ചന്ദ്രനിൽ സ്വയം വളരുന്ന ഒരു നഗരം നിർമ്മിക്കുന്നതിൽ സ്പേസ് എക്സ് മുൻഗണന നൽകുമെന്ന് ടെക് കോടീശ്വരൻ ഇലോൺ മസ്ക് . ചൊവ്വയിൽ മനുഷ്യവാസം ആരംഭിക്കുന്നതിനെക്കാൾ വേഗത്തിലും പ്രായോഗികമായും ചന്ദ്രനിലെ പദ്ധതി പൂർത്തിയാക്കാൻ സാധിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലെ കുറിപ്പിലൂടെ മസ്ക് ഈ നിർണായക വിവരം പങ്കുവെച്ചു. പത്തു വർഷത്തിനുള്ളിൽ ചന്ദ്രനിൽ നഗരം സ്ഥാപിക്കാനാകും, എന്നാൽ ചൊവ്വയിൽ ഇതിന് 20 വർഷത്തിലധികം സമയമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
"നാഗരികതയുടെ ഭാവി സുരക്ഷിതമാക്കാൻ ഏറ്റവും പ്രായോഗികമായ പാത ചന്ദ്രനിലൂടെയാണ്. അറിയാത്തവർക്കായി, സ്പേസ് എക്സ് ഇതിനകം തന്നെ ചന്ദ്രനിൽ സ്വയം വളരുന്ന നഗരം നിർമ്മിക്കാൻ ശ്രമിക്കുകയാണ്. പത്തു വർഷത്തിനുള്ളിൽ നമുക്ക് ഇത് നേടാനാകും, എന്നാൽ ചൊവ്വയിൽ ഇത് ഇരുപതിൽ കൂടുതൽ വർഷം എടുക്കും." മസ്ക് കൂട്ടിച്ചേർത്തു.
ഇലോൺ മസ്ക് ചന്ദ്രനിലെ വികസന പദ്ധതിക്ക് മുൻഗണന നൽകുന്നുണ്ടെങ്കിലും, ചൊവ്വയിലേക്കുള്ള ദൗത്യങ്ങൾ ഇപ്പഴും തുടരുമെന്ന് വ്യക്തമാക്കി. മസ്കിന്റെ അറിയിപ്പിനുസരിച്ച്, അടുത്ത അഞ്ചു മുതൽ ഏഴ് വർഷത്തിനുള്ളിൽ ചൊവ്വയിൽ ജനവാസം ആരംഭിക്കാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ സ്പേസ് എക്സ് ആരംഭിക്കും.
മുൻപ് 2026-ഓടെ ചൊവ്വയിലേക്ക് ആളില്ലാ പേടകം അയക്കാൻ കമ്പനി ലക്ഷ്യമിട്ടിരുന്നെങ്കിലും, പുതിയ പരിപാടി പ്രകാരം ചന്ദ്രനിലെ വികസനത്തിന് മുൻതൂക്കം നൽകുന്നതാണ്. വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ടുകൾ പ്രകാരം, വലിയ തോതിലുള്ള ചൊവ്വ പര്യവേക്ഷണത്തിന് മുമ്പ് ചാന്ദ്ര ദൗത്യങ്ങൾക്ക് മുൻഗണന നൽകാനുള്ള ഉദ്ദേശ്യം സ്പേസ് എക്സ് നിക്ഷേപകരെ അറിയിച്ചിട്ടുണ്ട്. ഇപ്പോൾ, 2027 മാർച്ചിൽ ചന്ദ്രനിൽ ആളില്ലാ പേടകം ഇറക്കാനുള്ള ലക്ഷ്യമിടൽ കമ്പനിയ്ക്കുണ്ട്.
എന്തു കൊണ്ട് ചാന്ദ്ര ദൗത്യം?
1972-ലെ അമേരിക്കയുടെ അപ്പോളോ ദൗത്യം കഴിഞ്ഞ് ഇതുവരെ മനുഷ്യർ ചന്ദ്രോപരിതലത്തിൽ കാലുകുത്തിയിട്ടില്ല. നിലവിൽ ചൈനയും അമേരിക്കയും തമ്മിൽ ചന്ദ്രനിലെ മനുഷ്യ ദൗത്യത്തിൽ കടുത്ത മത്സരം നടക്കുകയാണ്. ഭാവിയിലെ ബഹിരാകാശ ആധിപത്യത്തിന് ചന്ദ്രൻ ഒരു പ്രധാന കവാടമാകുമെന്ന് ഇരുരാജ്യങ്ങളും കരുതുന്നു.
ഇലോൺ മസ്കിന്റെ ദീർഘകാല ദർശനം മനുഷ്യരാശിയെ ഒരു “ബഹുഗ്രഹ സ്പീഷീസ്” ആക്കുക എന്നതാണ്. ഈ ദർശനത്തിന്റെ ഭാഗമായാണ് മസ്ക് ചന്ദ്രനിലും ചൊവ്വയിലുമുള്ള പദ്ധതികൾ മുന്നോട്ട് കൊണ്ടുപോകുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
