനിറങ്ങിയത്. പിന്നെ അവരുടെ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പു വേണ്ടിവന്നു. 2009 നവംബർ ഏഴിനായി നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ ചുക്കാൻ പിടിച്ചതും ഉമ്മൻചാണ്ടിയായിരുന്നു. അതൊരു വെല്ലുവിളി തന്നെയായിരുന്നു. ഡൊമനിക് പ്രസന്റേഷൻ, എ.എ. ഷുക്കൂർ, എ.പി. അബ്ദുള്ളക്കുട്ടി എന്നിവരെയാണ് യു.ഡി.എഫ് സ്ഥാനാർത്ഥികളാക്കിയത്. സുധാകരനെ സംബന്ധിച്ചിത്തോളം ഇതൊരു അഭിമാന പ്രശ്നമായിമാറിക്കഴിഞ്ഞു. കാരണം കണ്ണൂരിലെ ഒരു തെരഞ്ഞെടുപ്പിനേയും ലാഘവത്തോടെ കാണാൻ കേരളത്തിന് കഴിയുകയില്ല. കേരളത്തിന്റെ രാഷ്ടീയ മനസിൽ കണ്ണൂരിന്റെ സ്ഥാനംഅതാണ്. വ്യാജ വോട്ടർ പട്ടികയുടെ പേരിൽ ഇതിനോടകം തന്നെ കണ്ണൂർ വാർത്തകളിൽ ഇടം പിടിച്ചിരുന്നു.
പഴയ സി.പി.എം കുട്ടിയായ എ.പി. അബ്ദുള്ളക്കുട്ടി കോൺഗ്രസ് കുപ്പായത്തിൽ മത്സരിക്കാൻ എത്തിയതോട കണ്ണൂരിൽ നിന്നുമുള്ള ആദ്യവാർത്തകളിലൊന്നുതന്നെ ചൂടുള്ളതായി. കണ്ണൂരിലെ കോൺഗ്രസിന്റെ ഒറ്റയാൻ കെ. സുധാകരൻ എംപി തനിക്ക് ഉപേക്ഷിക്കേണ്ടി വന്ന കസേരയ്ക്ക് വേണ്ടി അബ്ദുല്ലക്കുട്ടിയെ രംഗത്തിറക്കുകയായിരുന്നു. പി. രാമകൃഷ്ണനടക്കം കോൺഗ്രസിന്റെ തലമുതിർന്ന നേതാക്കളെ മാറ്റി നിർത്തിയാണ് 'നവാഗതൻ' ആയ അബ്ദുല്ലക്കുട്ടിക്ക് കോൺഗ്രസ് സീറ്റ് നൽകിയത്. അബ്ദുല്ലക്കുട്ടിയെ കൊണ്ടുവന്നെങ്കിൽ ജയിപ്പിക്കണം എന്നുള്ളതും കെ. സുധാകരന്റെ ഉത്തരവാദിത്തമായി.
സകല ശക്തിയുമെടുത്തിട്ടും കഴിഞ്ഞ നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ കണ്ണൂരിനെ വിട്ടുകൊടുക്കാത്ത സുധാകരനെ വീഴ്ത്തുക സി.പി.എമ്മിന്റെ ശപഥവുമായി. അങ്ങനെ കണ്ണൂരിലെ തെരഞ്ഞെടുപ്പിനെ സി.പി.എമ്മും സുധാകരനുമായുള്ള മത്സരം എന്നു വിളിക്കാം. അബ്ദുല്ലക്കുട്ടിക്കു പോലും സുധാകരനു ശേഷമേ ഇതിൽ പ്രസക്തിയുള്ളൂ. കൊടുത്ത കൈയ്ക്ക് കൊത്തിയ അബ്ദുല്ലക്കുട്ടിയേക്കാൾ സി.പി.എമ്മിന്റെ ഉന്നവും സുധാകരനാണ്.
