വിദ്യാര്‍ത്ഥികള്‍ക്ക് ഇനി അമേരിക്ക സ്വപ്‌നമാകുമോ?

MAY 28, 2025, 6:46 AM

വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് വിസ അനുവദിക്കുന്നതില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ് ട്രംപ് ഭരണകൂടം. വിദ്യാര്‍ത്ഥി വിസ (F, M, J വിഭാഗങ്ങള്‍) അഭിമുഖങ്ങള്‍ക്ക് പുതിയ അപ്പോയിന്റ്‌മെന്റുകള്‍ ഷെഡ്യൂള്‍ ചെയ്യുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ ലോകമെമ്പാടുമുള്ള യുഎസ് എംബസികളോടും കോണ്‍സുലേറ്റുകളോടും യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഉത്തരവിട്ടിരുന്നു.

വിദേശ വിദ്യാര്‍ത്ഥികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിരീക്ഷിക്കുന്ന പ്രവര്‍ത്തനം (സോഷ്യല്‍ മീഡിയ വെറ്റിങ്) വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടിയെന്നാണ് റിപ്പോര്‍ട്ട്. ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗം കൂടിയായിട്ടും ഇതിനെ വിലയിരുത്തുന്നു.  എല്ലാ വിദ്യാര്‍ത്ഥി, എക്‌സ്‌ചേഞ്ച് വിസിറ്റര്‍ വിസ അപേക്ഷകര്‍ക്കും (F, M, J വിഭാഗങ്ങള്‍) മീഡിയ വെറ്റിംഗ് വിപുലീകരിക്കുന്നതിന് മുന്നോടിയായി, പുതിയ അഭിമുഖങ്ങള്‍ ഷെഡ്യൂള്‍ ചെയ്യുന്നത് നിര്‍ത്തിവെക്കാനാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാര്‍ക്കോ റൂബിയോയുടെ പേരിലുള്ള ഉത്തരവില്‍ പറയുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പുതിയ നിര്‍ദേശം വരുന്നതിന് മുമ്പ് ഷെഡ്യൂള്‍ ചെയ്ത അഭിമുഖങ്ങളുമായി മുന്നോട് പോകാന്‍ എമ്പസികള്‍ക്കും കോണ്‍സുലേറ്റുകള്‍ക്കും അനുമതിയുണ്ട്. എന്നാല്‍ പുതിയ അപ്പോയിന്റ്‌മെന്റുകള്‍ അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നതുവരെ നിര്‍ത്തിവെക്കണമെന്നാണ് നിര്‍ദ്ദേശം. അമേരിക്കയില്‍ പഠനം ആഗ്രഹിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ അടക്കം നേരിട്ട് ബാധിക്കുന്ന തീരുമാനമാണിത്.

മുമ്പ് സോഷ്യല്‍ മീഡിയ ഉപയോഗം നിരീക്ഷിക്കുന്ന പ്രവര്‍ത്തനം പ്രധാനമായും യു.എസിലേക്ക് മടങ്ങിവരുന്ന വിദ്യാര്‍ത്ഥികള്‍ക്ക്, പ്രത്യേകിച്ച് ഇസ്രായേല്‍-ഗാസ സംഘര്‍ഷവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളില്‍ പങ്കെടുത്തവര്‍ക്ക് മാത്രമായിരുന്നു ബാധകമായിരുന്നത്. എന്നാല്‍, പുതിയ നയം എല്ലാ വിദേശ വിദ്യാര്‍ത്ഥി അപേക്ഷകരുടേയും സോഷ്യല്‍ മീഡിയ പരിശോധന നിര്‍ബന്ധമാക്കാന്‍ ഉദ്ദേശിക്കുന്നു.

അതേസമയം സോഷ്യല്‍ മീഡിയ ഉപയോഗം പരിശോധിക്കുമെങ്കിലും ഏത് തരത്തിലുള്ള സോഷ്യല്‍ മീഡിയ ഉള്ളടക്കം വിസ നിരസിക്കപ്പെടാന്‍ കാരണമാകുമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല. ഈ അവ്യക്തത, അപേക്ഷകര്‍ക്കിടയില്‍ വലിയ രീതിയില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. വിസ പ്രക്രിയയിലുണ്ടാകുന്ന കാലതാമസം 2025-26 അക്കാദമിക് വര്‍ഷത്തില്‍ വിദ്യാര്‍ത്ഥികളുടെ പഠന പദ്ധതികളെ വലിയ രീതിയില്‍ ബാധിച്ചേക്കാം.

ഏകദേശം 400000 വിദ്യാര്‍ത്ഥി വിസകളാണ് 2024-ല്‍ അമേരിക്ക നല്‍കിയത് (F, M, J വിഭാഗങ്ങള്‍). പെട്ടെന്നുള്ള ഈ നിര്‍ത്തിവെപ്പ് യു.എസ് ഉന്നത വിദ്യാഭ്യാസ മേഖലയിലും വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാം. വിദേശ വിദ്യാര്‍ത്ഥികളെ ആശ്രയിക്കുന്ന യൂണിവേഴ്‌സിറ്റികള്‍ക്ക് ഈ നയം മൂലം ഉണ്ടാകുന്ന സാമ്പത്തിക വെല്ലുവിളികള്‍ ചെറുതായിരിക്കില്ല. വിദേശ വിദ്യാര്‍ത്ഥികള്‍ യു.എസ് വിദ്യാഭ്യാസ വ്യവസായത്തിന്റെ 44 ബില്യണ്‍ ഡോളറിന്റെ വരുമാനത്തിന്റെ ഒരു പ്രധാന ഭാഗം സംഭാവന ചെയ്യുന്നുവെന്നാണ് കണക്ക്.

ഇന്ത്യ, ചൈന, മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഈ നയം പ്രത്യേകിച്ച് ബാധിക്കും. ഇന്ത്യയില്‍ വിദ്യാര്‍ത്ഥി വിസ അഭിമുഖങ്ങള്‍ക്ക് സാധാരണയായി രണ്ട് മാസത്തില്‍ താഴെ കാത്തിരിപ്പ് സമയം ഉണ്ടെങ്കിലും, ചില എംബസികളില്‍ ഇതില്‍ കൂടുതല്‍ ആയേക്കാം. ഈ താല്‍ക്കാലിക നിര്‍ത്തിവെപ്പ്, വിസ പ്രക്രിയയില്‍ കാലതാമസം വരുത്തുകയോ അല്ലെങ്കില്‍ അപേക്ഷ തന്നെ പൂര്‍ണ്ണമായും നിരസിക്കപ്പെടുന്നതിനോ ഇടയാക്കും.

അതേസമയം, ട്രംപിന്റെ ഈ നടപടി യു.കെ, കാനഡ, യൂറോപ്യന്‍ യൂണിവേഴ്‌സിറ്റികള്‍ക്ക് അവസരമാകുമെന്ന വിലയിരുത്തലും ശക്തമാണ്. അമേരിക്കയിലേക്ക് പഠന വിസ ലഭിച്ചില്ലെങ്കില്‍ വിദ്യാര്‍ത്ഥികള്‍ പകരം മറ്റ് രാജ്യങ്ങളിലേക്ക് പഠനത്തിനായി തിരിയാന്‍ സാധ്യതയുണ്ട്. കൂടാതെ സോഷ്യല്‍ മീഡിയ വെറ്റിംഗിന്റെ മാനദണ്ഡങ്ങള്‍ ആര് നിര്‍ണ്ണയിക്കുമെന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്. ഇത് നയത്തിന്റെ സുതാര്യതയെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിപ്പിക്കുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam