വാഷിംഗ്ടൺ ഡി.സി: അമാനവീയമായ ഇമിഗ്രേഷൻ തടങ്കൽ കേന്ദ്രങ്ങളിലെ സാഹചര്യങ്ങൾ അവസാനിപ്പിക്കാനും, തടങ്കലിൽ കഴിയുന്നവരുടെ പൗരാവകാശങ്ങൾ സംരക്ഷിക്കാനുമായി കോൺഗ്രസ് പ്രതിനിധി പ്രമീള ജയപാൽ (ഡെമോക്രാറ്റ്, വാഷിംഗ്ടൺ) 'ഡിഗ്‌നിറ്റി ഫോർ ഡിറ്റെയ്ൻഡ് ഇമിഗ്രന്റ്‌സ് ആക്ട് ' എന്ന ബിൽ അവതരിപ്പിച്ചു. റിപ്പബ്ലിക്കൻ പാർട്ടിയുമായി ബന്ധമുള്ള സ്വകാര്യ, ലാഭകേന്ദ്രീകൃത തടങ്കൽ കേന്ദ്രങ്ങളിലെ മോശം അവസ്ഥകളെ ജയപാൽ ശക്തമായി വിമർശിച്ചു.
പ്രമീള ജയപാലും പ്രതിനിധി ആദം സ്മിത്തും ചേർന്നാണ് ബിൽ അവതരിപ്പിച്ചത്. ട്രംപ് ഭരണകൂടം തിരിച്ചെത്തിയ ശേഷം കുറ്റകൃത്യങ്ങൾ ചെയ്യാത്തവരെ ഭയാനകമായ സാഹചര്യങ്ങളിൽ തടവിലാക്കുന്നത് വർധിച്ചതായി ജയപാൽ പറഞ്ഞു. ലാഭത്തിനായി പ്രവർത്തിക്കുന്ന ഈ കേന്ദ്രങ്ങളിൽ ആളുകളെ മോശം സാഹചര്യങ്ങളിൽ പാർപ്പിക്കുകയാണെന്നും അവർ ആരോപിച്ചു.
നിലവിൽ 66,000ത്തിലധികം ആളുകൾ തടങ്കലിലുണ്ട്. ഇവരിൽ 73 ശതമാനത്തിലധികം പേർക്ക് ക്രിമിനൽ കേസുകളില്ല. തിങ്ങിനിറഞ്ഞ സെല്ലുകൾ, മതിയായ ഭക്ഷണം നൽകാതിരിക്കുക, ചികിത്സ നിഷേധിക്കുക തുടങ്ങിയ അമാനവീയ സാഹചര്യങ്ങൾ ഇവിടെ നിലനിൽക്കുന്നതായി റിപ്പോർട്ടുകളുണ്ട്.
നിർബന്ധിത തടങ്കൽ ഒഴിവാക്കുക, കുടുംബങ്ങളെയും കുട്ടികളെയും തടങ്കലിൽ വെക്കുന്നത് നിരോധിക്കുക, ദുർബല ജനവിഭാഗങ്ങളെ (ഗർഭിണികൾ, കുട്ടികളുടെ പ്രധാന സംരക്ഷകർ, രോഗികൾ, LGBTQ വ്യക്തികൾ, അഭയം തേടുന്നവർ, മുതിർന്ന പൗരന്മാർ) വിട്ടയക്കുന്നതിന് മുൻഗണന നൽകുക, സ്വകാര്യ തടങ്കൽ കേന്ദ്രങ്ങളുടെ ഉപയോഗം മൂന്ന് വർഷത്തിനുള്ളിൽ ഘട്ടംഘട്ടമായി നിർത്തലാക്കുക, കേന്ദ്രങ്ങളിൽ പൗരാവകാശങ്ങൾ ഉറപ്പാക്കുന്ന നിലവാരം സ്ഥാപിക്കുക, മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്നറിയാൻ മുൻകൂട്ടി അറിയിക്കാതെയുള്ള പരിശോധനകൾ നടത്താൻ നിർബന്ധമാക്കുക എന്നിവയാണ് ബില്ലിലെ പ്രധാന നിർദ്ദേശങ്ങൾ.
ഡെമോക്രാറ്റ് പ്രതിനിധികളായ റോ ഖന്ന, രാജാ കൃഷ്ണമൂർത്തി, ശ്രീ തണേദാർ എന്നിവർ ബില്ലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
