ആചാര്യാത് പാദമാദത്തേ, പാദം ശിഷ്യഃ സ്വമേധയാ, പാദം സബ്രഹ്മചാരിഭ്യഃ, പാദം കാലക്രമേണ തു... അറിവിലേക്കുള്ള വഴികൾ ചൂണ്ടിക്കാട്ടുന്ന ഈ പ്രാചീനശ്ലോകത്തെ അറിഞ്ഞോ അറിയാതെയോ സാക്ഷിയാക്കി കേരളത്തിൽ 2025-26 വിദ്യാഭ്യാസ വർഷത്തിനു തുടക്കമായി, സമഗ്ര ഗുണമേന്മാ വർഷമെന്ന തലക്കുറിയോടെ. അദ്ധ്യാപകനു കാൽ ഭാഗം മാത്രമേ പകർന്നു തരാൻ പറ്റൂ, സ്വന്തം പരിശ്രമം കൊണ്ടും മറ്റുള്ളവരോടു ചോദിച്ചും മാത്രമേ നല്ല ജ്ഞാനം കിട്ടൂ, കാലം തരുന്ന അറിവ് മറ്റൊരു വിധത്തിലും ആർജ്ജിക്കാനാകില്ല: ശ്ലോകത്തിലെ ഈ ഉദ്‌ബോധനങ്ങൾക്കു പക്ഷേ, സമഗ്ര ഗുണമേന്മാ വർഷവുമായുള്ള ബന്ധം കണ്ടറിയേണ്ടിയിരിക്കുന്നു.
ഡി.പി.ഇ.പി എന്ന പേരിൽ കൊട്ടിഘോഷത്തോടെ കൊണ്ടുവന്ന വമ്പൻ പാഠ്യ പദ്ധതിയെ പതിറ്റാണ്ടുകളോളം ഉരുട്ടിക്കയറ്റിയ ശേഷം നാറാണത്തു ഭ്രാന്തനെപ്പോലെ താഴേക്കു കൈവിട്ടു കൈകൊട്ടിച്ചിരിച്ച വിദ്യാഭ്യാസവകുപ്പിന്റെ വിശ്വാസ്യത ഉയർത്താൻ മതിയാകുമോ സമഗ്ര ഗുണമേന്മാ വർഷമെന്ന ചോദ്യവും ഉയരുന്നു. ഇന്നു വിദ്യ വരുകയല്ല, തലയിൽ കെട്ടിവെയ്ക്കുകയാണ്. പഠിപ്പാണു ലോകത്തിലെ ഏറ്റവും മികച്ച കാര്യമെന്നു കരുതപ്പെടുന്ന കാലം. അകക്കണ്ണു തെളിയിക്കാനല്ല, ജോലിക്കും ശമ്പളത്തിനും സ്ഥാനമാനങ്ങൾക്കും വേണ്ടിയാകണം വിദ്യാർജ്ജനമെന്ന് തിരിച്ചറിയാത്തവൻ മണ്ടനെന്നു മുദ്ര കുത്തപ്പെടുന്നു.
ഏതു വഴികളിലൂടെയും കുട്ടികൾക്കു വിദ്യ ചോർത്തിക്കൊടുക്കാൻ അശ്രാന്തപരിശ്രമം നടത്തുന്നു മാതാപിതാക്കൾ. ട്യൂഷൻ, ഗൈഡുകൾ, വർക്ക്ബുക്കുകൾ, കോച്ചിംഗ് ക്ലാസ്സുകൾ, മത്സരങ്ങൾ എന്നിവയിലേക്കൊക്കെ തള്ളിവിടുകയും അവയിലെല്ലാം ഒന്നാമതാകണമെന്നു നിഷ്‌കർഷിക്കുകയും ചെയ്യുന്നു. ഇതെല്ലാമായി വിദ്യയെ ഊറ്റിയെടുക്കുകയാണോ ചോർത്തിക്കളയുകയാണോ എന്ന സംശയം ബാക്കിയാകുന്നതിനിടെയാണ് ഗുണമേന്മാ വർഷത്തിന്റെ കടന്നുവരവ്.
