ഇന്ത്യയും ഗള്‍ഫ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം പുതിയ വഴിത്തിരിവിലേയ്ക്ക്. തിരഞ്ഞെടുപ്പ് പൂര്‍ത്തിയായാല്‍ സുപ്രധാന കരാര്‍ ഒരു ഗള്‍ഫ് രാജ്യവുമായി ഇന്ത്യ ഒപ്പുവയ്ക്കുമെന്നാണ് വിവരം. ഈ ഡീല്‍ രാജ്യത്തിന്റെ സാമ്പത്തിക-വ്യാപാര രംഗത്ത് കുതിച്ചു ചാട്ടത്തിന് ഇതുപകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാത്രമല്ല, പശ്ചിമേഷ്യയിലെ മിക്ക രാജ്യങ്ങളുമായുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്യും.
ലോകത്തെ പ്രധാന കപ്പല്‍ പാതകളാണ് ചെങ്കടല്‍ വഴിയും ഹോര്‍മുസ് കടലിടുക്ക് വഴിയുമുള്ളത്. ഈ രണ്ട് പാതകളും അത്ര സുരക്ഷിതമല്ല. ഹോര്‍മുസില്‍ ഇറാന്‍ ഇടയ്ക്കിടെ ഭീഷണി സൃഷ്ടിക്കാറുണ്ട്. ചെങ്കടലില്‍ ഇറാന്റെ പിന്തുണയോടെ ഹൂത്തികളും. എന്നാല്‍ ഇറാനുമായി സൗഹൃദത്തിലാകുമ്പോള്‍ തന്നെ ഹോര്‍മുസ് വഴി കൂടുതല്‍ എളുപ്പമാക്കാന്‍ ഇന്ത്യ പദ്ധതി ഒരുക്കുകയാണ്. ഒമാനുമായുള്ള സൗഹൃദം ഇന്ത്യ വളരെ പ്രധാന്യത്തോടെയാണ് കാണുന്നത്. യുഎഇയുമായി സ്വതന്ത്ര്യ വ്യാപാര കരാര്‍ ഇന്ത്യ ഒപ്പുവച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര തോത് വര്‍ധിക്കാന്‍ ഇടയാക്കിയ കരാര്‍ ആയിരുന്നു അത്.
സമാനമായ കരാര്‍ ഒമാനുമായും ഒപ്പു വയ്ക്കാന്‍ പോകുകയാണ്. ചര്‍ച്ചകള്‍ പൂര്‍ത്തിയായിട്ടുണ്ടെങ്കിലും തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ചില തടസങ്ങള്‍ ബാക്കിയാണ്. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം പുതിയ സര്‍ക്കാര്‍ നിലവില്‍ വരും. ആ സര്‍ക്കാരിന്റെ അഭിപ്രായം കൂടി ആരാഞ്ഞ ശേഷമാകും ഒമാനുമായി കരാര്‍ ഒപ്പുവയ്ക്കുക. ഇറാന്റെയും ഒമാന്റെയും ഇടയിലാണ് ഹോര്‍മുസ് കടലിടുക്ക് പാത. ഇവിടെ ഇന്ത്യന്‍ ചരക്കു കപ്പലുകള്‍ സുരക്ഷിതമാകാന്‍ ഒമാനുമായുള്ള സൗഹൃദം തുണയാകുമെന്ന് പ്രതീക്ഷിക്കുന്നു.
ഇന്ത്യയില്‍ നിന്ന് ആരംഭിച്ച് ജിസിസിയിലൂടെ പശ്ചിമേഷ്യ വഴി ഇസ്രായേലിലേക്കും ശേഷം യൂറോപ്പിലേക്കുമുള്ള സാമ്പത്തിക ഇടനാഴി വരാനിരിക്കുകയാണ്. കഴിഞ്ഞ സെപ്റ്റംബറില്‍ ഇന്ത്യയില്‍ ചേര്‍ന്ന ജി20 രാജ്യങ്ങളുടെ ഉച്ചകോടിയില്‍ ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു. അമേരിക്കയുടെ കൂടി പിന്തുണയോടെയാണ് പാത വരുന്നത്.
അതേസമയം പദ്ധതി യാഥാര്‍ഥ്യമാകാന്‍ മേഖലയിലെ രാജ്യങ്ങളുമായി അടുത്ത ബന്ധം വേണമെന്ന് ഇന്ത്യ മനസിലാക്കുന്നു. ഇന്ത്യയും ഒമാനും തമ്മില്‍ 1300 കോടി ഡോളറിനടുത്ത് വാര്‍ഷിക വ്യാപാരമുണ്ട്. പുതിയ കരാര്‍ വരുന്നതോടെ വ്യാപാരം വര്‍ധിക്കും. ഈ വേളയില്‍ ഹോര്‍മുസ് ഇന്ത്യയ്ക്ക് മുന്നില്‍ തടസമാകില്ലെന്ന് ഉറപ്പാക്കാനാണ് ഇന്ത്യയുടെ നീക്കം. ജൂണ്‍ നാലിനാണ് ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുക. വൈകാതെ പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തും. ഈ സര്‍ക്കാരിന് മുന്നില്‍ ഒമാനുമായുള്ള കരാറിന്റെ രേഖ എത്തുകയും അനുമതി ലഭിക്കുകയും ചെയ്താല്‍ കരാര്‍ ഒപ്പുവയ്ക്കും.
ജിസിസിയുമായി വ്യാപാര കരാര്‍ ഒപ്പുവയ്ക്കുക എന്നതായിരുന്നു ആദ്യം ഇന്ത്യ ആലോചിച്ചത്. ഇതിന് ചില തടസങ്ങളുണ്ടാകുമെന്ന് മനസിലാക്കി ജിസിസിയിലെ ഓരോ രാജ്യങ്ങളുമായും വ്യാപാര കരാറിലെത്തുകയാണ്. യുഎഇയുമായി കരാറിലെത്തിയ ശേഷമാണ് ഒമാനുമായി കരാര്‍ ഒപ്പുവയ്ക്കാന്‍ പോകുന്നത്. പാകിസ്ഥാനും ചൈനയും ജിസിസി രാജ്യങ്ങളുമായി കരാറിന് ശ്രമിക്കുന്നുണ്ട് എന്നതും എടുത്തു പറയണം.
ഇന്ത്യയില്‍ നിന്ന് ഒമാനിലേക്ക് ഇറക്കുന്ന ചില വസ്തുക്കളുടെ നികുതി ഒഴിവാക്കാന്‍ ഒമാന്‍ തയ്യാറായിട്ടുണ്ട്. ഒമാനില്‍ നിന്ന് ഇറക്കുന്ന വസ്തുക്കളുടെ നികുതി ഇന്ത്യ കുറയ്ക്കാനും ധാരണയായിരുന്നു.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1