താരിഫുകളിലെ ചാഞ്ചാട്ടം: മുന്‍നിര കമ്പനികള്‍ അനിശ്ചിതത്വത്തില്‍

JUNE 4, 2025, 10:27 PM

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ താരിഫ് നയങ്ങള്‍ കാരണം പല പ്രമുഖ കമ്പനികളും അനിശ്ചിതത്വത്തിലെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഒരു രാജ്യ തന്ത്രജ്ഞന്‍ എന്നതില്‍ ഉപരി ഒരു ബിസിനസുകാരന്‍ എന്ന കാഴ്ചപ്പാടോടെ ഉള്ള ട്രംപിന്റെ നയങ്ങളാണ് പ്രതിസന്ധികള്‍ക്ക് കാരണമായി പല പ്രമുഖ കമ്പനികളും ചൂണ്ടിക്കാട്ടുന്നത്. അസ്ഥിരമായ ബിസിനസ്സ് അന്തരീക്ഷത്തെക്കുറിച്ച് വലുതും ചെറുതുമായ കമ്പനികള്‍ക്കിടയില്‍ ആശങ്ക നിലനില്‍ക്കുന്നത് ട്രംപിന്റെ താരിഫ് നയങ്ങളെ അടിസ്ഥാനമാക്കിയാണ്. 

ട്രംപ് അധികാരമേറ്റതിന് ശേഷം വൈറ്റ് ഹൗസ് നിരവധി തവണ ഇതില്‍ മാറ്റം വരുത്തിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച രണ്ട് കോടതി വിധികള്‍ ട്രംപിന്റെ ഏറ്റവും വലിയ താരിഫുകളെ അനിശ്ചിതത്വത്തിലേക്ക് തള്ളിവിട്ടു. നയങ്ങളുടെ ഒരു പ്രധാന ഭാഗം നിയമപരമായി പാസാകുമോ എന്ന് ഫെഡറല്‍ അപ്പീല്‍ കോടതി ജഡ്ജിമാര്‍ നിര്‍ണ്ണയിക്കുമ്പോള്‍ അനിശ്ചിതത്വത്തിന്റെ മറ്റൊരു പാളി കൂടി ചേര്‍ക്കുന്നുവെന്ന് വേണം കരുതാന്‍. പുതിയ താരിഫ് നയങ്ങള്‍ കാരണം ജപ്പാനിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കള്‍ക്ക് വന്‍ നഷ്ടം നേരിടേണ്ടിവരുമെന്ന് റിപ്പോര്‍ട്ടും വന്നിരുന്നു. ട്രംപിന്റെ നിരന്തരം മാറിക്കൊണ്ടിരിക്കുന്ന നയങ്ങള്‍ മൂലമുള്ള ചെലവ് കാരണം ഈ വര്‍ഷത്തെ സാമ്പത്തിക പ്രകടനം ദുര്‍ബലമാകുമെന്ന് മുന്‍നിര ബ്രാന്‍ഡുകള്‍ മുന്നറിയിപ്പ് നല്‍കി.

താരിഫ് മാറ്റങ്ങള്‍ക്ക് മറുപടിയായി, പുതിയ ലെവി പ്രതിസന്ധിയ്ക്ക് കാരണമാകുമെന്ന ഭയത്താല്‍ പല യുഎസ് കമ്പനികളും നിയമന, നിക്ഷേപ പദ്ധതികള്‍ നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചതായി വിദഗ്ധര്‍ വ്യക്തമാക്കുന്നു. ആ നീക്കം സമ്പദ്‌വ്യവസ്ഥയ്ക്ക് ആക്കം കുറയ്ക്കുകയും യുഎസിനെ മാന്ദ്യത്തിലേക്ക് നയിക്കുകയും ചെയ്യുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം അതിന്റെ അന്തിമഫലം എന്താണെന്നത് വ്യക്തവുമല്ല.

