വാഷിംഗ്ടൺ: അത്താഴ വിരുന്നിലെ വെടിവെപ്പിനെ കുറിച്ച് ആദ്യ പ്രതികരണവുമായി ട്രംപ്. സംഭവസ്ഥലത്തുനിന്ന് പിടിയിലായ 31-കാരനായ കോൾ തോമസ് അലൻ മാരകായുധങ്ങളുമായാണ് വിരുന്ന് നടന്ന വാഷിംഗ്ടൺ ഹിൽട്ടൺ ഹോട്ടലിലേക്ക് അതിക്രമിച്ചു കയറിയത്.
സെക്യൂരിറ്റി ചെക്ക് പോയിന്റിന് നേരെ വെടിയുതിർത്ത അക്രമി, അവിടെയുണ്ടായിരുന്ന സീക്രട്ട് സർവീസ് ഉദ്യോഗസ്ഥനെ ലക്ഷ്യം വെച്ചു. ഉദ്യോഗസ്ഥന്റെ നെഞ്ചിൽത്തന്നെ വെടിയേറ്റെങ്കിലും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ചിരുന്നതിനാൽ അദ്ദേഹം പരിക്കുകളോടെ രക്ഷപ്പെട്ടു. വളരെ അടുത്ത് നിന്ന് അതിശക്തമായ തോക്ക് ഉപയോഗിച്ചാണ് അക്രമി വെടിവെച്ചതെന്ന് പ്രസിഡന്റ് ട്രംപ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
വെടിയൊച്ച കേട്ടതോടെ വിരുന്നിനെത്തിയ നൂറുകണക്കിന് മാധ്യമപ്രവർത്തകരും ഉദ്യോഗസ്ഥരും പരിഭ്രാന്തരായി മേശകൾക്ക് താഴെ ഒളിച്ചു. ഉടൻ തന്നെ പ്രസിഡന്റ് ട്രംപിനെയും മെലാനിയയെയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. അക്രമിയെ കീഴ്പ്പെടുത്തിയ സീക്രട്ട് സർവീസ് സംഘത്തിന്റെ ധീരതയെ ട്രംപ് പ്രശംസിച്ചു.
ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച കുറിപ്പിൽ ട്രംപ് പറയുന്നതിങ്ങനെ: "ഡിസിയിൽ ഇതൊരു സംഭവ ബഹുലമായ വൈകുന്നേരമായിരുന്നു. സീക്രഡ് പൊലീസും നിയമപാലകരും മികച്ച രീതിയിൽ പ്രവർത്തിച്ചു. അവർ വേഗത്തിലും ധീരമായും നീങ്ങി. വെടിവെപ്പ് നടത്തിയ ആളെ പിടികൂടിയിട്ടുണ്ട്. 'ഷോ തുടരട്ടെ' എന്ന് ഞാൻ നിർദേശിച്ചിട്ടുണ്ട്. എങ്കിലും പൂർണ്ണമായും നിയമപാലകരുടെ നിർദ്ദേശങ്ങൾക്കനുസരിച്ചായിരിക്കും തീരുമാനങ്ങൾ. അവർ ഉടൻ തന്നെ ഒരു തീരുമാനമെടുക്കും. ആ തീരുമാനം എന്തുതന്നെയായാലും ഈ വൈകുന്നേരം പ്ലാൻ ചെയ്തതിൽ നിന്നും വളരെ വ്യത്യസ്തമായിരിക്കും. നമുക്കിത് ഒരിക്കൽ കൂടി ചെയ്യേണ്ടി വരും"- വെടിവെപ്പിന് തൊട്ടുപിന്നാലെയാണ് ട്രംപ് ഇത് കുറിച്ചത്. പിന്നാലെ മറ്റൊരു പോസ്റ്റിൽ തുടർ നടപടികൾ വിശദീകരിച്ചു.
ഭരണഘടനയെയും രാജ്യത്തെയും ആക്രമിച്ച ഈ 'തെമ്മാടി'യുടെ ക്രൂരത തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടാൻ താൻ ഉത്തരവിട്ടതായും അദ്ദേഹം വ്യക്തമാക്കി. സുരക്ഷാ ഉദ്യോഗസ്ഥർ കൃത്യസമയത്ത് ഇടപെട്ടതുകൊണ്ട് മാത്രമാണ് വലിയൊരു ദുരന്തം ഒഴിവായത്.
സംഭവത്തെത്തുടർന്ന് നിർത്തിവെച്ച വിരുന്ന് പിന്നീട് മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു. ഹോട്ടലിന് ചുറ്റും നാഷണൽ ഗാർഡിനെയും ആകാശ നിരീക്ഷണത്തിനുള്ള സംവിധാനങ്ങളെയും ഏർപ്പെടുത്തി സുരക്ഷ വർദ്ധിപ്പിച്ചു. പിടിയിലായ കോൾ അലൻ എന്ന യുവാവിനെക്കുറിച്ച് എഫ്.ബി.ഐ വിശദമായ അന്വേഷണം നടത്തിവരികയാണ്. ഇയാൾക്ക് ഏതെങ്കിലും രാജ്യവിരുദ്ധ സംഘടനകളുമായി ബന്ധമുണ്ടോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
