വാഷിംഗ്ടൺ ഡിസി: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിൽ ഇന്ത്യയ്‌ക്കെതിരെ വീണ്ടും വിമർശനവുമായി അമേരിക്ക. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ പുനഃപരിശോധിക്കണമെന്ന് അമേരിക്കൻ ഊർജ സെക്രട്ടറി ക്രിസ് റൈറ്റ് ആവശ്യപ്പെട്ടു.
ഇന്ത്യയെ ശിക്ഷിക്കാൻ യു.എസ് ആഗ്രഹിക്കുന്നില്ലെന്നും യുക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കുകയാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ലക്ഷ്യമെന്നും ക്രിസ് റൈറ്റ് പറഞ്ഞു. ന്യൂയോർക്കിൽ നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിലൂടെ യുദ്ധത്തിന് ഇന്ത്യ സാമ്പത്തിക സഹായം നൽകുന്നുവെന്ന് ട്രംപ് നേരത്തെ ആരോപിച്ചിരുന്നു. ഇതേ തുടർന്ന് ഇന്ത്യയ്ക്ക് മേൽ 25 ശതമാനം അധിക ഇറക്കുമതി തീരുവ ചുമത്തുകയും ചെയ്തിരുന്നു.
ഇതോടെ ഇന്ത്യൻ ചരക്കുകൾക്കുള്ള അമേരിക്കൻ തീരുവ 50 ശതമാനമായി വർധിച്ചു. കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നതിനാലാണ് ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതെന്ന് ആരോപിച്ച ക്രിസ് അത് വാങ്ങേണ്ട ആവശ്യം ഇന്ത്യയ്ക്കില്ലെന്നും അഭിപ്രായപ്പെട്ടു.
ഇന്ത്യയ്ക്ക് റഷ്യയിൽനിന്നൊഴികെ എവിടെ നിന്ന് വേണമെങ്കിലും എണ്ണ വാങ്ങാമെന്ന് പറഞ്ഞ യു.എസ് ഊർജ സെക്രട്ടറി അമേരിക്കയുടെ പക്കലും വിൽക്കാൻ എണ്ണയുണ്ടെന്നും കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