പഠന നിലവാരം വർധിപ്പിക്കാനുള്ള ശ്രമങ്ങൾ സ്വാഗതാർഹം. പക്ഷേ, ലോകം അംഗീകരിച്ചതാകണം ഇതിനുള്ള വഴികൾ. ഇതുസംബന്ധിച്ച തീരുമാനങ്ങൾ നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കുകയും വേണം. പഠന നിലവാരത്തിൽ മികവ് കാണിക്കുന്ന സർക്കാർ സ്‌കൂളുകളുണ്ട് സംസ്ഥാനത്ത്. അത്തരം സ്ഥാപനങ്ങളിലേക്ക് വിദ്യാർത്ഥികളുടെ ഒഴുക്കും അനുഭവപ്പെടുന്നുണ്ട്. സർക്കാർസ്‌കൂളുകളിൽ വിദ്യാർഥികളുടെ എണ്ണം അടിക്കടി കുറഞ്ഞുവരുന്ന സാഹചര്യത്തിൽ 2017ൽ വിദ്യാഭ്യാസ വകുപ്പ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ആരംഭിച്ചിരുന്നു. എങ്കിലും സിബിഎസ്്ഇ, ഐസിഎസ്ഇ സിലബസുകളോടുള്ള ആഭിമുഖ്യം ഏറുകയാണെന്നതാണു വസ്തുത.
അധ്യാപകരുടെയും രക്ഷിതാക്കളുടെയും മികച്ച പിന്തുണയും സഹകരണവും ഉണ്ടെങ്കിൽ മാത്രമേ ഗുണമേന്മാ വർഷം ഉദ്ദേശിച്ച ഫലം കൈവരിക്കൂ. ഓരോ വിഷയത്തിലും വൈദഗ്ധ്യവും താത്പര്യവുമുള്ളവരെ വേണം അധ്യാപനത്തിന് നിയോഗിക്കാൻ. ബിരുദധാരികൾക്ക് ഒരു ജോലി എന്നതിലപ്പുറം വിദ്യാഭ്യാസ ഗുണമേന്മ വർധനയായിരിക്കണം അധ്യാപക നിയമനത്തിൽ കൂടുതൽ പരിഗണിക്കപ്പെടേണ്ടത്. ഇംഗ്ലീഷ് അധ്യാപകർ തന്നെയായിരിക്കണം ഇംഗ്ലീഷ് ക്ലാസ്സെടുക്കുന്നത്. ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുന്നതു കൊണ്ടാണ് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അക്കാദമിക് നിലവാരത്തിൽ ഉയർന്നു നിൽക്കുന്നതും വിദ്യാർഥികളും രക്ഷിതാക്കളും അതിലേക്ക് ആകർഷിക്കപ്പെടുന്നതും.
മഴ തീവ്രത കുറഞ്ഞ് ഏറെക്കുറെ മാറിനിന്ന അന്തരീക്ഷത്തിലാണ് പുത്തനുടുപ്പ് അണിഞ്ഞ്, പുത്തൻ പുസ്തകങ്ങൾ നിറച്ച പുതിയ ബാഗുമായി ഇത്തവണ മൂന്നു ലക്ഷത്തോളം കുരുന്നുകൾ ഒന്നാം ക്‌ളാസിലേക്ക് പ്രവേശിച്ചത്. സംസ്ഥാനത്തൊട്ടാകെ എല്ലാ വിദ്യാലയങ്ങളിലുമായി ഒന്നു മുതൽ പത്തുവരെ ക്‌ളാസുകളിലായി 36 ലക്ഷത്തോളം വിദ്യാർത്ഥികൾ പുതിയ അദ്ധ്യയന വർഷത്തിലേക്ക് കടന്നു.
ക്ലാസ്സ് ഹൈടെക്കാക്കുന്നതുൾപ്പെടെ സ്‌കൂളുകളുടെ ഭൗതിക സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനായിരുന്നു പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ മുൻതൂക്കം നൽകിയിരുന്നത്. എന്നാൽ നടപ്പുവിദ്യാഭ്യാസ വർഷം സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിലുപരി പഠന നിലവാരമുയർത്തുന്നതിലായിരിക്കും സർക്കാർ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് ആലപ്പുഴ കലവൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കവേ മുഖ്യമന്ത്രി അറിയിച്ചു.
ഓരോ ക്ലാസ്സിലും കുട്ടി നേടേണ്ട അറിവും കഴിവും അതത് ക്ലാസ്സുകളിൽ നിന്ന് തന്നെ നേടിയെന്ന് ഉറപ്പ് വരുത്തുക, ഓരോ ഘട്ടത്തിലും കുട്ടികളുടെ പഠനനിലവാരം മനസ്സിലാക്കി അതത് അവസരങ്ങളിൽ ആവശ്യമായ പഠനപിന്തുണ നൽകുക, ജനാധിപത്യവും മതനിരപേക്ഷതയും തുല്യതാ മനോഭാവവും ഉൾപ്പെടെ ഭരണഘടന വിഭാവനം ചെയ്യുന്ന മൂല്യങ്ങളും പാഠ്യപദ്ധതി ചട്ടക്കൂട് 2023 മുന്നോട്ടുവെച്ച സാമൂഹിക മൂല്യങ്ങളും പൗരബോധവും കുട്ടികളിൽ ഉളവാക്കുന്ന തരത്തിൽ പഠനപ്രക്രിയ വികസിപ്പിക്കുക തുടങ്ങിയവയാണ് സമഗ്ര ഗുണമേന്മാ വർഷത്തിന്റെ ഭാഗമായി നടപ്പാക്കാനുദ്ദേശിക്കുന്നത്. അഞ്ച് മുതൽ എട്ട് വരെയുള്ള ക്ലാസ്സുകളിൽ ഫുൾപാസ്സ് നിർത്തലാക്കാനുള്ള തീരുമാനവും ഇതിന്റെ ഭാഗമാണ്.
ഓൾ പാസ് നിന്നു
എഴുത്തു പരീക്ഷയിൽ മുപ്പത് ശതമാനം മാർക്കെങ്കിലും ലഭിച്ച വിദ്യാർഥികൾക്ക് മാത്രമേ ഈ വർഷം മുതൽ ക്ലാസ്സ് കയറ്റം നൽകുകയുള്ളൂ. കഴിഞ്ഞ അധ്യയന വർഷം എട്ടാം ക്ലാസ്സിൽ ഇത് നടപ്പാക്കുകയും നല്ല പ്രതികരണം ലഭിക്കുകയും ചെയ്ത സാഹചര്യത്തിലാണ് മറ്റു ക്ലാസ്സുകളിലും പരീക്ഷിക്കാൻ തീരുമാനിച്ചത്. അടുത്ത വർഷം മുതൽ പത്താം ക്ലാസ്സിൽ മിനിമം മാർക്ക് സമ്പ്രദായം നടപ്പാക്കിയേക്കും. അതോടെ എസ്എസ്എൽസിയിൽ നൂറ് ശതമാനത്തോട് അടുത്തുനിൽക്കുന്ന വിജയം അവസാനിക്കും.
എല്ലാ ക്ലാസ്സുകളിലും മുഴുവൻ വിദ്യാർഥികളെയും വിജയിപ്പിക്കുന്നത് വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ നിലവാരത്തകർച്ചയ്ക്ക് വഴിവെക്കുമെന്ന, കഴിഞ്ഞ വർഷം എസ്‌സിഇആർടി സംഘടിപ്പിച്ച കോൺക്ലേവിൽ ഉയർന്ന വിമർശത്തിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ഉദാര മൂല്യനിർണയത്തിൽ നിന്ന് പഴയ മൂല്യനിർണയ രീതിയിലേക്കുള്ള പിൻമാറ്റം. എല്ലാ വിഷയങ്ങൾക്കും 30 ശതമാനം മാർക്ക് എന്ന നിർദേശവും കോൺക്ലേവിൽ നിർദേശിക്കപ്പെട്ടതാണ്.
എസ്‌സിഇആർടി സംഘടിപ്പിച്ച കോൺക്ലേവിൽ മിനിമം മാർക്ക് 30 ശതമാനമെന്ന നിലപാടിനെതിരെ ചില ഇടത് അധ്യാപക വിദ്യാർഥി സംഘടനകൾ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ആദിവാസി, പട്ടികജാതി/പട്ടികവർഗം തുടങ്ങി പാർശ്വവത്കരിക്കപ്പെട്ട വിദ്യാർഥികൾക്ക് ഇത് ദോഷം ചെയ്യുമെന്നായിരുന്നു സംഘടനാ നേതാക്കളുടെ വാദം. ഈ എതിർപ്പ് നിരാകരിച്ചാണ് വിദ്യാഭ്യാസ മന്ത്രി മിനിമം മാർക്ക് 30 എന്ന ആശയം അംഗീകരിച്ചത്. സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്തുന്നതുമായി ബന്ധപ്പെട്ട കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന കർശന നിലപാട് പുറത്തെടുത്തു മന്ത്രി ശിവൻകുട്ടി.
