ഐപിഎല്ലിൽ ലക്‌നൗ സൂപ്പർ ജയന്റ്‌സിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന് ജയം. 167 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈ 19.3 ഓവറിൽ ലക്ഷ്യം മറികടന്നു.
43 റൺസെടുത്ത ശിവം ദുബെയാണ് ചെന്നൈയുടെ ടോപ് സ്‌കോറർ. എന്നാൽ 11 പന്തിൽ 26 റൺസെടുത്ത ക്യാപ്ടൻ ധോണിയാണ് മത്സരം കയ്യിലൊതുക്കാൻ സഹായിച്ചത്. 22 പന്തിൽ 37 റൺസെടുത്ത രചിൻ രവീന്ദ്ര നിർണായക സംഭാവന നൽകി. നേരത്തെ, 49 പന്തിൽ 63 റൺസെടുത്ത റിഷഭ് പന്താണ് ടീമിനെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. ചെന്നൈക്ക് വേണ്ടി രവീന്ദ്ര ജഡേജ, മതീഷ പതിരാന എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ഷെയ്ക് റഷീദിന്റെ (19 പന്തിൽ 27) വിക്കറ്റാണ് ചെന്നൈക്ക് ആദ്യം നഷ്ടമാകുന്നത്. ഓപ്പണിംഗ് വിക്കറ്റിൽ 52 റൺസ് ചേർത്ത ശേഷമാണ് റഷീദ് മടങ്ങുന്നത്. തുടർന്നെത്തിയ രാഹുൽ ത്രിപാദി (9), രവീന്ദ്ര ജഡേജ (7), വിജയ് ശങ്കർ (9) എന്നിവർക്ക് തിളങ്ങാനായില്ല. എന്നാൽ ധോണി - ദുബെ സഖ്യം ടീമിനെ വിജയത്തിലേക്ക് നയിച്ചു. 37 പന്തുകൾ നേരിട്ട ദുബെ രണ്ട് സിക്‌സും മൂന്ന് ഫോറും നേടി. ധോണിയുടെ അക്കൗണ്ടിൽ ഒരു സിക്‌സും നാല് ഫോറുമുണ്ടായിരുന്നു. ലക്‌നൗവിന് വേണ്ടി രവി ബിഷ്‌ണോയ് രണ്ട് വിക്കറ്റെടുത്തു.
ടോസ് നേടിയ ചെന്നൈ ക്യാപ്ടൻ ധോണി ലക്‌നൗവിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. മോശം തുടക്കമായിരുന്നു ലക്‌നൗവിന്. സ്‌കോർബോർഡിൽ 23 റൺസ് മാത്രമുള്ളപ്പോൾ എയ്ഡൻ മാർക്രം (6), നിക്കോളാസ് പുരാൻ (8) എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായി. മാർക്രമിനെ ഖലീൽ അഹമ്മദ് മടക്കിപ്പോൾ, പുരാൻ അൻഷൂൽ കാംബോജിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങി. പിന്നീട് മിച്ചൽ മാർഷ് (25 പന്തിൽ 30) - പന്ത് സഖ്യം 50 റൺസ് കൂട്ടിചേർത്തു. ഇതുതന്നെയാണ് ടീമിനെ തകർച്ചയിൽ നിന്ന് രക്ഷിച്ചത്. എന്നാൽ മാർഷിനെ രവീന്ദ്ര ജഡേജ ബൗൾഡാക്കിതോടെ കൂട്ടുകെട്ട് പൊളിഞ്ഞു.
തുടർന്നെത്തിയ ആയുഷ് ബദോനി (22), അബ്ദുൾ സമദ് (2) എന്നിവർ ഭേദപ്പെട്ട സംഭാവന നൽകി. ഇതിനിടെ പന്ത് പുറത്താവുകയും ചെയ്തു. 49 പന്തുകൾ നേരിട്ട താരം നാല് വീതം സിക്‌സും ഫോറും നേടി. ഷാർദുൽ താക്കൂർ (6) അവസാന പന്തിൽ പുറത്തായി. ഡേവിഡ് മില്ലർ (0) പുറത്താവാതെ നിന്നു. രണ്ട് മാറ്റങ്ങളുമായിട്ടാണ് ചെന്നൈ ഇറങ്ങുന്നത്. ആർ അശ്വിനും ഡെവോൺ കോൺവേയും പുറത്തായി. ഷെയ്ഖ് റഷീദ്, ജാമി ഓവർടോൺ എന്നിവർ ടീമിലെത്തി. ലക്‌നൗ ഒരു മാറ്റം വരുത്തി. മിച്ചൽ മാർഷ് തിരിച്ചെത്തി. ഹിമത് സിംഗ് പുറത്തായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്