പുതിയ താരിഫ് നയങ്ങള്‍ കാരണം ജപ്പാനിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കള്‍ 19 ബില്യണ്‍ ഡോളറിലധികം നഷ്ടം പ്രതീക്ഷിക്കുന്നതായാണ് റിപ്പോര്‍ട്ട്. കാറുകളുടെയും ഓട്ടോ പാര്‍ട്സിന്റെയും ഇറക്കുമതി സംബന്ധിച്ച ട്രംപിന്റെ നിരന്തരം മാറിക്കൊണ്ടിരിക്കുന്ന നയങ്ങള്‍ മൂലമുള്ള ചെലവ് കാരണം ഈ വര്‍ഷത്തെ സാമ്പത്തിക പ്രകടനം ദുര്‍ബലമാകുമെന്ന് മുന്‍നിര ബ്രാന്‍ഡുകള്‍ മുന്നറിയിപ്പ് നല്‍കി. വടക്കേ അമേരിക്കയിലെ നിക്ഷേപത്തെയും ഉല്‍പ്പാദനത്തെയും കുറിച്ച് പുനര്‍വിചിന്തനം നടത്താന്‍ അനിശ്ചിതത്വം കാര്‍ നിര്‍മ്മാതാക്കളെ പ്രേരിപ്പിക്കുന്നതിനാല്‍ ഈ ആഘാതം വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കാന്‍ സാധ്യതയുണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ലോകത്തിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷന് ഏറ്റവും വലിയ തിരിച്ചടി നേരിടാന്‍ സാധ്യതയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഏപ്രില്‍, മെയ് മാസങ്ങളില്‍ മാത്രം പ്രവര്‍ത്തന വരുമാനത്തില്‍ 180 ബില്യണ്‍ (1.2 ബില്യണ്‍ ഡോളര്‍) ആഘാതം പ്രതീക്ഷിക്കുന്നതായി കഴിഞ്ഞ ആഴ്ച കമ്പനി പറഞ്ഞിരുന്നു. ബ്ലൂംബെര്‍ഗ് ഇന്റലിജന്‍സിന്റെ കണക്കനുസരിച്ച്, ഈ കണക്ക് മുഴുവന്‍ സാമ്പത്തിക വര്‍ഷവും 10.7 ബില്യണ്‍ ഡോളറാകാം. പെല്‍ഹാം സ്മിത്തേഴ്സ് അനലിസ്റ്റ് ജൂലി ബൂട്ട് 5.4 ബില്യണ്‍ മുതല്‍ 6.8 ബില്യണ്‍ ഡോളര്‍ വരെ പ്രവചിക്കുന്നു.

നിസാന്‍ മോട്ടോര്‍ കമ്പനിയും ഹോണ്ട മോട്ടോര്‍ കമ്പനിയും മൂന്ന് ബില്യണ്‍ ഡോളറിന്റെ ആഘാതം കണക്കാക്കുന്നു. യുഎസില്‍ വില്‍ക്കുന്ന കാറുകളുടെ പകുതിയോളം ഇറക്കുമതി ചെയ്യുന്ന സുബാരു കോര്‍പ്പിന് 2.5 ബില്യണ്‍ ഡോളറിന്റെ ഇടിവ് പ്രതീക്ഷിക്കുന്നു. മാസ്ദ മോട്ടോര്‍ കമ്പനിയും ഇടിവ് പ്രതീക്ഷിക്കുന്നു. 2025 ഏപ്രില്‍ മൂന്നിന് യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന മിക്ക വാഹനങ്ങള്‍ക്കും 25 ശതമാനം തീരുവ ചുമത്തി. 2025 മെയ് 3 മുതല്‍ മിക്ക ഓട്ടോ പാര്‍ട്സുകളും ആ ലെവിക്ക് വിധേയമായി. താരിഫ് ഇരട്ടിയാക്കുന്നത് തടയുന്ന ചില ഉത്തരവുകള്‍ ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ നയങ്ങള്‍ യുഎസിലെ കാറുകളുടെ വില ഉയര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ജപ്പാനിലെ മുന്‍നിര കാര്‍ നിര്‍മ്മാതാക്കള്‍ക്ക് ഏറ്റവും വലിയ വിപണിയാണ് അമേരിക്ക. മെക്‌സിക്കോയിലോ കാനഡയിലോ ഉള്ള ഫാക്ടറികള്‍ ഉപയോഗിച്ച് വാഹനങ്ങള്‍ നിര്‍മ്മിച്ച് അമേരിക്കന്‍ വിപണിയിലേക്ക് അയയ്ക്കുകയാണ് ഈ കമ്പനികള്‍ ചെയ്യുന്നത്. എന്നാല്‍ ട്രംപിന്റെ ഇറക്കുമതി താരിഫുകള്‍ ഇപ്പോള്‍ അതിനെ ചെലവേറിയതും, പ്രായോഗികം അല്ലാത്തതുമാക്കി മാറ്റുകയും ചെയ്തു. തീരുവയില്‍ നിന്ന് രക്ഷപ്പെടാന്‍ വിതരണ ശൃംഖലകള്‍ എങ്ങനെ പുനഃക്രമീകരിക്കാമെന്ന പ്രതിസന്ധിയില്‍പ്പെട്ടിരിക്കുകയാണ് നിലവില്‍ കമ്പനികള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ മാസം അവസാനം അമേരിക്കയുമായുള്ള ചര്‍ച്ചകള്‍ വേഗത്തിലാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ വ്യാപാര ചര്‍ച്ചകള്‍ ഒരു ഇളവ് നല്‍കുമെന്ന് ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കള്‍ ഇപ്പോള്‍ പ്രതീക്ഷിക്കുന്നു.

