സർവരാജ്യത്തൊഴിലാളികളെ സംഘടിക്കുവിൻ....
സംഘടിച്ച് സംഘടിച്ച് ശക്തരാകുവിൻ....
അതേ... സംഘടിച്ച് ശക്തരായ തൊഴിലാളി വർഗം നടത്തിയ സമരത്തിന്റെയും രക്തസാക്ഷിത്വത്തിന്റെയും ഓർമ പുതുക്കിയാണ് വീണ്ടുമൊരു തൊഴിലാളി ദിനം എത്തുന്നത്.
19-ാം നൂറ്റാണ്ടിലെ അമേരിക്ക.. തൊഴിലാളികളെ അടിമകളായി കരുതിയിരുന്ന കാലം. 12 മുതൽ 15 മണിക്കൂർ വരെയായിരുന്നു ജോലി സമയം. പിന്നാലെ, എട്ടുമണിക്കൂർ ജോലി എട്ടുമണിക്കൂർ വിനോദം എട്ടുമണിക്കൂർ വിശ്രമം എന്ന ആവശ്യം തൊഴിലാളികൾക്കിടയിൽ ബലപ്പെട്ടു. അങ്ങനെ, 1886 മെയ് ഒന്നിന് ഷിക്കാഗോയിലെ തൊഴിലാളികൾ ഒത്തുകൂടി. ഹെയ് മാർക്കറ്റ് സ്‌ക്വയറിലെ ഈ തൊഴിലാളി പ്രതിഷേധത്തിന് നേരെ അജ്ഞാതൻ ബോംബെറിഞ്ഞു. പൊലീസും തൊഴിലാളികളും തമ്മിൽ ഏറ്റുമുട്ടി. നിരവധി പേർ മരിച്ചുവീണു. ജോലിസമയം 8 മണിക്കൂറിലേക്ക് ചുരുങ്ങാൻ ഈ കലാപം വഴിയൊരുക്കി.
ലോകത്തിലെ തൊഴിലാളികളുടെ വർഗബോധത്തിന് ഊർജം പകരാനും ഹെയ് മാർക്കറ്റ് കൂട്ടക്കൊല കാരണമായി. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ്, 1889ൽ യുഎസിലെ സോഷ്യലിസ്റ്റ് ഗ്രൂപ്പുകളുടെയും ട്രേഡ് യൂണിയനുകളുടെയും ഒരു സംഘം ആദ്യമായി മെയ് ദിനം ആചരിച്ചത്.
1904ൽ ആംസ്റ്റർഡാമിൽ നടന്ന ഇന്റർനാഷണൽ സോഷ്യലിസ്റ്റ് കോൺഫറൻസിന്റെ വാർഷിക യോഗത്തിലാണ്, എട്ടുമണിക്കൂർ ജോലിസമയമാക്കിയതിന്റെ വാർഷികമായി മെയ് ഒന്ന് തൊഴിലാളി ദിനമായി കൊണ്ടാടുവാൻ തീരുമാനിച്ചത്. തൊഴിലാളികൾ മെയ് ഒന്നിന് ജോലികൾ നിർത്തിവയ്ക്കണമെന്നുള്ള പ്രമേയം യോഗം പാസാക്കുകയും ചെയ്തു.
എട്ടു മണിക്കൂർ ജോലി, എട്ടുമണിക്കൂർ വിനോദം, എട്ടു മണിക്കൂർ വിശ്രമം എന്നായിരുന്നു മുദ്രാവാക്യം. തൊഴിലിന്റെ മഹത്വവും തൊഴിലാളികളുടെ അവകാശവും ഓരോ മെയ്ദിനവും ഓർമപ്പെടുത്തുന്നുണ്ട്. ആധുനിക ലോകത്തെ തൊഴിലാളികളുടെ സാഹചര്യം കൂടി തൊഴിലാളി ദിനത്തിൽ ചർച്ചയാകേണ്ടതുണ്ട്.
തൊഴിലാളി വിരുദ്ധ നയങ്ങൾ നടപ്പിലാക്കാൻ രാജ്യങ്ങൾ തമ്മിൽ മൽസരിക്കുന്ന കാഴ്ച. ഇന്ത്യയിലെ സ്ഥിതിയും വ്യത്യസ്തമല്ല. തൊഴിലിടങ്ങളെല്ലാം തൊഴിലാളി സൗഹൃദമാവുക എന്നത് പ്രധാനമാണ്. തൊഴിലാളികൾ സംഘടിച്ച് ശക്തരാകണമെന്ന ആഹ്വാനത്തിന് ഇപ്പോഴും പ്രസക്തിയുണ്ട് എന്നർഥം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്