48 വര്‍ഷം പഴക്കമുള്ള 1977ലെ ഫോറിന്‍ കറപ്റ്റ് പ്രാക്ടീസസ് ആക്ട്(എഫ്സിപിഎ) നടപ്പിലാക്കുന്നത് താത്കാലികമായി തടഞ്ഞു വയ്ക്കുന്ന എക്സിക്യുട്ടിവ് ഉത്തരവില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചിരിക്കുകയാണ്. ബിസിനസ് നേടുന്നതിനോ നിലനിര്‍ത്തുന്നതിനോ വിദേശ സര്‍ക്കാരുകളുടെ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കുന്നതില്‍ നിന്ന് അമേരിക്കന്‍ കമ്പനികളെ വിലക്കുന്ന നിയമമാണിത്. ഈ നീക്കം ഇന്ത്യന്‍ വ്യവസായി ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി ഗ്രൂപ്പിന് ആശ്വാസമാകും.
നീതി ന്യായ വകുപ്പും യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മിഷനും അദാനി ഗ്രൂപ്പിനെതിരേ കഴിഞ്ഞ വര്‍ഷം കുറ്റം ചുമത്തിയിരുന്നു. എഫ്സിപിഎ എന്‍ഫോഴ്സ്മെന്റ് പരിഷ്‌കരിക്കുന്നത് വരെ എഫ്സിപിഎ നടപടികള്‍ താത്കാലികമായി നിറുത്തി വയ്ക്കാനാണ് അറ്റോര്‍ണി ജനറല്‍ പാം ബോണ്ടിയോട് ഉത്തരവില്‍ ഒപ്പുവെച്ച് ട്രംപ് നിര്‍ദേശിച്ചിരിക്കുന്നത്.
മുന്‍കാലത്തെയും നിലവിലുള്ളതുമായ എഫ്സിപിഎ നടപടികള്‍ പുനപരിശോധിക്കുമെന്ന് ഉത്തരവില്‍ പറയുന്നു. ഭാവിയിലെ എഫ്സിപിഎ നടപടികള്‍ക്ക് അറ്റോര്‍ണി ജനറല്‍ അംഗീകരിക്കേണ്ടതുണ്ടെന്നും ഉത്തരവ് വ്യക്തമാക്കുന്നുണ്ട്. അമേരിക്കന്‍ ബിസിനസ് സ്ഥാപനങ്ങളുടെ ദീര്‍ഘകാല പരാതിയാണ് ഉത്തരവിലൂടെ പരിഹരിക്കപ്പെട്ടത്. സമാനമായ നിയന്ത്രണങ്ങള്‍ പാലിക്കേണ്ടതില്ലാത്ത എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കൈക്കൂലി വിരുദ്ധ നിയമം തങ്ങളെ ബുദ്ധിമുട്ടിക്കുന്നതായി ബിസിനസ് സ്ഥാപനങ്ങള്‍ വ്യാപകമായി പരാതി ഉന്നയിച്ചിരുന്നു. ഇത് പരിഹരിക്കുന്നതാണ് പുതിയ ഉത്തരവ്.
ഇന്ത്യയില്‍ സോളാര്‍ വൈദ്യുതി വിതരണ കരാറുകള്‍ നേടിയെടുക്കുന്നതിനായി 265 മില്ല്യണ്‍ ഡോളര്‍ കൈക്കൂലി വാങ്ങിയ കേസില്‍ പങ്കുണ്ടെന്ന് ആരോപിച്ച് വ്യവസായിയും കോടീശ്വരനുമായ ഗൗതം അദാനിക്കും അദ്ദേഹത്തിന്റെ അനന്തരവന്‍ സാഗര്‍, കനേഡിയന്‍ പെന്‍ഷന്‍ ഫണ്ട് സിഡിപിക്യു, അസൂര്‍ പവര്‍ എന്നിവയുടെ മുന്‍ എക്സിക്യുട്ടിവുകള്‍ എന്നിവര്‍ക്കെതിരേ യുഎസ് ഡോജ് നടപടി സ്വീകരിച്ചിരുന്നു.
