തിരുവനന്തപുരം നഗരത്തിലെ റോഡ് വികസനവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിച്ച് മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ എംഎല്‍എ രംഗത്ത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നടത്തിയ പ്രസംഗത്തെ മാദ്ധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നെന്നാണ് കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആണ് അദ്ദേഹത്തിന്റെ പ്രതികരണം.
'മന്ത്രി പറയുന്ന പ്രസംഗത്തിലുള്ള കൊമ്പത്തെ കരാറുകാരനെയും എനിക്കറിയില്ല, ഇപ്പോഴുള്ള കരാറുകാരെയും എനിക്കറിയില്ല. അത് എനിക്കുള്ള മറുപടിയുമല്ല. അത് അനാവശ്യ വിവാദം ഉണ്ടാക്കി തെറ്റിദ്ധാരണ പരത്തുന്ന നിങ്ങള്‍ക്കുള്ള മറുപടിയാണ്. ഞാനും മന്ത്രി റിയാസുമായി യാതൊരു പ്രശ്നവുമില്ല. നിയമസഭ നടക്കുന്ന സമയമായതിനാല്‍ എന്നും കാണാറുണ്ട്. സംസാരിക്കാറുണ്ട്. അതില്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാവുമെന്നറിയാം. തത്കാലം ആ അരി ഇവിടെ വേവില്ല. ആ വെള്ളമങ്ങ് മാറ്റി വെച്ചേക്കുക' എന്നാണ് കടകംപള്ളി ഫേസ്ബുക്കില്‍ കുറിച്ചത്.
കടകംപള്ളിയുടെ ഫേസ്ബുക്ക് പോസ്റ്റ്
വികസന സെമിനാറുകള്‍ എന്നാല്‍ നേട്ടങ്ങള്‍ എണ്ണിപ്പറയുന്നതിനുള്ള വേദിയായല്ല ഞാൻ കാണുന്നത്. നമ്മുടെ നേട്ടങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നതിനൊപ്പം നമ്മുടെ ഭാഗത്തെ കുറവുകളും ആ കുറവുകള്‍ എങ്ങനെ പരിഹരിക്കാൻ കഴിയും എന്നുള്ള നിർദ്ദേശങ്ങളും അവതരിപ്പിക്കണം എന്ന് കരുതുന്ന ഒരാളാണ് ഞാൻ. കഴക്കൂട്ടം മണ്ഡലത്തില്‍ എംഎല്‍എ എന്ന നിലയില്‍ ഞാൻ സംഘടിപ്പിച്ചിട്ടുള്ള വികസന സെമിനാറുകളില്‍ എല്ലാം എന്റെ പ്രസംഗം ഞാൻ അവതരിപ്പിച്ചിട്ടുള്ളത് ഇത്തരത്തില്‍ സ്വയം വിമർശനത്തോട് കൂടി തന്നെയാണ്. തിരുവനന്തപുരം നഗരസഭ സംഘടിപ്പിച്ച വികസന സെമിനാറിനെയും ഞാൻ അങ്ങനെ തന്നെയാണ് സമീപിച്ചത്. എന്റെ പ്രസംഗം മുഴുവൻ കേട്ടവർക്ക് അറിയാം, ആദ്യം ഞാൻ നഗരസഭയുടെ നേട്ടങ്ങളെ കുറിച്ച് പറഞ്ഞു. അവസാനം നമുക്ക് ഉണ്ടായ കുറവുകളും.
