ദില്ലി: ട്രാൻസ്ജെൻഡർ ബിൽ പാസാക്കി ലോക്സഭ. പ്രതിപക്ഷ എതിർപ്പിനിടെയാണ് ബിൽ പാസ്സാക്കിയത്. 2019ലെ നിയമം ഭേദഗതി ചെയ്തുകൊണ്ടുള്ളതാണ് നിർദിഷ്ട ബിൽ.
സ്വയം തിരിച്ചറിയുന്ന ലിംഗഭേദത്തിന് (self-perceived gender identity) പകരം മെഡിക്കൽ ബോർഡ്/സ്ക്രീനിംഗ് കമ്മിറ്റിയുടെ ശിപാർശ പ്രകാരം ജില്ലാ മജിസ്ട്രേറ്റ് വഴി സർട്ടിഫിക്കറ്റ് നൽകുന്ന രീതിയാണ് കൊണ്ടുവരുന്നത്. കോൺഗ്രസ്, ഡിഎംകെ, സമാജ്വാദി പാർട്ടി തുടങ്ങിയ പ്രതിപക്ഷ പാർട്ടികൾ ബില്ലിനെ ശക്തമായി എതിർത്തു. സ്വയം ലിംഗപദവി നിർണയിക്കാനുള്ള അവകാശം ബില്ല് തകർക്കുന്നുവെന്നും ഇത് സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്നും പ്രതിപക്ഷം ആരോപിച്ചു. ബില്ല് കൂടുതൽ ചർച്ചകൾക്കായി പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിടണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
അതേസമയം ട്രാൻസ്ജെൻഡർ സമൂഹത്തിനു കൃത്യമായ സുരക്ഷയും ആനുകൂല്യങ്ങളും ഉറപ്പാക്കാനാണ് ഭേദഗതി എന്ന് കേന്ദ്രമന്ത്രി വീരേന്ദ്ര കുമാർ പറഞ്ഞു. ജനിതിക, ശാരീരിക വ്യത്യാസങ്ങൾ മാത്രമുള്ളവരെ ഉൾപ്പെടുത്തിയാണ് ബിൽ പാസാക്കിയത്.
കിന്നർ, ഹിജ്ഡ, അരവാണി, ജോഗ്ത തുടങ്ങിയ സാമൂഹിക-സാംസ്കാരിക സ്വത്വമുള്ളവരെയോ അന്തർലിംഗ വ്യതിയാനങ്ങളുള്ളവരെയോ മാത്രമേ ഇനി ട്രാൻസ്ജെൻഡർ ആയി കണക്കാക്കൂ. വ്യക്തിപരമായ താൽപര്യമോ സ്വയം പ്രഖ്യാപിത ലിംഗസ്വത്വമോ ഇതിനായി അംഗീകരിക്കില്ല.
വ്യക്തിത്വം സ്ഥിരീകരിക്കുന്നതിനു ചീഫ് മെഡിക്കൽ ഓഫിസറുടെ നേതൃത്വത്തിലുള്ള ഒരു മെഡിക്കൽ ബോർഡ് രൂപീകരിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ മജിസ്ട്രേറ്റുമാർ തിരിച്ചറിയൽ കാർഡുകൾ നൽകും. ട്രാൻസ്ജെൻഡർ വ്യക്തികൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളുടെ തീവ്രത അനുസരിച്ച് കഠിനമായ ശിക്ഷകളും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
