ഇടതു സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങൾ ശീതികരിച്ച പന്തലിൽ ആഘോഷിക്കുമ്പോൾ, സംസ്ഥാനത്തെ കർഷകർ അവഗണനകളുടെ പേമാരിയിൽ നനഞ്ഞൊലിച്ച് നിൽക്കുന്നു. മന്ത്രിക്കു മുകളിൽ ഉദ്യോഗസ്ഥ ദുർഭരണം കൃഷിവകുപ്പിൽ തകർത്താടുകയാണ്. ഇന്നലെയും ഇന്നുമായി (ചൊവ്വ, ബുധൻ) കൃഷിവകുപ്പ് മന്ത്രിയുടെ സ്വന്തം മണ്ഡലമായ നെടുമങ്ങാട്ടു നിന്നുള്ള പച്ചക്കറി കർഷകർ ഹോർട്ടി കോർപ്പറേഷനെതിരെ രംഗത്തു വന്നു കഴിഞ്ഞിട്ടുണ്ട്.
നെടുമങ്ങാട്ടുള്ള അന്താരാഷ്ട്ര മാർക്കറ്റിൽ കർഷകർ എത്തിക്കുന്ന പച്ചക്കറികൾ, സ്വകാര്യ കച്ചവടക്കാർക്കു നൽകിക്കഴിഞ്ഞതിനുശേഷമുള്ളത് ഹോർട്ടി കോർപ്പ് വിലയ്‌ക്കെടുക്കുമെന്നു സർക്കാർ കർഷകരുമായി കരാറുണ്ടാക്കിയിരുന്നു.
ഈ കരാർ ലംഘിച്ച് 'കമ്മീഷൻ' തട്ടാനായി ഉദ്യോഗസ്ഥലോബി തമിഴ്‌നാട്ടിൽ നിന്നുള്ള വിലകുറഞ്ഞ വിഷം പുരണ്ട പച്ചക്കറികൾ വാങ്ങുന്നതായി കർഷകർ ആരോപിക്കുന്നു. ഇതുമൂലം ഇരുപതു ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്. 2025 ജനുവരി മുതൽ കർഷകരിൽ നിന്ന് പച്ചക്കറി വാങ്ങിയ പണം.
സർക്കാർ കുടിശ്ശിക വരുത്തിയിട്ടുമുണ്ട്ഇ
നി പാലക്കാട്ടെ നെൽ കർഷകരുടെ കാര്യം മില്ലുകാരോടൊപ്പം കൃഷിവകുപ്പ് മാത്രമല്ല, പൊലീസ് ഉദ്യോഗസ്ഥരും കർഷകർക്കെതിരെയുള്ള കരുനീക്കങ്ങളിൽ കൂട്ടു ചേർന്നതായി ചില ചാനൽ ദൃശ്യങ്ങൾ സൂചന നൽകിയിരുന്നു. 80 ശതമാനം നെൽക്കർഷകരും ഇവിടെ കാനറാ ബാങ്കിൽ അക്കൗണ്ടുള്ളവരാണ്. എന്നിട്ടും കാനറാ ബാങ്കുമായി സപ്ലൈകോ അധികൃതർ ചർച്ച നടത്താൻ വൈകി. ഇതുമൂലം നെൽക്കർഷകർ വളരെ കുറഞ്ഞ വിലയ്ക്ക് മില്ലുകാർക്ക് നെല്ല് വിൽക്കേണ്ടിവന്നു.