നഗരസഭയിലെ ഒരു വിഭാഗം ഉദ്യോഗസ്ഥർ കരാറുകാർക്കൊപ്പം ചേർന്ന് നഗരസഭയുടെ വികസന പ്രവർത്തനങ്ങള്‍ക്ക് തുരങ്കം വെക്കുന്ന സ്ഥിതിയുണ്ട് എന്നത് വാസ്തവം ആണ്. ഒരു മേശപ്പുറത്ത് നിന്നും മറ്റൊരു മേശപ്പുറത്ത് ഫയല്‍ നീങ്ങണമെങ്കില്‍ കൗണ്‍സിലർമാർ നേരിട്ട് വന്നു എടുത്തുകൊണ്ടപോകേണ്ട സ്ഥിതിയാണ്. ഇത്തരത്തില്‍ ജീവനക്കാരുടെയും കരാറുകാരുടെയും മോശം സമീപനത്തെയും അവരുടെ പ്രവർത്തനങ്ങള്‍ മോണിറ്റർ ചെയ്തു ജനങ്ങള്‍ക്ക് ആശ്വാസം നല്‍കേണ്ട ഞാൻ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളുടെ ഉത്തരവാദിത്തങ്ങളെ കുറിച്ചും നടത്തിയതാണ് പ്രസംഗത്തിലെ ആ ഭാഗം. 2021 ഒക്ടോബർ 27 നു നിയമസഭയില്‍ അമൃത് പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് അവതരിപ്പിച്ച സബ്മിഷനില്‍ ഉന്നയിച്ച അതെ കാര്യം തന്നെയാണ് വികസന സെമിനാറില്‍ ഉന്നയിച്ചതും.
എന്നാല്‍ നമ്മുടെ മാധ്യമങ്ങള്‍ അവരുടെ സംസ്ഥാന സർക്കാർ വിരുദ്ധ മനോഭാവത്തിന്റെ ഭാഗമായി ഞാൻ ആദ്യം പറഞ്ഞ ഭാഗങ്ങളും പോരായ്മകള്‍ക്കുത്തരവാദി ജനപ്രതിനിധികള്‍ അല്ല ചില ഉദ്യോഗസ്ഥരും കരാറുകാരും ആണ് എന്നുള്ള ഭാഗങ്ങളും ഒഴിവാക്കി അവർക്ക് വേണ്ട ഭാഗങ്ങള്‍ മാത്രം കട്ട് ചെയ്ത് പ്രചരിപ്പിക്കുകയാണ് ഉണ്ടായത്. മേയറെ വേദിയിലിരുത്തി നഗരസഭക്ക് എതിരെ ആഞ്ഞടിച്ചു, നഗരത്തിലെ റോഡുകള്‍ മോശം അങ്ങനെ പോകുന്നു വാർത്തകള്‍. വിവാദങ്ങള്‍ സൃഷ്ടിച്ച് വികസന പ്രവർത്തനങ്ങളെ താറടിക്കാനുള്ള ഇത്തരം മാധ്യമ പ്രവർത്തനത്തിന് എതിരെയാണ് ബഹു: പൊതുമരാമത്ത് വകുപ്പ് മന്ത്രി പ്രതികരിക്കുന്നത്. മാധ്യമങ്ങള്‍ക്കെതിരെ എന്ന് എടുത്തു പറയുന്ന പ്രസംഗത്തിലും മാധ്യമങ്ങള്‍ കത്തി വെച്ചു. എന്നിട്ട് ആഘോഷം തുടങ്ങി. കടകംപള്ളിക്കെതിരെ ആഞ്ഞടിച്ച് മന്ത്രി റിയാസ്.
എന്റെ പൊന്നു മാധ്യമ ചങ്ങായിമാരെ, മന്ത്രി പറയുന്ന പ്രസംഗത്തിലുള്ള കൊമ്ബത്തെ കരാറുകാരനെയും എനിക്കറിയില്ല, ഇപ്പോഴുള്ള കരാറുകാരെയും എനിക്കറിയില്ല. അത് എനിക്കുള്ള മറുപടിയുമല്ല. അത് അനാവശ്യ വിവാദം ഉണ്ടാക്കി തെറ്റിദ്ധാരണ പരത്തുന്ന നിങ്ങള്‍ക്കുള്ള മറുപടിയാണ്. ഞാനും മന്ത്രി റിയാസുമായി യാതൊരു പ്രശ്നവുമില്ല. നിയമസഭ നടക്കുന്ന സമയമായതിനാല്‍ എന്നും കാണാറുണ്ട്. സംസാരിക്കാറുണ്ട്. അതില്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാവുമെന്നറിയാം. തത്കാലം ആ അരി ഇവിടെ വേവില്ല. ആ വെള്ളമങ്ങ് മാറ്റി വെച്ചേക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്