ലോസാഞ്ചലസ്: ഹോളിവുഡ് നടൻ മാത്യു പെറിയുടെ മരണവുമായി ബന്ധപ്പെട്ട് ജസ്വീൻ സംഗ (42) കോടതിയിൽ കുറ്റം സമ്മതിച്ചു.
‘ഫ്രണ്ട്സ്’ എന്ന ജനപ്രിയ സീരീസിലെ ചാൻഡ്ലർ ബിങ് എന്ന കഥാപാത്രത്തിലൂടെ പ്രശസ്തനായ പെറിയുടെ മരണത്തിന് കാരണമായ കെറ്റാമൈൻ വിതരണം ചെയ്തത് താനാണെന്ന് ജസ്വീൻ വെളിപ്പെടുത്തി. ലഹരിമരുന്നിന്റെ അനധികൃത വിൽപനയ്ക്കായി ‘സ്റ്റാഷ് ഹൗസ്’ നടത്തിയിരുന്നതായും അവർ കോടതിയിൽ സമ്മതിച്ചു.
അഞ്ച് കുറ്റകൃത്യങ്ങളിൽ കുറ്റസമ്മതം നടത്തിയ ജസ്വീന് 65 വർഷം വരെ തടവുശിക്ഷ ലഭിച്ചേക്കാം. കേസിൽ കുറ്റാരോപിതരായ അഞ്ച് പ്രതികളിൽ അവസാനത്തെ ആളാണ് ജസ്വീൻ, മറ്റുള്ളവർ നേരത്തെ കുറ്റം സമ്മതിച്ചിരുന്നു.
2023 ഒക്ടോബറിൽ ലോസാഞ്ചലസിലെ വസതിയിലെ ബാത്ത് ടബ്ബിൽ മാത്യു പെറിയെ (54) ബോധരഹിതനായി കണ്ടെത്തുകയായിരുന്നു. അദ്ദേഹത്തിന്റെ സഹായിയാണ് പൊലീസിനെ വിവരമറിയിച്ചത്. പെറി ദീർഘകാലം ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായി പൊലീസ് കണ്ടെത്തി, ഇത് കേസിൽ നിർണായകമായി. 1994 മുതൽ 2004 വരെ 10 സീസണുകളിലായി പുറത്തിറങ്ങിയ ‘ഫ്രണ്ട്സ്’ സീരീസാണ് പെറിയെ പ്രശസ്തനാക്കിയത്.
ഫ്രണ്ട്‌സ് സീരീസ് നൽകിയ പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോളും, ലഹരിക്കും മദ്യത്തിനും അടിമയായിരുന്ന മാത്യു പെറി, നിരവധി തവണ ഡീ അഡിക്ഷൻ സെന്ററുകളിൽ ചികിത്സ തേടിയിരുന്നു. മാത്യു പെറിയുടെ മരണത്തിന് പിന്നാലെ അദ്ദേഹത്തിന്റെ മാതാപിതാക്കൾ ലഹരിയിൽ നിന്ന് മുക്തരാകുന്നവരെ സഹായിക്കാനായി മാത്യു പെറി ഫൗണ്ടേഷനും ആരംഭിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്