റഷ്യയില് നിന്നും ഓയില്‍ ഇറക്കുമതി ചെയ്യുന്നതിന്റെ പേരില്‍ ഇന്ത്യക്ക് അധിക തീരുവ ഏര്‍പ്പെടുത്തിയ അമേരിക്കന്‍ നിലപാടിന് വീണ്ടും തിരിച്ചടിയുമായി ഇന്ത്യ. രാജ്യത്തെ പ്രമുഖ പൊതുമേഖല ഗ്രൂപ്പായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ തങ്ങളുടെ ഏറ്റവും പുതിയ ടെന്‍ഡറില്‍ യുഎസ് ക്രൂഡ് ഓയില്‍ വാങ്ങുന്നത് ഒഴിവാക്കിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അമേരിക്കന്‍ ക്രൂഡ് ഓയില്‍ വാങ്ങുന്നതിന് പകരമായി 20 ലക്ഷം ബാരല്‍ വെസ്റ്റ് ആഫ്രിക്കന്‍ ക്രൂഡ് ഓയിലും 10 ലക്ഷം ബാരല്‍ മിഡില്‍ ഈസ്റ്റേണ്‍ ഗ്രേഡ് ഓയിലും വാങ്ങിയതായി വ്യാപാര രംഗത്തെ വൃത്തങ്ങളെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഫ്രഞ്ച് എണ്ണ കമ്പനിയായ ടോട്ടല്‍ എനര്‍ജീസില്‍ നിന്നും ഓരോ 10 ലക്ഷം ബാരല്‍ നൈജീരിയന്‍ ഓയില്‍ ഗ്രേഡുകളായ അഗ്ബാമി, ഉസാന്‍ എന്നിവയും, ഷെല്ലില്‍ നിന്ന് 10 ലക്ഷം ബാരല്‍ അബുദാബിയുടെ ദാസ് ക്രൂഡ് ഓയിലുമാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ നേടിയത്.
നൈജീരിയന്‍ ഓയില്‍ ഫ്രീ ഓണ്‍ ബോര്‍ഡ് അടിസ്ഥാനത്തിലും, ദാസ് ക്രൂഡ് ഡെലിവേര്‍ഡ് ബേസിസ് അടിസ്ഥാനത്തിലുമാണ് വാങ്ങിയത്. ഈ ഓര്‍ഡറുകള്‍ ഒക്ടോബര്‍ അവസാനം മുതല്‍ നവംബര്‍ ആദ്യം വരെയുള്ള ദിവസങ്ങളില്‍ ഇന്ത്യന്‍ തുറമുഖങ്ങളില്‍ എത്തിച്ചേരുന്നതിനുമാണ് വാങ്ങിയിരിക്കുന്നത്. നൈജീരിയന്‍ ക്രൂഡ് ഓയിലിന്റെ ലൈറ്റ് ക്വാളിറ്റിയും ഉയര്‍ന്ന യീല്‍ഡും, യുഎസില്‍ നിന്നുള്ള ഷിപ്‌മെന്റുകളെ അപേക്ഷിച്ച് ഏഷ്യയിലേക്കുള്ള കുറഞ്ഞ ഷിപ്പിംഗ് ദൂരവും ഇന്ത്യന്‍ റിഫൈനറികള്‍ക്ക് ആകര്‍ഷകമാണ്. വെസ്റ്റ് ആഫ്രിക്കന്‍ ബാരലുകള്‍ക്ക് ഫ്രൈറ്റ് ചാര്‍ജുകള്‍ കുറവായതിനാല്‍ ഉയര്‍ന്ന ഫ്രൈറ്റ് നിരക്കുകളുള്ള സമയത്ത് ഇവ കൂടുതല്‍ ലാഭകരവുമാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കഴിഞ്ഞ ആഴ്ച നടന്ന ടെന്‍ഡറില്‍ ഇന്ത്യന്‍ ഓയില്‍ 50 ലക്ഷം ബാരല്‍ യുഎസ് വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് ഓയില്‍ വാങ്ങിയിരുന്നു. എന്നാല്‍, യുഎസ് ക്രൂഡിന്റെ ലാന്‍ഡഡ് കോസ്റ്റ് (ഷിപ്പിംഗ്, ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയുള്ള മൊത്തം ചെലവ്) മറ്റ് ഗ്രേഡുകളെ അപേക്ഷിച്ച് ഉയര്‍ന്നതാണ്. കഴിഞ്ഞ മാസങ്ങളില്‍, ഇന്ത്യന്‍ റിഫൈനറികള്‍ ആര്‍ബിട്രേജ് വിന്‍ഡോ (വില വ്യത്യാസം ലാഭമാക്കുന്ന അവസരം) പ്രയോജനപ്പെടുത്തി യുഎസ് ഓയില്‍ വാങ്ങിയിരുന്നു. ഇത് ഇന്ത്യ-യുഎസ് വ്യാപാര സന്തുലനം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്തു.
ആവശ്യമായി ക്രൂഡ് ഓയിലിന്റെ 80 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. റഷ്യ-യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ വിലകുറഞ്ഞ റഷ്യന്‍ ഓയില്‍ വാങ്ങിയ ഇന്ത്യ വലിയ ലാഭം കൊയ്തിരുന്നു. എന്നാല്‍, 2025 ജൂലൈ അവസാനം മുതല്‍, റഷ്യന്‍ ഓയില്‍ ഇറക്കുമതിയിലെ ലാഭം കുറഞ്ഞതിനാല്‍ ഇന്ത്യ നൈജീരിയ, അംഗോള, യുഎഇ പോലുള്ള രാജ്യങ്ങളിലേക്ക് കൂടുതല്‍ തിരിഞ്ഞു. സെപ്റ്റംബര്‍-ഒക്ടോബറില്‍ നൈജീരിയയില്‍ നിന്ന് 20 ലക്ഷം ബാരലിന്റെ മറ്റൊരു ഷിപ്‌മെന്റ് ഇന്ത്യന്‍ ഓയിലിന് ലഭിക്കാന്‍ പോകുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നൈജീരിയ, അംഗോള തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കും യു എ ഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളും ഇന്ത്യയുടെ ഈ തീരുമാനം ഗുണകരമാണ്, കാരണം ഇത് അവരുടെ കയറ്റുമതി വരുമാനം സ്ഥിരപ്പെടുത്തുന്നു.
ചെലവ് കുറയ്ക്കാനും വിതരണ ശൃംഖല വൈവിധ്യവത്കരിക്കാനും ഉള്ള ശ്രമമാണ് വെസ്റ്റ് ആഫ്രിക്കന്‍, മിഡില്‍ ഈസ്റ്റേണ്‍ ഓയിലുകളിലേക്കുള്ള ഇന്ത്യയുടെ ഈ മാറ്റം. ആഗോള എണ്ണ വിപണിയിലെ മാറ്റങ്ങള്‍, ജിയോപൊളിറ്റിക്കല്‍ സമ്മര്‍ദ്ദങ്ങള്‍, ചെലവ്-ലാഭ വിശകലനം എന്നിവയും തീരുമാനങ്ങളെ സ്വാധീനിക്കുന്നു.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1