ഇന്ത്യന്‍ വിഭവങ്ങള്‍ വൈറ്റ് ഹൗസിലും സ്ഥാനം പിടിച്ചിരിക്കുകയാണ്. അതില്‍ പ്രധാനി ഗോല്‍ഗപ്പയാണ്. ഇതുവരെ വൈറ്റ് ഹൗസ് റിസപ്ഷന്‍ മെനുവില്‍ സമൂസ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഗോല്‍ഗപ്പ, ഖോയ തുടങ്ങി മറ്റ് ഇന്ത്യന്‍ വിഭവങ്ങളും വൈറ്റ് ഹൗസ് മെനുവില്‍ ഇടം നേടിയിരിക്കുകയാണ്.
ഇന്ത്യന്‍ തെരുവു വിഭവങ്ങളുടെ രാജാവായ ഗോല്‍ഗപ്പയാണ് (പാനി പൂരി) അമേരിക്കയില്‍ കൂടുതല്‍ പ്രചാരം നേടുന്ന വിഭവം. ഗോല്‍ഗപ്പ പോലെ ഇന്ത്യന്‍ തെരുവുകളില്‍ സുലഭമായ വിഭവങ്ങള്‍ വൈറ്റ് ഹൗസിലും അതിഥികള്‍ക്കായി ഒരുക്കുന്നു. കഴിഞ്ഞ വര്‍ഷം കുറഞ്ഞത് രണ്ട് തവണയെങ്കിലും വൈറ്റ് ഹൗസില്‍ ഇന്ത്യന്‍ വിഭവങ്ങള്‍ നല്‍കിയിട്ടുണ്ട്.
ഏഷ്യന്‍ അമേരിക്കന്‍, നേറ്റീവ് ഹവായിയന്‍, പസഫിക് ഐലന്‍ഡര്‍ (എഎഎന്‍എച്ച്പിഐ) ഹെറിറ്റേജ് മാസം ആഘോഷിക്കുന്നതിനായി പ്രസിഡന്റ് ജോ ബൈഡന്‍ നടത്തിയ റോസ് ഗാര്‍ഡന്‍ സ്വീകരണത്തിലാണ് അവസാനമായി ഇന്ത്യന്‍ വിഭവങ്ങള്‍ നല്‍കിയത്. കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ പ്രധാന പങ്ക് വഹിച്ച യുഎസ് സര്‍ജന്‍ ജനറല്‍ ഡോ. വിവേക് മൂര്‍ത്തി ഉള്‍പ്പെടെ നിരവധി ഏഷ്യന്‍-അമേരിക്കക്കാരും നിരവധി ഇന്ത്യന്‍-അമേരിക്കക്കാരും അതിഥികളില്‍ ഉള്‍പ്പെട്ടിരുന്നു.
വൈറ്റ് ഹൗസിലെ എഎഎന്‍എച്ച്പിഐ റിസപ്ഷനില്‍ പങ്കെടുത്ത ശേഷം കമ്മ്യൂണിറ്റി നേതാവ് അജയ് ജെയിന്‍ ഭൂട്ടോറിയ പിടിഐയോട് പ്രതികരിച്ചത് ഇങ്ങനെയാണ്- 'കഴിഞ്ഞ വര്‍ഷം ഞാന്‍ ഇവിടെ വന്നപ്പോള്‍ ഗോല്‍ഗപ്പ ഉണ്ടായിരുന്നു. ഈ വര്‍ഷവും ഞാന്‍ അതിനെ തിരയുകയായിരുന്നു. പെട്ടെന്നാണ് ഒരാള്‍ ഗോള്‍ഗപ്പ കൊണ്ടുവന്നത്. അല്‍പം എരിവുണ്ടായിരുന്നു' - വൈറ്റ് ഹൗസ് മെനുവില്‍ 'ഖോയ' എന്ന മറ്റൊരു ഇന്ത്യന്‍ വിഭവം കൂടിയുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എഎഎന്‍എച്ച്പിഐ പൈതൃക മാസാചരണത്തില്‍ എല്ലാ ഏഷ്യന്‍ അമേരിക്കന്‍ കമ്മ്യൂണിറ്റികളുടെയും പലഹാരങ്ങളുടെയും പ്രത്യേകിച്ച് ഇന്ത്യന്‍-അമേരിക്കന്‍ ഗോല്‍ഗപ്പ, ഖോയ എന്നിവയുടെയും പ്രാതിനിധ്യം ഉണ്ടാകുന്നത് നല്ലതാണെന്ന് ഒരു ചോദ്യത്തിന് മറുപടിയായി ഭൂട്ടോറിയ പറഞ്ഞു. