വാഷിംഗ്‌ടൺ : കമ്മ്യൂണിസ്റ്റ് ഭരണാധികാരികൾ ജനങ്ങളെ കൊള്ളയടിച്ച് സ്വന്തം കീശ വീർപ്പിച്ച് ശതകോടീശ്വരന്മാരാകുകയാണെന്ന യുഎസ് സെനറ്റർ ടെഡ് ക്രൂസിന്റെ പരാമർശത്തിനെതിരെ കടുത്ത വിമർശനം ഉയരുന്നു. പ്രശസ്ത മാധ്യമപ്രവർത്തകൻ ഷോൺ ഹാനിറ്റിയുടെ ഫോക്സ് ന്യൂസ് ഷോയിലാണ് ടെഡ് ക്രൂസ് വിവാദ പ്രസ്താവന നടത്തിയത്.
"കാസ്ട്രോ ഒരു ശതകോടീശ്വരനായിരുന്നു, പുടിനും ശതകോടീശ്വരനാണ്. കമ്മ്യൂണിസ്റ്റ് ഭരണാധികാരികൾ എപ്പോഴും സമ്പന്നരാണ്. അവർ തങ്ങൾ ഭരിക്കുന്ന ജനങ്ങളെ കൊള്ളയടിച്ചാണ് പണക്കാരാകുന്നത്," എന്ന് ടെഡ് ക്രൂസ് ആരോപിച്ചു.
ന്യൂയോർക്ക് സിറ്റി മേയർ സോഹ്റാൻ മംദാനിയെ ലക്ഷ്യമിട്ടായിരുന്നു ക്രൂസിന്റെ ഈ ആക്രമണം. മംദാനി കേവലം ഒരു സോഷ്യലിസ്റ്റല്ലെന്നും, തീവ്ര കമ്മ്യൂണിസ്റ്റാണെന്നും ആരോപിച്ച ക്രൂസ്, ഉഗാണ്ടയിൽ മംദാനിക്ക് വലിയ എസ്റ്റേറ്റ് ഉണ്ടെന്നും കുറ്റപ്പെടുത്തി.
എന്നാൽ, ടെഡ് ക്രൂസിന്റെ ഈ പരാമർശം വലിയ രീതിയിലുള്ള വിമർശനങ്ങൾക്കാണ് വഴിതുറന്നിരിക്കുന്നത്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉൾപ്പെടെയുള്ള മുതലാളിത്ത നേതാക്കളുടെ ഭീമമായ സ്വത്തിനെക്കുറിച്ച് നിശബ്ദത പാലിച്ചുകൊണ്ടാണ് ക്രൂസ് കമ്മ്യൂണിസ്റ്റ് നേതാക്കളെ മാത്രം വിമർശിക്കുന്നതെന്നാണ് പ്രധാന ആരോപണം. അടുത്തിടെ പുറത്തുവന്ന ഫോർബ്‌സ് (Forbes) കണക്കുകൾ പ്രകാരം ട്രംപിന്റെ ആസ്തി 6.4 ബില്യൺ ഡോളറാണ്.
അധികാരത്തിൽ തിരിച്ചെത്തിയ ശേഷം അദ്ദേഹത്തിന്റെ സ്വത്തിൽ വൻ വർദ്ധനവുണ്ടായെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു. ജനാധിപത്യ സോഷ്യലിസ്റ്റ് നിലപാടുകളിലൂടെ ശ്രദ്ധേയനായ മംദാനിയെ ലക്ഷ്യമിട്ടുള്ള ക്രൂസിന്റെ പ്രസ്താവനയ്ക്കെതിരെ വലിയ രാഷ്ട്രീയ ചർച്ചകളാണ് അമേരിക്കയിൽ നടക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