കോൺഗ്രസിൽ നിന്ന് അബ്ദുല്ലക്കുട്ടി വഴി സി.പി.എം കൈയടക്കിയ കണ്ണൂർ ലോക്സഭാ മണ്ഡലം പിടിക്കാൻ, കണ്ണൂർ നിയമസഭാ മണ്ഡലത്തിലെ എം.എൽ.എ സ്ഥാനം കളയിച്ചാണ് കോൺഗ്രസ് സുധാകരനെ ഇറക്കിയത്. അതേ സുധാകരൻ നിയമസഭാ മണ്ഡലം കോൺഗ്രസിന് നഷ്ടമാകാതിരിക്കാൻ അതേ അബ്ദുല്ലക്കുട്ടിയെ ഇറക്കിയെന്നത് ചരിത്രത്തിന്റെ വിരോധാഭാസം..!
എറണാകുളം പ്രശ്നമുള്ള കാര്യമല്ല യു.ഡി.എഫിന്. അലപ്പുഴ നന്നായി ശ്രദ്ധിക്കേണ്ട മണ്ഡലമാണ്.
എന്തായാലും മിന്നുന്ന വിജയം തന്നെ കോൺഗ്രസിന് ലഭിച്ചു. കണ്ണൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥി എ.പി. അബ്ദുള്ളക്കുട്ടി 12,043 വോട്ടുകൾക്ക് വിജയിച്ചു. സി.പി.എം സ്ഥാനാർത്ഥിയായി മത്സരിച്ച എം.വി. ജയരാജനെയാണ് അബ്ദുള്ളക്കുട്ടി പരാജയപ്പെടുത്തിയത്. എ.പി. അബ്ദുള്ളക്കുട്ടി 53,987 വോട്ടുകളും, എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.വി ജയരാജൻ 41,944 വോട്ടുകളും, ബി.ജെ.പി. സ്ഥാനാർത്ഥിയായ രഞ്ജിത്ത് 5665 വോട്ടുകളും നേടി.
എറണാകുളത്ത് ഡൊമനിക് പ്രസന്റേഷൻ 8620 വോട്ടുകൾക്ക് വിജയിച്ചു. അദ്ദേഹത്തിന് 46,119 വോട്ടുകളും, എൽ.ഡി.എഫ്. സ്ഥാനാർത്ഥി പി.എൻ. സിനുലാലിന് 37,499 വോട്ടുകളും, ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്ന ശോഭ സുരേന്ദ്രന് 7208 വോട്ടുകളും ലഭിച്ചു.
ആലപ്പുഴയിലാകട്ടെ, യു.ഡി.എഫ്. സ്ഥാനാർത്ഥി എ.എ. ഷുക്കൂർ 5701 വോട്ടുകൾക്കാണ് വിജയിച്ചത്. അദ്ദേഹത്തിന് 42,774 വോട്ടുകളും, എൽ.ഡി.എഫ്. സ്ഥാനാർത്ഥി ജി. കൃഷ്ണപ്രസാദിന് 38,029 വോട്ടുകളും, ബി.ജെ.പി സ്ഥാനാർത്ഥി കെ. ബാബുവിന് 2247 വോട്ടുകളും ലഭിച്ചു.
ഈ വിജയം കോൺഗ്രസിന് നവോൻമേഷം പകരുന്നതായിരുന്നു. തുടർന്നുവന്ന തദ്ദേശഭരണസ്ഥാപന തെരഞ്ഞെടുപ്പിലും യു.ഡ.എഫ് മേൽകൈനേടി. 40 നഗരസഭകളും 603 ഗ്രാമപഞ്ചായത്തുകളും 91 ബ്ലോക്ക് പഞ്ചായത്തുകളും എട്ടു ജില്ലാപഞ്ചായത്തുകളും യു.ഡി.എഫിന്റെ കൈകളിലായി.
(തുടരും)
ജോഷി ജോർജ്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1