വാഷിംഗ്ടണ്‍: അമേരിക്കയില്‍ നിന്ന് സ്വയം നാടുവിട്ടു പോകാന്‍ അനധികൃത കുടിയേറ്റക്കാര്‍ക്ക് മേല്‍ വന്‍ സാമ്പത്തിക സമ്മര്‍ദ്ദം ചെലുത്തി ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം. രാജ്യത്ത് തുടരുന്നതിന് നിയമപരമായ അവകാശമില്ലെന്ന് ഇമിഗ്രേഷന്‍ കോടതിയുടെ വിധി വന്നിട്ടും യു.എസില്‍ തുടരുന്ന വ്യക്തികളില്‍ നിന്ന് ദിവസേന 998 ഡോളര്‍ വീതം പിഴ ഈടാക്കുമെന്ന് വ്യക്തമാക്കുന്ന നോട്ടീസുകള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി അയച്ച് തുടങ്ങി. ഇതുവരെ ഒരു ലക്ഷത്തിലധികം ആളുകള്‍ക്കാണ് ഇത്തരത്തില്‍ ഔദ്യോഗിക മുന്നറിയിപ്പ് കത്തുകള്‍ ലഭിച്ചിട്ടുള്ളത്.
1996 ല്‍ പാസാക്കിയ ഇമിഗ്രേഷന്‍ നിയമ നിര്‍മ്മാണത്തില്‍ നാടുകടത്തല്‍ ഉത്തരവ് പാലിക്കാത്തവര്‍ക്ക് സാമ്പത്തിക പിഴ ചുമത്താന്‍ നിയമപരമായ അനുമതിയുണ്ടായിരുന്നെങ്കിലും, മുന്‍പ് ഭരണത്തിലിരുന്ന ഒരു പ്രസിഡന്റും ഇത് നടപ്പിലാക്കിയിരുന്നില്ല. തന്റെ ആദ്യ ഭരണകാലയളവില്‍ ഡൊണാള്‍ഡ് ട്രംപ് ഈ നീക്കത്തിന് ശ്രമിച്ചെങ്കിലും ഭരണപരമായ തടസ്സങ്ങള്‍ കാരണം അന്ന് അത് പൂര്‍ണ്ണമായി വിജയത്തിലെത്തിയില്ല. എന്നാല്‍ വീണ്ടും അധികാരത്തിലേറി വന്‍തോതിലുള്ള നാടുകടത്തല്‍ ക്യാമ്പയിന്‍ ആരംഭിച്ചതോടെ, രാജ്യത്ത് അനധികൃതമായി താമസിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കാന്‍ എല്ലാവിധ നടപടികളും സ്വീകരിക്കാന്‍ ട്രംപ് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
അടുത്തിടെ ഇത്തരം പിഴ നോട്ടീസുകളുടെ വേഗത വലിയ തോതില്‍ വര്‍ദ്ധിച്ചിട്ടുണ്ടെന്ന് ഇമിഗ്രേഷന്‍ അഭിഭാഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. അഞ്ച് വര്‍ഷത്തെ നിയമപരമായ കാലപരിധി കണക്കാക്കിയാല്‍ പോലും ഒരാള്‍ അടയ്‌ക്കേണ്ടി വരുന്ന ആകെ പിഴത്തുക 1.8 മില്യണ്‍ ഡോളര്‍ വരെയാകാം. തങ്ങളുടെ ജീവിതവും സമ്പാദ്യവും ഉപേക്ഷിച്ച് സ്വയം നാടുവിടുക, അല്ലെങ്കില്‍ കനത്ത സാമ്പത്തിക തകര്‍ച്ച നേരിടുക എന്ന അവസ്ഥയിലേക്കാണ് ഈ നോട്ടീസുകള്‍ കുടിയേറ്റക്കാരെ തള്ളിവിടുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