ഓൾ പാസ്സ് സമ്പ്രദായത്തിനെതിരെ ഹയർ സെക്കൻഡറി അധ്യാപകരും കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. വിജയശതമാനം കൂട്ടാൻ നിരന്തര മൂല്യനിർണയത്തിൽ മാർക്ക് വാരിക്കോരി നൽകുന്ന പ്രവണത വിദ്യാർഥികളുടെ പഠനാടിത്തറ ദുർബലമാക്കുന്നുവെന്ന് അവർ ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷം ഹയർ സെക്കൻഡറിയിൽ നൂറ് ശതമാനം നേടിയ സ്‌കൂളുകളുടെ എണ്ണം ഏഴായി ചുരുങ്ങിയപ്പോഴായിരുന്നു അധ്യാപകരുടെ ഭാഗത്ത് നിന്ന് വിമർശം ഉയർന്നത്. ഓൾ പാസ്സ് സമ്പ്രദായം വന്നതോടെ കഴിവാർജിക്കാതെയാണ് വിദ്യാർഥികൾക്ക് ക്ലാസ്സ് കയറ്റം നൽകുന്നതെന്ന് അവർ പരിതപിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടറും ഓൾ പാസ്സ് സമ്പ്രദായത്തോട് എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. അക്ഷരം കൂട്ടിവായിക്കാനറിയാത്തവർക്കുംഎസ്എസ്എൽസിക്ക് എ പ്ലസ് ലഭിക്കാനിടയാക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശം.
2009 ലെ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കേരളം ഒന്ന് മുതൽ ഒമ്പത് വരെയുള്ള ക്ലാസ്സുകളിലെ വിദ്യാർഥികളെ തോൽപ്പിക്കേണ്ടതില്ലെന്ന തീരുമാനം കൈക്കൊണ്ടത്. എന്നാൽ 2019 ൽ വിദ്യാഭ്യാസ അവകാശ നിയമത്തിൽ പാർലമെന്റ് ഭേദഗതി വരുത്തുകയും അഞ്ച്, എട്ട് ക്ലാസ്സുകളിൽ നേടുന്ന മാർക്കിനെ അടിസ്ഥാനപ്പെടുത്തി മതി വിദ്യാർഥികൾക്ക് ക്ലാസ്സ് കയറ്റമെന്ന് വ്യവസ്ഥപ്പെടുത്തുകയും ചെയ്തു. 19 സംസ്ഥാനങ്ങൾ നേരത്തേ ഈ വ്യവസ്ഥ അംഗീകരിച്ചിരുന്നു. കേരളം ഇപ്പോഴാണ് ഓൾ പാസ്സ് സമ്പ്രദായം നിർത്തലാക്കുന്നതിനെക്കുറിച്ച് ചിന്തിച്ചത്.
മൂല്യനിർണയത്തിൽവലിയ മാറ്റത്തിന് ഉതകുന്നതാണ് മിനിമം മാർക്ക് നടപ്പാക്കുന്ന പരിഷ്‌കാരം. ഇതിനായി സ്‌കൂൾ വർഷാരംഭത്തിൽത്തന്നെ ഓരോ കുട്ടിയെയും അറിയാനും പഠനത്തിൽ അവരുടെ കഴിവും കുറവും തിരിച്ചറിയാനും അദ്ധ്യാപകർ ശ്രദ്ധ പതിപ്പിക്കേണ്ടതാവശ്യമാണ്. കുട്ടികളുടെ പരീക്ഷാപ്പേടിയും മറ്റ് സമ്മർദ്ദങ്ങളും ഉത്കണ്ഠയും അകറ്റാനുള്ള കൗൺസലിംഗുകളും അക്കാഡമിക് പദ്ധതിയുടെ ഭാഗമാകണം.