ഈ കേസിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നതോടെ വന്‍ വിവാദത്തിന് തിരികൊളുത്തുകയും അദാനി ഗ്രൂപ്പിന്റെ ഓഹരികളില്‍ കുത്തനെ ഇടിവ് രേഖപ്പെടുത്തിയിരുന്നു. എങ്കിലും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഓഹരികള്‍ തിരിച്ചു കയറി. ലിസ്റ്റ് ചെയ്ത 11 കമ്പനികളിലായി ഏകദേശം 55 ബില്ല്യണ്‍ ഡോളറിന്റെ മൂലധന നഷ്ടം സംഭവിച്ചതായി അദാനി ഗ്രൂപ്പ് അറിയിച്ചിരുന്നു. എന്നാല്‍, ഗൗതം അദാനി, സാഗര്‍ അദാനി, വിനീത് അദാനി എന്നിവര്‍ക്കെതിരേ എഫ്സിപിയെയുമായി ബന്ധപ്പെട്ട് കുറ്റമൊന്നും ചാര്‍ത്തിയിട്ടില്ലെന്ന് ഇക്കഴിഞ്ഞ നവംബറില്‍ അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ് സ്റ്റോക് എക്സ്ചേഞ്ചുകളെ അറിയിച്ചിരുന്നു.
ബൈഡന്റെ ഭരണത്തിന്റെ കീഴില്‍ ഡോജ് എടുത്ത ചില സംശയാസ്പദമായ തീരുമാനങ്ങള്‍ പുനപരിശോധിക്കണമെന്ന് ആറ് യുഎസ് കോണ്‍ഗ്രസ് അംഗങ്ങളുടെ സംഘം പുതുതായി നിയമിതനായ അറ്റോര്‍ണി ജനറല്‍ ബോണ്ടിക്ക് കത്തെഴുതിയിട്ടുണ്ട്. അദാനി ഗ്രൂപ്പിനെതിരായ കേസും അവര്‍ കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. ബൈഡന്‍ ഭരണകൂടത്തിന് കീഴിലുള്ള ഡോജ് തങ്ങളുടെ കേസില്‍ അമിതമായി ഇടപെട്ടുവെന്ന അദാനി ഗ്രൂപ്പിന്റെ പരാതിയെ ശരി വയ്ക്കുന്നതാണ് ഈ കത്ത് എന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ കേസ് ബന്ധപ്പെട്ട ഇന്ത്യന്‍ അധികൃതര്‍ക്ക് കൈമാറുന്നതിന് പകരം ബൈഡന്റെ ഡിഒജി കേസ് മുന്നോട്ട് കൊണ്ടുപോകുകയും കമ്പനിയുടെ എക്സിക്യുട്ടിവുകളെ കുറ്റക്കാരനാക്കിയെന്നും ഫെബ്രുവരി 10ന് ബോണ്ടിക്ക് അയച്ച കത്തില്‍ അവര്‍ ആരോപിച്ചു.
പുറത്ത് നിന്നുള്ള ചില ബാഹ്യഘടകങ്ങള്‍ സ്വാധീനിക്കാത്ത പക്ഷം, ഇന്ത്യയെപ്പോലുള്ള ഒരു സഖ്യകക്ഷിയുമായുള്ള ബന്ധം സങ്കീര്‍ണമാക്കുന്ന രീതിയില്‍ കേസ് തുടരുന്നത് നിര്‍ബന്ധിക്കുന്ന ഒരു കാരണവുമില്ലെന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ പറഞ്ഞു. ഈ തീരുമാനങ്ങളില്‍ ചിലത് അമേരിക്കയുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായ കേസുകള്‍ പിന്തുടരുന്നതിനും ഉപേക്ഷിക്കുന്നതും ഉള്‍പ്പെടുന്നു. ഇത് പലപ്പോഴും അമേരിക്കയുടെ ആഭ്യന്തര, വിദേശ താത്പര്യങ്ങള്‍ക്ക് എതിരാണ്.
ഇന്ത്യ പോലെയുള്ള അടുത്ത സഖ്യകക്ഷികളുമായുള്ള ബന്ധത്തെ അപകടത്തിലാക്കുകയും ചെയ്യുന്നുവെന്ന് കത്തില്‍ അവര്‍ ആരോപിച്ചു. കോണ്‍ഗ്രസ് അംഗങ്ങളായ ലാന്‍സ് ഗുഡ്മാന്‍, മാറ്റ് ഫാളന്‍, മാര്‍ക്ക് ഹരിഡോപോളോസ്, ബ്രാന്‍ഡണ്‍ ഗ്രില്‍, വില്യം ആര്‍ തിമോണ്‍സ്, ബ്രിയാന്‍ ബബിന്‍ എന്നിവരാണ് കത്ത് തയ്യാറാക്കിയത്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1