ഇസ്ലാമാബാദ്: രാജ്യത്തെ നിലവിലെ വെല്ലുവിളികളെ ഇന്ത്യയുടെ സാമ്പത്തിക സുസ്ഥിരതയുമായി താരതമ്യം ചെയ്ത് പാക് മന്ത്രി. ഇറാന്‍ യുദ്ധത്തെത്തുടര്‍ന്ന് എണ്ണവില വര്‍ധിച്ചപ്പോള്‍, ശക്തമായ വിദേശ നാണ്യശേഖരവും ദീര്‍ഘകാലത്തേക്കുള്ള തന്ത്രപ്രധാന എണ്ണ ശേഖരവും ഇന്ത്യയെ തുണച്ചതായി തുറന്നു സമ്മതിച്ചിരിക്കുകയാണ് പാകിസ്ഥാന്‍ പെട്രോളിയം മന്ത്രി അലി പര്‍വേസ് മാലിക്.
ഇറാന്‍ യുദ്ധത്തെത്തുടര്‍ന്ന് എണ്ണവില ബാരലിന് 126 ഡോളറായി (2022ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്ക്) ഉയര്‍ന്ന സാഹചര്യത്തില്‍, ഇന്ധന പ്രതിസന്ധിയുടെ കാര്യത്തില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രകടമായ വ്യത്യാസമാണ് പാകിസ്ഥാന്‍ പെട്രോളിയം മന്ത്രി എടുത്തുപറഞ്ഞത്. ഒരു പ്രാദേശിക വാര്‍ത്താ ചാനലിനോട് സംസാരിക്കവെയായിരുന്നു മന്ത്രി.
ഇന്ത്യയ്ക്ക് 600 ബില്യണ്‍ ഡോളറിന്റെ വിദേശനാണ്യ ശേഖരം മാത്രമല്ല ഉള്ളത്, അവര്‍ തന്ത്രപരമായ കരുതല്‍ ശേഖരവും സൂക്ഷിക്കുന്നുണ്ട്. ഈ പ്രതിസന്ധിയെ നേരിടാന്‍ ഇത് സഹായിക്കുന്നു. കൂടാതെ, അവര്‍ ഐഎംഎഫ് പദ്ധതിയുടെ ഭാഗമല്ലാത്തതിനാല്‍, എണ്ണവില വര്‍ധിച്ചപ്പോള്‍ നികുതി കുറച്ച് ആഘാതം കുറയ്ക്കാന്‍ അവര്‍ക്ക് സാധിച്ചു. അതിനുള്ള സാമ്പത്തിക ഭദ്രത അവര്‍ക്കുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സ്വന്തമായി എണ്ണ ശേഖരമില്ലാത്ത പാകിസ്ഥാന്‍ കടുത്ത വിലക്കയറ്റം തടയാന്‍ ഐഎംഎഫ് വായ്പാ നിബന്ധനകളില്‍ ഇളവ് തേടാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. ഇന്ത്യ തങ്ങളുടെ പൗരന്മാരെ സഹായിക്കാന്‍ നികുതി കുറച്ചപ്പോള്‍, പാകിസ്ഥാന്‍ സാമ്പത്തിക പ്രതിസന്ധി കാരണം ഇത്തരം നടപടികള്‍ സ്വീകരിക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