പുസ്തകമാറ്റം
പുതിയ അദ്ധ്യയന വർഷം സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് ഹൈസ്‌കൂളുകളിൽ അര മണിക്കൂർ പ്രവൃത്തിസമയം കൂടും. രാവിലെയും വൈകിട്ടുമായി 15 മിനിട്ട് വീതം അധികമെടുക്കും. ഇതോടെ പ്രവൃത്തിസമയം രാവിലെ 9.45 മുതൽ വൈകിട്ട് 4.15 വരെയാകും. പാഠപുസ്തകമാറ്റം പൂർണമായി നടപ്പാകുന്ന വർഷം കൂടിയാണിത്. ഒന്നു മുതൽ പത്തുവരെയുള്ള മുഴുവൻ പാഠപുസ്തകങ്ങളും പാഠ്യപദ്ധതി ചട്ടക്കൂടിന് അനുസൃതമായി മാറ്റിയിട്ടുണ്ട്. സ്‌കൂൾ വർഷാരംഭത്തിൽത്തന്നെ എല്ലാ കുട്ടികൾക്കും പാഠപുസ്തകങ്ങൾ എത്തിക്കാനുള്ള ക്രമീകരണങ്ങൾ പൂർത്തീകരിച്ചതായാണ് വിദ്യാഭ്യാസ മന്ത്രി അറിയിച്ചിട്ടുള്ളത്. ഒൻപതാം ക്‌ളാസ് പരീക്ഷയെഴുതി പുറത്തിറങ്ങിയ ഘട്ടത്തിൽത്തന്നെ, പത്താം ക്‌ളാസിലെ പാഠപുസ്തകങ്ങൾ ഈ വർഷം മാർച്ചിൽ വിതരണം പൂർത്തിയാക്കുകയും ചെയ്തിരുന്നു. പാഠപുസ്തകങ്ങൾ വൈകി എന്ന സ്ഥിരം പരാതി ഒഴിവാക്കാനാകുന്നത് അഭിനന്ദനീയം.
കുട്ടികളെ ലഹരിയുടെയും മറ്റ് ദുശ്ശീലങ്ങളുടെയും നീരാളിപ്പിടിത്തത്തിൽ അകപ്പെടാതെ രക്ഷിക്കാനുള്ള ചുമതല പൊലീസിനു മാത്രമായി വിട്ടുകൊടുത്തതുകൊണ്ടായില്ല. ഇതിനായി സ്‌കൂൾ അധികൃതരും പി.ടി.എ സമിതികളും ഏകോപിച്ച് പ്രവർത്തിക്കുകയാണാവശ്യം. ലഹരിവിരുദ്ധ പോരാട്ടത്തിന് സ്റ്റുഡന്റ് പൊലീസ് കേഡറ്റുമാർക്കും നല്ല പങ്ക് വഹിക്കാനാവും. ആദ്യത്തെ ഒരാഴ്ച പാഠപുസ്തകങ്ങളുടെ പഠിപ്പിക്കലിനല്ല സമയം നീക്കിവച്ചിരിക്കുന്നത്. നല്ല ശീലങ്ങളും പൗരബോധവുമൊക്കെ പകർന്നുനൽകാനാണ് ശ്രമിക്കുന്നത്. ഓരോ മൂന്നുമാസം കഴിയുമ്പോഴും ഇത്തരം കാര്യങ്ങൾ പകർന്നുനൽകാൻ രണ്ടു ദിവസമെങ്കിലും നീക്കിവയ്ക്കുന്നത് പരിഗണിക്കാവുന്നതാണ്. വളരുന്ന തലമുറയെ മുന്നിൽ കണ്ടുള്ള ഏതു പദ്ധതിയും പഴുതടച്ചുള്ളതാകണം.
കുട്ടികൾക്കിടയിൽ വർദ്ധിച്ചുവരുന്ന അക്രമശീലം മുളയിലേ നുള്ളാനും നിരുത്സാഹപ്പെടുത്താനുമുള്ള ശക്തമായ നടപടികളും സ്‌കൂൾ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത് അനിവാര്യം. കുട്ടികൾക്ക് സമ്മർദ്ദമില്ലാതെ പഠിക്കാനുള്ള അന്തരീക്ഷം പുതിയ അദ്ധ്യയന വർഷത്തിൽ തന്നെയൊരുങ്ങണം.സ്‌കൂൾ ബസുകളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളിൽ മോട്ടോർ വാഹന വകുപ്പ് ഒരു വീഴ്ചയും വരുത്തരുതെന്ന കാര്യവും പ്രധാനം. ഒരു ബസിൽ കയറ്റാവുന്ന കുട്ടികളുടെ എണ്ണത്തിലും നിയന്ത്രണം ആവശ്യം. മോട്ടോർ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നു എന്നത് സ്‌കൂൾ അധികൃതരും ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് ഓർമ്മിപ്പിക്കുന്നു കഴിഞ്ഞ വർഷങ്ങളിൽ കുട്ടികൾ ഇരകളായി മാറിയ നിരവധി റോഡപകടങ്ങൾ.
ബാബു കദളിക്കാട്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്