ഡൽഹി: ഇന്ത്യയും അമേരിക്കയും ഔദ്യോഗികമായി സംയുക്ത പ്രസ്താവന പുറത്തിറക്കിയതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാർ യാഥാർത്ഥ്യത്തിലേക്ക് നീങ്ങുകയാണ്. കരാറുമായി ബന്ധപ്പെട്ട പ്രധാന വ്യവസ്ഥകളാണ് സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കിയിരിക്കുന്നത്.
അമേരിക്കയിൽ നിന്നുള്ള വ്യാവസായിക ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ നികുതി ഒഴിവാക്കുകയോ ഗണ്യമായി കുറയ്ക്കുകയോ ചെയ്യും. അണ്ടിപ്പരിപ്പ്, കാലിത്തീറ്റയ്ക്കുള്ള ചോളം, വിവിധ പഴവർഗങ്ങൾ, സോയാബീൻ ഓയിൽ, വൈൻ എന്നിവയുൾപ്പെടെയുള്ള കാർഷിക ഉൽപ്പന്നങ്ങൾക്കും ഇളവ് ലഭിക്കും.
അതേസമയം, ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക 18 ശതമാനം പരസ്പര താരിഫ് ബാധകമാക്കും. നിലവിൽ പിഴ തീരുവ ഉൾപ്പെടെ 50 ശതമാനം വരെ ഉണ്ടായിരുന്ന നികുതി പരമാവധി 18 ശതമാനമായി കുറയ്ക്കും. തുണിത്തരങ്ങൾ, വസ്ത്രങ്ങൾ, തുകൽ ഉൽപ്പന്നങ്ങൾ, പാദരക്ഷകൾ, പ്ലാസ്റ്റിക്, രാസവസ്തുക്കൾ, കരകൗശല വസ്തുക്കൾ എന്നിവയ്ക്കാണ് ഇത് ബാധകമാകുന്നത്.
വ്യാപാര കരാറിന്റെ ആദ്യ ഘട്ടം വിജയകരമായി പൂർത്തിയാകുന്നതോടെ ഇന്ത്യയിൽ നിന്നുള്ള ജെനറിക് മരുന്നുകൾ, വജ്രങ്ങൾ, വിമാന ഭാഗങ്ങൾ എന്നിവയ്ക്കുള്ള നികുതി അമേരിക്ക ഒഴിവാക്കുമെന്നും സംയുക്ത പ്രസ്താവനയിൽ പറയുന്നു. ഓട്ടോമോട്ടീവ് ഭാഗങ്ങൾക്ക് ഇന്ത്യയ്ക്ക് മുൻഗണനാ താരിഫ് നൽകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
താൽപ്പര്യമുള്ള മേഖലകളിൽ പരസ്പരം വിപണി ഇളവുകൾ നൽകുമെന്നും, ഇതിലൂടെ മൂന്നാം രാജ്യങ്ങൾക്ക് അല്ല, ഇന്ത്യയ്ക്കും അമേരിക്കയ്ക്കുമാണ് നേട്ടമുണ്ടാകുക എന്നും ഇരു രാജ്യങ്ങളും ഉറപ്പുനൽകുന്നു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 50,000 കോടി ഡോളർ മൂല്യമുള്ള അമേരിക്കൻ ഉൽപ്പന്നങ്ങൾ ഇന്ത്യ വാങ്ങുമെന്നും പ്രസ്താവനയിൽ പറയുന്നു. ഊർജ്ജ ഉൽപ്പന്നങ്ങൾ, വിമാനങ്ങൾ, വിമാന ഭാഗങ്ങൾ, ലോഹങ്ങൾ, സാങ്കേതിക ഉൽപ്പന്നങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടും.
അതേസമയം, സുപ്രധാന കാർഷിക മേഖലകൾക്ക് പൂർണ്ണ സംരക്ഷണം നൽകുന്നുണ്ടെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. തേയിലയ്ക്ക് നികുതി ഇളവ് നൽകില്ല. ഓറഞ്ച്, പ്ലം, മുന്തിരി, നാരങ്ങ, വാഴപ്പഴം, മാങ്ങ എന്നിവയുടെ ഇറക്കുമതിയിൽ നിയന്ത്രണം തുടരും. ഇന്ത്യൻ മസാലകൾ, ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവയ്ക്കും പൂർണ്ണ സംരക്ഷണമുണ്ടാകും. ക്ഷീരമേഖലക്കും സംരക്ഷണം ഉറപ്പാക്കിയിട്ടുണ്ട്.
ഇന്ത്യൻ അരി ഇറക്കുമതിക്ക് മുൻഗണന നൽകുമെന്നും, അമേരിക്കൻ മദ്യത്തിന് ഇന്ത്യ തീരുവ കുറയ്ക്കുമെന്നും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കുന്നു. ഇന്ത്യ–അമേരിക്ക വ്യാപാര കരാറിൽ ധാരണയായതായും ഇന്ത്യയ്ക്കുള്ള നികുതി 18 ശതമാനമായി കുറച്ചതായും മുൻപ് ഡോണൾഡ് ട്രംപ് അറിയിച്ചിരുന്നെങ്കിലും വിശദാംശങ്ങൾ പുറത്തുവിട്ടിരുന്നില്ല. അതേസമയം, റഷ്യൻ എണ്ണയെക്കുറിച്ച് സംയുക്ത പ്രസ്താവനയിൽ യാതൊരു പരാമർശവും ഇല്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