പ്രോഗ്രസ്സ് റിപ്പോർട്ടിലെ കോമഡികൾ
സർക്കാരിന്റെ 326 പേജുകളുള്ള പ്രോഗ്രസ് റിപ്പോർട്ടിൽ കർഷകർക്കായുള്ളത് മലയോര ഹൈവേയ്ക്കായി 1285 കോടി നീക്കിവച്ചിട്ടുണ്ടെന്നും നിർദ്ദിഷ്ട ഹൈവേയിലെ 166 കിലോമീറ്ററിലെ പണി പൂർത്തിയായിട്ടുമുണ്ടെന്ന അവകാശവാദമാണ്. കുട്ടനാട്ടിലെ കർഷകരെ 'തൊട്ടിലാട്ടുന്ന' സർക്കാർ നടപടികളെക്കുറിച്ച് ആലപ്പുഴ സി.പി.എം. ജില്ലാ സമ്മേളനത്തിൽ ഒന്നേകാൽ മണിക്കൂറാണ് മുഖ്യമന്ത്രി പ്രസംഗിച്ചത്. ഇപ്പോൾ കുട്ടനാട്ടിലെ പല പാടശേഖരങ്ങളും മടവീഴ്ചാ ഭീഷണിയിലാണ്. ബുധനാഴ്ച ആറ് പങ്ക് പാടശേഖരത്തിന്റെ ദൃശ്യങ്ങൾ ചാനലുകളിൽ കണ്ടു. എന്തൊരു ഗതികേടാണിത്?
കാലവർഷക്കെടുതികൾ കൂട് തുറന്നിറങ്ങിക്കഴിഞ്ഞു. സർക്കാരിന്റെ പ്രോഗസ് റിപ്പോർട്ട് കൊണ്ടൊന്നും ഈ ദുരിതാവസ്ഥയെ തടഞ്ഞുനിർത്താനാവില്ല. മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരെ മാധ്യമങ്ങൾ മറന്നു കഴിഞ്ഞു. ദേശീയ പാതയിലെ വിള്ളലുകളും നിലമ്പൂർ വാഗ്വാദങ്ങളുമായി അവർ പൊടിപൊടിച്ച് മുന്നേറുകയാണ്. ഇതിനിടെ മഴക്കെടുതികളുടെ ദൃശ്യങ്ങൾ ഇടയ്ക്ക് കാണിക്കുന്നുണ്ട്. ഈ ബഹളങ്ങൾക്കിടയിലും മെയ് 31ന് റിട്ടയർ ചെയ്യുന്ന ഇരുപതിനായിരത്തിലേറെ സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ നൽകാനായി ഏപ്രിൽ 29നും മെയ് 20നും 2000 കോടി രൂപ വീതം സർക്കാർ കടമെടുക്കുന്നതായി പത്രപ്പരസ്യം കണ്ടു.
ഒരു 'മരുമോനിസ' കഥ കൂടി: സ്മാർട്ട് റോഡ് പദ്ധതികളുടെ ക്രെഡിറ്റ് അവകാശപ്പെട്ട എം.ബി.രാജേഷിന്റെ പഞ്ചായത്ത് വകുപ്പ് നിർമ്മിക്കുന്ന റോഡുകൾ ഇനി 'സി.എം.റോഡ് നവീകരണ പദ്ധതി' യായി അറിയപ്പെടുമത്രെ. അതെ, പിണറായി ഒരു ലെജൻഡ് തന്നെ. ജനങ്ങൾക്ക് കാണാൻ കഴിയുന്ന വൻ നിർമ്മിതികൾ, തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ നടത്തുന്ന ജനകീയ പ്രശ്‌നങ്ങളുടെ തന്ത്രപൂർവമുള്ള ഓട്ടയടയ്ക്കൽ, പരസ്യങ്ങളിലൂടെയും ഇവന്റുകളിലൂടെയും സംസ്ഥാനത്ത് വ്യാപകമായി നടത്തിവരുന്ന 'നുണമാമാങ്കങ്ങൾ'...2025ൽ നടക്കേണ്ട തദ്ദേശ സ്ഥാപനങ്ങളിലേക്കും, 2026ൽ നടക്കേണ്ട നിയമസഭാ തെരഞ്ഞെടുപ്പുകൾക്കും മുന്നോടിയായി ഇടതു കക്ഷികൾ നടത്തിവരുന്ന പ്രചരണങ്ങൾ ചൂടുപിടിച്ചുവരവേയാണ് എൻ.എച്ച്.പണികൾ കോഞ്ഞാട്ടയായതും കരുവന്നൂർ കുരുക്കതയതും.
പ്രതിപക്ഷം എന്തേ ഇങ്ങനെ?
