കണ്ണൂർ: സിപിഐഎം കണ്ണൂർ ജില്ലാ കമ്മിറ്റി ആരംഭിച്ച പുതിയ പോഡ്കാസ്റ്റ് പരമ്പരയിലെ അഭിപ്രായം പിണറായി വിജയനുള്ള മറുപടിയല്ലെന്ന് പി. ജയരാജന്.
പോഡ്കാസ്റ്റ് നേരത്തെ നിശ്ചയിച്ച പ്രകാരം കഴിഞ്ഞ മാസം 24നാണ് റെക്കോർഡ് ചെയ്തത്. എന്നാൽ പിണറായി പയ്യന്നൂരിലും തളിപ്പറമ്പിലും രാഷ്ട്രീയ വിശദീകരണ യോഗങ്ങളിൽ സംസാരിച്ചത് 30-നും അടുത്ത ദിവസങ്ങളിലുമാണ്.
പിണറായി പ്രസംഗിക്കുന്നതിന് ഒരാഴ്ച മുൻപ് റെക്കോർഡ് ചെയ്ത അഭിമുഖത്തെയാണ് ഈ രീതിയിൽ മാധ്യമങ്ങൾ വളച്ചൊടിക്കുന്നത്. ഇത് മാധ്യമങ്ങളുടെ സാമാന്യബോധമില്ലായ്മയെയോ അല്ലെങ്കിൽ ബോധപൂർവമായ രാഷ്ട്രീയ ഗൂഢാലോചനയെയോ ആണ് കാണിക്കുന്നതെന്നും ജയരാജന് ഫേസ്ബുക്കില്‍ കുറിച്ചു.
കുറിപ്പിന്റെ പൂര്‍ണരൂപം
സി.പി.ഐ.(എം) കണ്ണൂർ ജില്ലാ കമ്മിറ്റി ആരംഭിച്ച പുതിയ പോഡ്കാസ്റ്റ് പരമ്പരയായ 'മോട്ടോർസൈക്കിൾ ഡയറീസ്'-ൽ ഞാൻ പങ്കെടുത്ത ആദ്യ എപ്പിസോഡിലെ പ്രതികരണങ്ങളെ അടിസ്ഥാനമാക്കി ചില മാധ്യമങ്ങൾ, പ്രത്യേകിച്ച് റിപ്പോർട്ടർ ടി.വി, നൽകിയിട്ടുള്ള വാർത്തകൾ തികച്ചും വസ്തുതാവിരുദ്ധവും ദുരുദ്ദേശ്യപരവുമാണ്.
പാർട്ടി പോളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവുമായ മുതിർന്ന നേതാവ് സഖാവ് പിണറായി വിജയന്റെ നിലപാടുകളെ ഞാൻ തള്ളിപ്പറഞ്ഞു എന്ന തരത്തിലുള്ള തലക്കെട്ടുകളും വ്യാഖ്യാനങ്ങളുമാണ് ഇവർ ചമച്ചിരിക്കുന്നത്.
സി.പി.ഐ.(എം) കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ പോഡ്കാസ്റ്റ് നേരത്തെ നിശ്ചയിച്ച പ്രകാരം കഴിഞ്ഞ മാസം 24-നാണ് റെക്കോർഡ് ചെയ്തത്. എന്നാൽ സഖാവ് പിണറായി പയ്യന്നൂരിലും തളിപ്പറമ്പിലും രാഷ്ട്രീയ വിശദീകരണ യോഗങ്ങളിൽ സംസാരിച്ചത് അതിനുശേഷം 30-നും അടുത്ത ദിവസങ്ങളിലുമാണ്. അതായത്, സഖാവ് പിണറായി പ്രസംഗിക്കുന്നതിന് ഒരാഴ്ച മുൻപ് റെക്കോർഡ് ചെയ്ത അഭിമുഖത്തെയാണ് അദ്ദേഹത്തിന്റെ പ്രസംഗത്തിന് എതിരായി ഞാൻ സംസാരിച്ചു എന്ന രീതിയിൽ മാധ്യമങ്ങൾ വളച്ചൊടിക്കുന്നത്. ഇത് മാധ്യമങ്ങളുടെ സാമാന്യബോധമില്ലായ്മയെയോ അല്ലെങ്കിൽ ബോധപൂർവ്വമായ രാഷ്ട്രീയ ഗൂഢാലോചനയെയോ ആണ് കാണിക്കുന്നത്.
'യുഡിഎഫ് സര്‍ക്കാരിന്റെ സംഘപരിവാര്‍ പ്രീണനം അവസാനിപ്പിക്കാന്‍ ഇടപെടണം'; ഖാർഗെയ്ക്ക് കത്തയച്ച് പിണറായി വിജയൻ
പാർട്ടി കേന്ദ്ര കമ്മിറ്റി രേഖയുടെ അടിസ്ഥാനത്തിൽ ഉൾപ്പാർട്ടി ചർച്ചകൾ നടത്തണമെന്നും, തെറ്റുകൾ തിരുത്തി മുന്നോട്ടുപോകണമെന്നും, ജനങ്ങൾക്കിടയിലുണ്ടായ തെറ്റിദ്ധാരണകൾ മാറ്റി സംഘടനയെ ശക്തിപ്പെടുത്തണമെന്നുമാണ് സഖാവ് പിണറായി വിശദീകരിച്ചത്. അതേ അടിസ്ഥാന രാഷ്ട്രീയ നിലപാട് തന്നെയാണ് ഈ പോഡ്കാസ്റ്റിലും ഞാൻ മുന്നോട്ടുവെച്ചിട്ടുള്ളത്. പാർട്ടി എടുത്ത നിലപാടുകൾ തന്നെയാണ് പൊതുസമൂഹത്തിന് മുന്നിൽ പങ്കുവെച്ചത്. ഒരേ ആശയവും നിലപാടും പങ്കുവെച്ച രണ്ട് പ്രതികരണങ്ങളെ രണ്ടാണെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നത് തരംതാണ മാധ്യമ പ്രവർത്തനമാണ്.
പാർട്ടിയിലെ ജനാധിപത്യപരമായ ചർച്ചകളെയും തെറ്റുതിരുത്തൽ പ്രക്രിയകളെയും ഭിന്നതയായി ചിത്രീകരിക്കാനുള്ള ശ്രമം വലതുപക്ഷ മാധ്യമങ്ങൾ കാലങ്ങളായി തുടരുന്നതാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ തുറന്ന ചർച്ചകളും വിമർശന-സ്വയംവിമർശന പ്രക്രിയകളും പാർട്ടിയെ കൂടുതൽ കരുത്തോടെ മുന്നോട്ടു നയിക്കാനുള്ളതാണ്, അല്ലാതെ ഭിന്നിപ്പുണ്ടാക്കാനല്ല.
പാർട്ടിക്കുള്ളിൽ ഭിന്നതയുണ്ടെന്ന് വരുത്തിത്തീർക്കാനുള്ള ഇത്തരം വ്യാജപ്രചാരണങ്ങളെയും ദുർവ്യാഖ്യാനങ്ങളെയും രാഷ്ട്രീയ പ്രബുദ്ധരായ കേരള ജനത തള്ളിക്കളയുമെന്ന് ഉറപ്പാണ്. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് ബന്ധപ്പെട്ട മാധ്യമങ്ങൾ പിന്മാറണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
