2025 ഐപിഎൽ 18-ാം സീസണിൽ വിജയത്തോടെ തുടങ്ങാൻ സൺറൈസേഴ്‌സ് ഹൈദരാബാദ് ഇന്ന് രാജസ്ഥാൻ റോയൽസിനെ നേരിടും. ഹൈദരാബാദിൽ ഉച്ചയ്ക്കുശേഷം മൂന്നരയ്ക്കാണ് മത്സരം തുടങ്ങുക. സ്റ്റാർ സ്‌പോർട്‌സ് നെറ്റ്‌വർക്കിലും ജിയോ ഹോട്സ്റ്റാറിലും മത്സരം തത്മയം കാണാനാകും.
കൈവിരലിനേറ്റ പരിക്ക് പൂർണമായി മാറാത്തതിനാൽ ബാറ്ററായി മാത്രമാവും ഹൈദരാബാദിനെതിരെ മികച്ച റെക്കോർഡുള്ള സഞ്ജു കളിക്കുക. റിയാൻ പരാഗ് നായകന്റെ റോളിലെത്തുമ്പോൾ വിക്കറ്റ് കീപ്പറുടെ ചുമതല ധ്രുവ് ജുറലിനായിരിക്കും. ജോസ് ബട്‌ലറുടെ അഭാവം നികത്താൻ നിതിഷ് റാണയ്ക്ക് കഴിയുമോയെന്നാണ് ആകാംക്ഷ. ഐപിഎല്ലിലെ ഏറ്റവും പ്രായംകുറഞ്ഞ താരമായി ചരിത്രം കുറിക്കാൻ വൈഭവ് സൂര്യവംശിയും റോയൽസ് നിരയിലുണ്ട്. സഞ്ജു-യശസ്വി ഓപ്പണിംഗ് കൂട്ടുകെട്ടിനൊപ്പം റിയാൻ പരാഗ്, ഹെറ്റ്‌മെയർ എന്നിവരുടെ ഇന്നിംഗ്‌സുകളും രാജസ്ഥാന് നിർണായകമാണ്.
ലങ്കൻ സ്പിൻ ജോടിയായ വാനിന്ദു ഹസരംഗ, മീഹഷ് തീക്ഷണ എന്നിവർക്കൊപ്പം പുതിയ പന്തെറിയാൻ ജോഫ്ര ആർച്ചറും സന്ദീപ് ശർമ്മയുമുണ്ട്. രാജസ്ഥാന്റെ മധ്യനിരയിലേക്കാവും കോച്ച് രാഹുൽ ദ്രാവിഡും ആശങ്കയോടെ ഉറ്റുനോക്കുക. ഏത് ബൗളിംഗ് നിരയെയും അടിച്ചുപരത്താൻ ശേഷിയുള്ളതാണ് ഹൈദരാബാദിന്റെ ടോപ് ഓർഡർ ബാറ്റർമാർ. ട്രാവിസ് ഹെഡും അഭിഷേക് ശർമയും ക്രീസിലുറച്ചാൽ സൺറൈസേഴ്‌സിന്റെ സ്‌കോർബോർഡിന് റോക്കറ്റ് വേഗമായിരിക്കും.
പിന്നാലെ വരുന്ന ഇഷാൻ കിഷനും, ഹെൻറിച് ക്ലാസനും നിതീഷ് കുമാർ റെഡ്ഡിയും നേരിടുന്ന ആദ്യപന്ത് തന്നെ സിക്‌സർ പറത്താൻ ശേഷിയുളളവർ. സീസണിൽ ഏക വിദേശ നായകനായ പാറ്റ് കമ്മിൻസിനൊപ്പം മുഹമ്മദ് ഷമി പുതിയ പന്തെറിയുമ്പോൾ രാജസ്ഥാന് പവർപ്ലേ കടുപ്പമായിരിക്കും. മധ്യഓവറുകളിൽ പന്തെറിയാൻ ഹർഷൽ പട്ടേലും ആദം സാംപയും അഭിഷേക് ശർമ്മയുമുണ്ട്. കഴിഞ്ഞ സീസണിൽ ഹോം ഗ്രൗണ്ടിൽ ഒറ്റക്കളിയിൽ മാത്രം തോറ്റ ഹൈദരാബാദ് അവസാന മൂന്ന് മത്സരത്തിൽ രാജസ്ഥാനെ തോൽപിക്കുകയും ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്