ടെക്സാസ്: യു.എസിലേയ്ക്കുള്ള ഇസ്ലാമിക കുടിയേറ്റത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി എംപി. അമിതമായ ഇസ്ലാമിക കുടിയേറ്റം അമേരിക്കയെ നശിപ്പിക്കുന്നുവെന്നാണ് റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗം ബ്രന്‍ഡന്‍ ഗില്ലിന്റെ ആരോപണം. റിയല്‍ അമേരിക്കാസ് വോയ്സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഗില്‍.
തന്റെ മണ്ഡലമായ ടെക്സസിലെ ചില ഭാഗങ്ങളില്‍ ഇസ്ലാമിക വല്‍ക്കരണം സംഭവിക്കുന്നുണ്ടെന്നും സംസ്ഥാനത്തെ ചില മാളുകള്‍ സന്ദര്‍ശിക്കുമ്പോള്‍ ഡാലസില്‍ അല്ല, പാകിസ്ഥാനില്‍ ആണെന്ന് തോന്നിപ്പോകുന്നുവെന്നുമായിരുന്നു എംപി പ്രസ്താവന. മാത്രമല്ല ഡാലസിലെ ജനസംഖ്യാപരമായ മാറ്റങ്ങള്‍ പ്രാദേശിക സമൂഹങ്ങളുടെ സാംസ്‌കാരിക സ്വഭാവത്തെ മാറ്റിമറിച്ചതായും അദ്ദേഹം ആരോപിച്ചു.
തന്റെ മണ്ഡലത്തില്‍നിന്നുള്ള ആളുകള്‍ പതിവായി ഈ വിഷയത്തെക്കുറിച്ച് അത്യധികം വിഷമത്തോടെ തന്നോട് സംസാരിക്കാറുള്ളതായി ഗില്‍ പറഞ്ഞു. തങ്ങളുടെ സംസ്‌കാരവും ജീവിതരീതിയും മാറിക്കൊണ്ടിരിക്കുന്നതായി താമസക്കാര്‍ക്ക് തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഗില്ലിന്റെ ആരോപണങ്ങള്‍ വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ വലിയ തോതില്‍ പ്രചരിക്കുന്നുമുണ്ട്.
സമാനരീതിയിലുള്ള പരാമര്‍ശങ്ങളുടെ പേരില്‍ ഇതിനുമുമ്പും ഗില്ലും അദ്ദേഹത്തിന്റെ ഭാര്യ ഡാനിയേല്‍ ഡിസൂസ ഗില്ലും വിമര്‍ശനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. ഇന്ത്യന്‍ വംശജയും യാഥാസ്ഥിതിക വ്യാഖ്യാതാവും ട്രംപ് അനുകൂലിയുമായ ദിനേഷ് ഡിസൂസയുടെ മകളാണ് ഡാനിയേല്‍. ന്യൂയോര്‍ക്ക് സിറ്റി മേയര്‍ തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജനായ സൊഹ്റാന്‍ മാംദാനിയെ ലക്ഷ്യമിട്ട് നടത്തിയ പരാമര്‍ശങ്ങളാണ് ഇവരെ വിവാദത്തിലാക്കിയത്.
മാംദാനി കൈകൊണ്ട് ചോറുണ്ണുന്ന വീഡിയോ റീ-ഷെയര്‍ ചെയ്തത്, അമേരിക്കയിലെ സംസ്‌കാരസമ്പന്നരായ ആളുകള്‍ ഇങ്ങനെയല്ല ഭക്ഷണം കഴിക്കുന്നത്. നിങ്ങള്‍ക്ക് ഈ സംസ്‌കാരത്തിന് അനുസരിച്ച് ജീവിക്കാന്‍ കഴിയുന്നില്ലെങ്കില്‍ നിങ്ങളുടെ മൂന്നാം ലോകരാജ്യങ്ങളിലേക്ക് തന്നെ തിരികെ പോകൂ എന്നായിരുന്നു ഗില്‍ അന്ന് പ്രതികരിച്ചത്. ഇതിനെ ന്യായീകരിച്ച് താന്‍ എപ്പോഴും ഫോര്‍ക്ക് ഉപയോഗിച്ചാണ് ഭക്ഷണം കഴിക്കുന്നത് എന്നായിരുന്നു ഡാനിയേലിന്റെ വാദം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
