തിരുവനന്തപുരം: സിറാജ് തിരുവനന്തപുരം യൂണിറ്റ് ചീഫ് കെ എം ബഷീറിനെ ഐ എ എസ് ഉദ്യേഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യലഹരിയില്‍ കാറിടിച്ച് കൊലപ്പെടുത്തിയ നരഹത്യാ കേസില്‍ വിചാരണ ഏപ്രില്‍ 16ന് തുടങ്ങുമെന്ന് കോടതി.
കേസിലെ പ്രതി ഐ. എ. എസ്. ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനാണ് വിചാരണ നേരിടുന്നത്. വിചാരണ കോടതി തിരുവനന്തപുരം നാലാം അഡീ. ജില്ലാ സെഷന്‍സ് കോടതിയാണ്പ്രതിയെ വിചാരണ ചെയ്യുന്നത്. വിചാരണക്കായി മൂന്ന് സാക്ഷികളോട് ഏപ്രില്‍ 16 ന് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ഇതുപ്രകാരം സാക്ഷികള്‍ക്ക് നോട്ടീസ് നല്‍കും. ഏപ്രില്‍ 16 മുതല്‍ മെയ് 22 വരെയായി 100 സാക്ഷികളെ വിസ്തരിക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. അതേസമയം പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ ഇന്നലെ ഹാജരായിരുന്നില്ല വിചാരണക്ക് മുന്നോടിയായി പ്രതിക്ക് മേല്‍ കോടതി കഴിഞ്ഞ ആഗസ്റ്റില്‍ നരഹത്യാ കുറ്റം ചുമത്തിയിരുന്നു.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 279 ( അശ്രദ്ധമായും ഉദാസീനമായും മനുഷ്യജീവന് ആപത്ത് വരത്തക്കവിധം പൊതു നിരത്തില്‍ വാഹനമോടിക്കല്‍), 304 ( തന്റെ പ്രവൃത്തിയാല്‍ മറ്റൊരാള്‍ക്ക് മരണം സംഭവിക്കുമെന്ന അറിവോടെയുള്ള കുറ്റകരമായ നരഹത്യ ), 201 ( കുറ്റക്കാരെ ശിക്ഷയില്‍ നിന്ന് മറയ്ക്കാനായി തെളിവുകള്‍ അപ്രത്യക്ഷമാക്കല്‍, കളവായ വിവരം നല്‍കല്‍ ), മോട്ടോര്‍ വാഹന നിയമത്തിലെ വകുപ്പുകളായ 184 ( മനുഷ്യ ജീവന് ആപത്ത് വരത്തക്ക വിധം അപകടമായ രീതിയില്‍ വാഹനമോടിക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് വിചാരണക്ക് മുന്നോടിയായി പ്രതിക്ക് മേല്‍ ചുമത്തിയത്.
പ്രതി കുറ്റം ചെയ്തതായി അനുമാനിക്കാന്‍ പ്രഥമ ദുഷ്ട്യാലുള്ള തെളിവുകള്‍ കോടതി മുമ്പാകെ ഉള്ളതായി കുറ്റം ചുമത്തല്‍ ഉത്തരവില്‍ കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം പ്രതിയുടെ രക്തസാമ്പിള്‍ എടുക്കല്‍ വൈകിയതിനാല്‍, രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്താനാവാത്തതിനാല്‍, മദ്യപിച്ച് വാഹനമോടിച്ചെന്ന കുറ്റം ചെയ്തതിന് തെളിവില്ലാത്തതിനാല്‍ മോട്ടോര്‍ വാഹന നിയമത്തിലെ വകുപ്പ് 185 പ്രതിക്ക് മേല്‍ ചുമത്താനാവില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. അതേസമയം തനിക്കെതിരായ പോലീസ് കുറ്റപത്രം അടിസ്ഥാന രഹിതമാണെന്ന പ്രതിയുടെ വാദം കോടതി തള്ളി. പ്രതി കൃത്യം ചെയ്തതായി അനുമാനിക്കാവുന്ന വായ് മൊഴിയാലും രേഖാമൂലവുമുള്ള വസ്തുതാ തെളിവുകളുണ്ടെന്നും പ്രതി വിചാരണ നേരിടണമെന്നും കുറ്റങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്ന് കോടതി കുറ്റം ചുമത്തല്‍ ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
വിചാരണ കൂടാതെ കുറ്റവിമുക്തനാക്കി വിട്ടയക്കാന്‍ അടിസ്ഥാനമില്ലെന്ന് കോടതി വ്യക്തമാക്കി. ഇതിനിടെ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് റിവിഷന്‍ ഹര്‍ജിയുമായി ചെന്ന ശ്രീറാമിന് സുപ്രീംകോടതിയില്‍ നിന്നും കനത്ത തിരിച്ചടി ഉണ്ടായ സാഹചര്യത്തിലാണ് പ്രതിയെ വിചാരണക്കായി കോടതി വിളിച്ചു വരുത്തിയത്. 2023 ആഗസ്റ്റ് 25 നാണ് ശ്രീറാം വിചാരണ നേരിടാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. നരഹത്യ കേസ് നിലനില്‍ക്കില്ലെന്ന വാദം സുപ്രീംകോടതി തള്ളിയത്. സമാനമായ നിലപാട് നേരത്തെ ഹൈക്കോടതിയും സ്വീകരിച്ചിരുന്നു. ഇതിനെതിരെ ശ്രീറാം വെങ്കിട്ടരാമനായിരുന്നു സുപ്രീംകോടതിയെ സമീപിച്ചത്. തനിക്കെതിരായി ചുമത്തിയ നരഹത്യാക്കുറ്റം നിലനില്‍ക്കില്ലെന്നായിരുന്നു ഐഎഎസ് ഉേദ്യാഗസ്ഥന്റെ വാദം. എന്നാല്‍ ഇത് അംഗീകരിക്കാന്‍ സുപ്രീംകോടതി തയ്യാറായിരുന്നില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