വളരെ പ്രധാനപ്പെട്ട ഈ നയ മാറ്റങ്ങള്‍, അവ ഭരണകൂടത്തില്‍ നിന്നോ കോടതികളില്‍ നിന്നോ വരുന്നതായാലും കമ്പനികളില്‍ വലിയ സാമ്പത്തിക സ്വാധീനം ചെലുത്തുമെന്ന് നോര്‍ത്ത് കരോലിന സര്‍വകലാശാലയിലെ ധനകാര്യ പ്രൊഫസര്‍ ഗ്രിഗറി ബ്രൗണ്‍ എബിസി ന്യൂസിനോട് പറഞ്ഞു. ലാഭം നഷ്ടത്തിലേക്ക് നയിച്ചേക്കാം, തിരിച്ചും പ്രതീക്ഷിക്കാമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. മുന്‍നിരയിലുള്ള ആളുകളെ അവരുടെ ബിസിനസുകളെയോ ജോലികളെയോ വളരെയധികം ബാധിക്കുന്നതിനാല്‍ ഇത് പലരിലും വളറെയധികം അസ്വസ്ഥത ഉളവാക്കുന്നുവെന്നും ബ്രൗണ്‍ കൂട്ടിച്ചേര്‍ത്തു.

ട്രംപ് ഭരണകൂടം അതിന്റെ ഓണ്‍-എഗെയ്ന്‍, ഓഫ്-എഗെയ്ന്‍ താരിഫ് സമീപനത്തെ വിമര്‍ശിക്കുന്നതിനെ ഖണ്ഡിച്ചു. ലെവികള്‍ ലക്ഷ്യമിടുന്ന രാജ്യങ്ങളുമായുള്ള വ്യാപാര ചര്‍ച്ചകളില്‍ വൈറ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ക്ക് ഈ വഴക്കം ഒരു സ്വാധീനം ചെലുത്താന്‍ അനുവദിക്കുന്നുവെന്ന് അവര്‍ വ്യക്തമാക്കുന്നു. ഏപ്രിലില്‍ എബിസി ന്യൂസിന്റെ ദിസ് വീക്ക് എന്ന പരിപാടിയോട്  സംസാരിക്കുമ്പോള്‍ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് ഈ നിലപാടിനെ തന്ത്രപരമായ അനിശ്ചിതത്വം എന്നാണ് വിശേഷിപ്പിച്ചത്.

അതേസമയം വ്യക്തതയില്ലായ്മ കാരണം നഷ്ടം നേരിടേണ്ടിവരുമെന്ന് നിരവധി പ്രമുഖ കമ്പനികള്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നു. ടാര്‍ഗെറ്റ് സിഇഒ ബ്രയാന്‍ കോര്‍ണല്‍ കഴിഞ്ഞ മാസം താരിഫ് കാരണം വലിയ ചെലവുകള്‍ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. നമ്മള്‍ നേരിടുന്ന നിരക്കുകളും വ്യത്യസ്ത വിഭാഗങ്ങളിലെ ഈ നിരക്കുകള്‍ എങ്ങനെ വികസിച്ചേക്കാം എന്നതിനെക്കുറിച്ചുള്ള അനിശ്ചിതത്വവും ഉയര്‍ത്തുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും അദ്ദേഹം വ്യക്കതമാക്കിയിരുന്നു. ഏപ്രിലില്‍, ഗോള്‍ഡ്മാന്‍ സാച്ച്‌സ് സിഇഒ ഡേവിഡ് സോളമന്‍ അനിശ്ചിതമായ കാഴ്ചപ്പാടില്‍ നിന്ന് ഉണ്ടായേക്കാവുന്ന നാശനഷ്ടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി.