ഭരണപക്ഷം നാലാംവാർഷികാഘോഷത്തിന്റെ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നതാണ്. ഇതിന് ബദലായി പ്രതിപക്ഷം കരിദിനമാചരിച്ചു. ആ ദിനത്തിൽ ഒരു ബാനറും പിടിച്ച് ഒരു ചെറുജാഥ നടത്തിയാൽ അത് ജനങ്ങളെ ഇംപ്രസ് ചെയ്യുമോ? 13 ഓ 14 ഓ ലക്ഷം മുടക്കി മറിയക്കുട്ടി ചേടത്തിക്ക് കെ.പി.സി.സി. വീട് വച്ച് നൽകി. 'ഫോളോ അപ്പ്' എന്ന പരിപാടി കോൺഗ്രസിൽ ഇല്ലാത്തതുകൊണ്ടാകാം മറിയക്കുട്ടിയെ ബി.ജെ.പി. തട്ടിയെടുത്തു കഴിഞ്ഞു. ക്ഷേമപെൻഷൻ കുടിശ്ശിക 2 മാസം മാത്രമായി കുറഞ്ഞിരിക്കെ, ഈ ജനകീയ പ്രശ്‌നത്തിന്റെ ബ്രാൻഡ് അമ്പാസിഡറെന്ന നിലയിൽ മറിയക്കുട്ടിച്ചേടത്തിയുടെ തിളക്കം ഇനി കുറയാനാണ് സാധ്യത.
കേന്ദ്രം തരാത്തതുകൊണ്ട് സാമ്പത്തിക മാനേജ്‌മെന്റിൽ ഒരു സംസ്ഥാന ഗവൺമെണ്ട് കഷ്ടപ്പെടുകയാണെന്ന ഇടതുസർക്കാരിന്റെ പരാതിയിൽ കഴമ്പുണ്ടോയെന്ന് പരിശോധിച്ച് എന്താണ് നിലവിലെ സംസ്ഥാനത്തിന്റെ 'ഖജനാവ് വർത്തമാന'മെന്ന് വിവരിക്കാൻ പോലും പ്രതിപക്ഷം സജ്ജമല്ല. വരുന്ന നിലമ്പൂർ തെരഞ്ഞെടുപ്പിലെ വിജയം കൊണ്ടുമാത്രം 'ബൂസ്റ്റ്' കഴിച്ച് ശക്തിയാർജ്ജിച്ച് പഞ്ചായത്ത് നിയമസഭാ തെരഞ്ഞെടുപ്പുകളെ നേരിടാമെന്ന് ധരിച്ചുവശാകുന്നത് നല്ല രാഷ്ട്രീയ തന്ത്രമല്ല.
നിലമ്പൂരിലെ അടിയൊഴുക്കുകൾ
1987 മുതൽ 2016 വരെ മുസ്ലീംലീഗിനെ വെല്ലവിളിച്ചുകൊണ്ട് ആര്യാടൻ മുഹമ്മദ് ജയിച്ച സീറ്റിൽ അദ്ദേഹത്തിന്റെ പുത്രൻ ആര്യാടൻ ഷൗക്കത്തിന് അനായാസം ജയിക്കാൻ പറ്റുന്ന രാഷ്ട്രീയ സാഹചര്യം ഇന്നില്ല. ലീഗും കോൺഗ്രസും തമ്മിലുള്ള ആര്യാടന്റെ കാലത്തെ തർക്കങ്ങൾ ഇപ്പോഴും നിലമ്പൂരിൽ കെടാതെ കിടക്കുന്നുണ്ട്. ഉദാഹരണം പറയാം: കാവുമ്പായി പഞ്ചായത്ത് മുസ്ലീംലീഗാണ് ഭരിച്ചുകൊണ്ടിരിക്കുന്നത്.
പഞ്ചായത്ത് ഭരണത്തിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന കോൺഗ്രസ് അംഗങ്ങളുടെ ഭീഷണി ഇല്ലാതാക്കാൻ ഡെൽഹിയിൽ നിന്ന് എ.ഐ.സി.സി. സെക്രട്ടറി കെ.സി.വേണുഗോപാൽ തന്നെ ഡെൽഹിയിൽ നിന്ന് വരേണ്ടിവന്നു! 2009ലാണ് നിലമ്പൂർ നിയമസഭാ മണ്ഡലം വിഭജിച്ചത്. യു.ഡി.എഫിന്റെ ഉറച്ച കോട്ടകളായ കാളികാവ്, ചാലിയാർ, ചോക്കാട് പഞ്ചായത്തുകൾ ഈ വിഭജനത്തോടെ മണ്ഡലത്തിനു പുറത്തായി.
നിലവിൽ നഗരസഭയും 3 പഞ്ചായത്തുകളും ഭരിക്കുന്നത് ഇടതു മുന്നണിയാണ്. 4 പഞ്ചായത്തുകൾ യു.ഡി.എഫിന്റേതാണ്. കഴിഞ്ഞ 3 ലോക്‌സഭാ തിരഞ്ഞെടുപ്പിലും യു.ഡി.എഫിന് വൻഭൂരിപക്ഷം ലഭിച്ച കാര്യവും മറക്കാനാവില്ല. 2016ൽ നിലമ്പൂർ നഗരസഭ, അധ്യക്ഷനായിരിക്കെ ആര്യാടൻ ഷൗക്കത്തിന് പി.വി.അൻവറിനോട് പരാജയപ്പെടേണ്ടി വന്നതും രാഷ്ട്രീയ ചരിത്രം.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഷൗക്കത്തിനു പകരം വി.വി.പ്രകാശിനെ സ്ഥാനാർത്ഥയാക്കിയെങ്കിലും ഇടതു സ്വതന്ത്രനായ അൻവറിനോട് തോൽക്കുകയായിരുന്നു. അതുകൊണ്ടുതന്നെ, നിലമ്പൂരിനെ 'തൊട്ടറിയാവുന്ന' അൻവറിനെ പെട്ടെന്ന് എഴുതിത്തള്ളാനാവില്ല.
മലയോരം, മലയോളം പ്രശ്‌നങ്ങൾ
നിലമ്പൂരിൽ ഇലക്ഷൻ വിജയത്തിനായി ഇടതുപക്ഷം ഭരണനേട്ടങ്ങൾ അക്കമിട്ട് നിരത്തുമ്പോൾ, മലയോര ജനതകളുടെ പ്രശ്‌നങ്ങളായിരിക്കും പ്രതിപക്ഷം മുന്നോട്ടുവയ്ക്കുക. പക്ഷെ, മലയോരജനതയുടെ പ്രശ്‌നങ്ങളെന്ന നിലയിൽ നിലമ്പൂരിൽ ചർച്ചയാവുക വനംവകുപ്പിന്റെ അനാസ്ഥയായിരിക്കും. പക്ഷെ ഇക്കാര്യത്തിൽ പ്രതിപക്ഷം എത്രത്തോളം 'ഗ്രണ്ട് വർക്ക്' നടത്തിയിട്ടുണ്ടെന്ന് ചിന്തിക്കേണ്ടതുണ്ട്. ഒന്നാമതായി വന്യജീവികളുടെ ആക്രമണത്തിൽ മരിച്ചവരുടെ കണക്കിനെക്കാൾ, പരുക്കേറ്റവരുടെ എണ്ണമല്ലേ പ്രതിപക്ഷം തയ്യാറാക്കേണ്ടത്?