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിലെ ദീപാവലി പാര്‍ട്ടിയിലാണ് തങ്ങള്‍ ആദ്യമായി ഗോല്‍ഗപ്പ കണ്ടത്. വൈസ് പ്രസിഡന്റിന്റെ ഭവനം ഉള്‍പ്പെടെ പലയിടത്തും ഗോല്‍ഗപ്പ കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ പാചക സംസ്‌കാരത്തിന്റെ അവിഭാജ്യ ഘടകമാണ് സ്ട്രീറ്റ് ഫുഡ്. നമ്മുടെ രുചി മുകുളങ്ങളെ ആകര്‍ഷിക്കുന്ന വൈവിധ്യമാര്‍ന്ന രുചികളും സുഗന്ധങ്ങളും ഈ ലഘു ഭക്ഷണം വാഗ്ദാനം ചെയ്യുന്നു. സ്ട്രീറ്റ് സ്‌നാക്‌സുകളുടെ കൂട്ടത്തില്‍, ഒരു ഐക്കണിക്ക് ട്രീറ്റാണ് ഗോല്‍ഗപ്പ- ഫുച്ച്ക അല്ലെങ്കില്‍ പാനിപ്പൂരി. ഇന്ത്യയുടെ വിവിധ പ്രദേശങ്ങളില്‍ പേരുകള്‍ വ്യത്യാസപ്പെട്ടിരിക്കാമെങ്കിലും സാരാംശം ഒന്ന് തന്നെയാണ്. മസാലകള്‍, എരിവും സ്വാദിഷ്ടമായ ചേരുവകള്‍ എന്നിവ നിറഞ്ഞ ക്രിസ്പിയായ പാനിപ്പൂരികള്‍ വളരെയധികം ആളുകള്‍ ഇഷ്ടപ്പെടുന്ന വിഭവമാണ്.
ഉത്ഭവ കഥ
ഈ പ്രിയപ്പെട്ട ലഘുഭക്ഷണത്തിന്റെ കൃത്യമായ ഉത്ഭവം നിഗൂഢമാണ്. വിവിധ പ്രദേശങ്ങള്‍ അതിന്റെ സൃഷ്ടിയില്‍ അവകാശവാദം ഉന്നയിക്കുന്നു. ഉത്തരേന്ത്യയില്‍ ഇത് ഗോല്‍ഗപ്പ എന്നറിയപ്പെടുന്നു. പശ്ചിമ ബംഗാളിലും ബംഗ്ലാദേശിലും ഇതിനെ ഫുച്ച്ക എന്ന് വിളിക്കുന്നു, ഇത് ബംഗാളി പദമായ 'ഫുച്ച്കാനോ' യില്‍ നിന്ന് ഉരുത്തിരിഞ്ഞതാണ്. അതായത് പഫ് അല്ലെങ്കില്‍ പൊട്ടിത്തെറിക്കുക. ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ പ്രത്യേകിച്ച് മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളില്‍, ഇത് പാനിപ്പൂരി എന്ന പേരില്‍ അറിയപ്പെടുന്നു. 'പാനി' എന്നാല്‍ വെള്ളം എന്നും 'പുരി' എന്നത് ക്രിസ്പി ഷെല്ലിനെയും സൂചിപ്പിക്കുന്നു.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1