മുന്നോട്ടുള്ള പാതയിലെ ഈ അനിശ്ചിതത്വവും വ്യാപാര യുദ്ധത്തിന്റെ വര്‍ദ്ധിച്ചുവരുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ഭയവും യുഎസിനും ആഗോള സമ്പദ്വ്യവസ്ഥയ്ക്കും കാര്യമായ അപകടസാധ്യതകള്‍ സൃഷ്ടിച്ചിട്ടുണ്ടെന്ന് സോളമന്‍ വിദഗ്ധരോട് വ്യക്തമാക്കിയിരുന്നു. സിഇഒമാരുടെ ആത്മവിശ്വാസത്തെക്കുറിച്ചുള്ള ഒരു സര്‍വേ 2022 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്ക് താഴ്ന്നതായി കോണ്‍ഫറന്‍സ് ബോര്‍ഡ് കഴിഞ്ഞ മാസം കണ്ടെത്തി. അടുത്ത ആറ് മാസത്തിനുള്ളില്‍ സ്ഥിതി കൂടുതല്‍ വഷളാകുമെന്ന് പകുതിയിലധികം സിഇഒമാരും പ്രതീക്ഷിക്കുന്നതായി സര്‍വേയില്‍ പറയുന്നു.

കോടതി ഉത്തരവ്


രാജ്യങ്ങള്‍ക്ക് മേല്‍ താരിഫ് ചുമത്താന്‍ പ്രസിഡന്റിന് ഏകപക്ഷീയമായ അനുവാദമില്ലെന്ന് യു.എസ് ഫെഡറല്‍ കോടതി കഴിഞ്ഞ ആഴ്ച പുറപ്പെടുവിച്ച ഒരു ഉത്തരവില്‍ പറഞ്ഞിരുന്നു. ട്രംപിന്റെ നടപടി നിയമാനുസൃതമല്ലെന്ന് ന്യൂയോര്‍ക്കിലെ വ്യാപാര വിഷയങ്ങള്‍ പരിഗണിക്കുന്ന കോര്‍ട്ട് ഓഫ് ഇന്റര്‍നാഷണലിന്റെ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. പത്ത് ദിവസത്തിനുള്ളില്‍ ട്രംപിന്റെ അധിക താരിഫ് നിര്‍ത്തലാക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു.

നൂറിലധികം രാജ്യങ്ങള്‍ക്ക് മേല്‍ ട്രംപ് ചുമത്തിയ പകരച്ചുങ്കം നിയമപരമല്ലെന്നും ഇത് അധികാരദുര്‍വിനിയോഗമാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇന്റനാഷണല്‍ എമര്‍ജന്‍സി എക്കണോമിക്കല്‍ പവര്‍സ് ആക്ട് പ്രകാരമാണ് ട്രംപ് ഭരണകൂടം പകരച്ചുങ്കം ചുമത്തിയത്. അത്തരമൊരു അടിയന്തര സാഹചര്യം ഇപ്പോള്‍ ഇല്ലെന്നും ഈ നിയമം പ്രസിഡന്റിന് അനിയന്ത്രിതമായ അധികാരങ്ങള്‍ നല്‍കുന്നില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

താരിഫ് ചുമത്താനുള്ള അധികാരം ഉള്ളത് യു.എസ് കോണ്‍ഗ്രസിനും സെനറ്റിനും മാത്രമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഡെമോക്രാറ്റിക് അംഗങ്ങള്‍ ഭരിക്കുന്ന 12 സംസ്ഥാനങ്ങളിലെ അറ്റോര്‍ണി ജനറല്‍മാര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചായിരുന്നു കോടതിയുടെ ഉത്തരവ്. സ്മോള്‍ ബിസിനസ് ഗ്രൂപ്പും ഹര്‍ജിയുമായി കോടതിയെ സമീപിച്ചിരുന്നു. ട്രംപിന്റെ അമിത താരിഫ് രാജ്യത്തെ സാധാരണക്കാരനെ മുതല്‍ കോര്‍പ്പറേറ്റ് കമ്പനികളെ വരെ ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചിരുന്നു.

എന്നാല്‍ കോടതി വിധിക്കെതിരെ അപ്പീല്‍ പോകുമെന്നായിരുന്നു യു.എസ് നീതി ന്യായ വകുപ്പ് വ്യക്തമാക്കിയത്. അടിയന്തര സാഹചര്യമുള്ളത് കൊണ്ടാണ് പ്രസിഡന്റ് തീരുവ നടപടികള്‍ പ്രഖ്യാപിച്ചതെന്നും ഇത് സാമ്പത്തിക അനിവാര്യതയാണെന്നും ഇത് തടയാന്‍ തിരഞ്ഞെടുക്കപ്പെടാത്ത ജഡ്ജിമാര്‍ക്ക് ഒരു അധികാരവുമില്ലെന്നുമായിരുന്നു വൈറ്റ് ഹൗസ് ഉത്തരവിനോട് പ്രതികരിച്ചത്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam