തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി.യുടെ പുതിയ സൗജന്യ യാത്രാ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നടക്കാനിരിക്കെ, പദ്ധതിയുടെ ലക്ഷ്യം സ്ത്രീശാക്തീകരണമാണെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ.
ഇത് കേവലം സാമ്പത്തികപരമായ ഒരു വിഷയമല്ലെന്നും സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള ശ്രമമാണെന്നും മന്ത്രി വ്യക്തമാക്കി. എത്ര ധനാഢ്യയായ സ്ത്രീയാണെങ്കിലും സമൂഹത്തിലും കുടുംബങ്ങളിലും അവർ പുരുഷന് പിന്നിലായാണ് പ്രതിഷ്ഠിക്കപ്പെടുന്നത്. "വലിയ ബുദ്ധിജീവികൾ പറയുന്നതുപോലെയാണെങ്കിൽ കുടുംബത്തിലെ ബൂർഷ്വാസി പുരുഷനും വർക്കിംഗ് ക്ലാസ് സ്ത്രീയുമാണ്. ഗോവിന്ദൻ മാഷിനൊക്കെ ഈ പ്രയോഗം ഇഷ്ടപ്പെടുമായിരിക്കും," മന്ത്രി തമാശയായി കൂട്ടിച്ചേർത്തു.
ഏത് വിഭാഗത്തിൽപ്പെട്ട സ്ത്രീയായാലും ഈ അവസ്ഥയ്ക്ക് മാറ്റം വരുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. തന്റെ വിദ്യാർത്ഥി രാഷ്ട്രീയ കാലത്തെ കെ.എസ്.ആർ.ടി.സി. അനുഭവങ്ങളും പഴയ സമരമുറകളും മന്ത്രി തുറന്നുപറഞ്ഞു. സമരകാലങ്ങളിൽ കെ.എസ്.ആർ.ടി.സി. ബസുകൾക്ക് നേരെ നടന്ന അക്രമങ്ങളുടെ ഉത്തരവാദിത്വത്തിൽ നിന്ന് താൻ ഒഴിഞ്ഞുമാറുന്നില്ലെന്ന് അദ്ദേഹം വെളിപ്പെടുത്തി.
ബസുകളുടെ ടയറുകളിൽ അള്ള് വെച്ച് കാറ്റ് കളയുന്നതും ബസുകൾ തകർക്കുന്നതുമെല്ലാം അന്നത്തെ സമരരീതികളായിരുന്നു. 'അർബൻ ഗറില്ല' മോഡലിൽ കേരളത്തിലുടനീളം അക്കാലത്ത് പ്രതിഷേധങ്ങൾ നടന്നിട്ടുണ്ടെന്നും, എന്നാൽ പിന്നീട് തിരിഞ്ഞുനോക്കുമ്പോൾ അത് ശരിയായിരുന്നോ എന്ന് ചിന്തിക്കാൻ മാത്രമേ ഇപ്പോൾ സാധിക്കുകയുള്ളൂവെന്നും മന്ത്രി ഓർമ്മിപ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