60,000 വന്യജീവി ആക്രമണത്തിൽ പരുക്കേറ്റവരുടെ എണ്ണമെടുക്കുകയും അങ്ങനെയുള്ളവർക്കായി സഹായനിധി രൂപീകരിക്കാനും പ്രതിപക്ഷം സന്നദ്ധരാകണം. കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റ ആറളം കൃഷി ഫാമിലെ താത്ക്കാലിക ജീവനക്കാരൻ എം.എം. വൈഷ്ണവ് കിടപ്പിലായിട്ട് 11 മാസം കഴിഞ്ഞുവെന്ന വാർത്ത വായിച്ചതോർക്കുന്നു. 14 ലക്ഷം രൂപ ചികിത്സയ്ക്ക് നൽകിയ വനംവകുപ്പ് ഇപ്പോൾ വൈഷ്ണവിനെ മറന്നമട്ടാണ്. മെയ് 15 നു മുമ്പ് മലമ്പുഴ അകമലയിൽ പുലി വീട്ടിൽ കയറിയ സംഭവത്തിലും പ്രതി വനുവകുപ്പാണെന്ന് ഓർക്കുക. 2017ൽ വനം വകുപ്പ് സ്ഥാപിച്ച സൗരോർജ്ജ വേലി അറ്റകുറ്റപ്പണി നടത്താതെ ഉപയോഗശൂന്യമായെന്നായിരുന്നു പത്രവാർത്തകൾ.
തുള്ളിയോടിയ പുള്ളിമാനും ആനവണ്ടിയും
ആനവണ്ടി പുള്ളിമാനെ ഇടിച്ച കഥയും കോമഡിയാണ്. കേന്ദ്രസംസ്ഥാന വനമന്ത്രാലയങ്ങളുടെ നിയമങ്ങളുടെ പ്രാകൃത സ്വഭാവം മെയ് 23ന് മനോരമയിലെ ഒരു ലേഖനത്തിൽ പരാമർശിക്കുകയുണ്ടായി. റോഡിലൂടെ ആനവണ്ടി ഓടിച്ചുപോകവേ പുള്ളിമാനെ ഇടിച്ചതിന് ഡ്രൈവർക്കെതിരെ വനംവകുപ്പ് കേസെടുത്തതും 14 ലക്ഷം രൂപ നഷ്ടപരിഹാരമായി കോടതിയിൽ കെട്ടിവയ്ക്കാൻ ആവശ്യപ്പെട്ടതും എന്ത് നീതിയാണ്? പണം കെട്ടിവയ്ക്കാൻ 24 ദിവസം താമസിച്ചതും, അതുവരെ 'ആനവണ്ടി' വിട്ടുകൊടുക്കാതിരുന്നതും വനം വകുപ്പിന്റെ ധാർഷ്ട്യമല്ലാതെ മറ്റെന്താണ്?
വന്യജീവി ആക്രമണത്തിൽ 10 ലക്ഷം രൂപ സംസ്ഥാന സർക്കാർ നഷ്ടപരിഹാരം നൽകുന്നുണ്ടെന്ന് വനം മന്ത്രി അടക്കമുള്ളവർ തട്ടിവിടാറുണ്ട്. ഒരുവർഷം കഴിയുമ്പോൾ അതേ തുക കേന്ദ്രം സംസ്ഥാനത്തിന് കൈമാറുന്നുണ്ടെന്ന യാഥാർത്ഥ്യം എന്തിനാണ് മന്ത്രി മറച്ചുവയ്ക്കുന്നത്? വന്യജീവി ആക്രമണം സവിശേഷ ദുരന്തമായി കേന്ദ്രം പ്രഖ്യാപിച്ചിരിക്കെ കേന്ദ്രവും സംസ്ഥാനവും 10 ലക്ഷം രൂപ വീതവും ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് 4 ലക്ഷവും അടക്കം 24 ലക്ഷം രൂപ നൽകേണ്ടിയിരിക്കെ വനംവകുപ്പ് അതേക്കുറിച്ച് ഒരക്ഷരം മിണ്ടുന്നതേയില്ല.
കേരളത്തിലെ 489 പഞ്ചായത്തുകൾ വനത്തിന്റെ സാമീപ്യമുള്ളതാണ്. ഈ പഞ്ചായത്തുകളിൽ സൈ്വര്യമായി ജനജീവിതം സാധ്യമല്ലാതായിട്ടുണ്ട്. വനം വകുപ്പിന് കഴിഞ്ഞ ബജറ്റിൽ നീക്കിവച്ചത് 48.85 കോടി കോടിയായിരുന്നു. ഇതിൽ വനം വകുപ്പ് ചെലവഴിച്ചത് 48 ശതമാനം മാത്രമാണ് !
ആന്റണിചടയംമുറി
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്