തിരുവനന്തപുരം: കേരളത്തിൻ്റെ കായിക മുന്നേറ്റത്തിനുള്ള സംഭാവനയാണ് മംഗലപുരത്തെ കെ.സി.എയുടെ അത്യാധുനിക ക്രിക്കറ്റ് ഗ്രൗണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 45 കോടി രൂപ മുതൽമുടക്കിൽ നിർമിച്ച കെ.സി.എ മംഗലപുരം ക്രിക്കറ്റ് ഗ്രൗണ്ടിൻ്റെ ഉദ്ഘാടനവും ഫ്ലഡ് ലൈറ്റ് സംവിധാനത്തിൻ്റെ സ്വിച്ച് ഓൺ കർമവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള ക്രിക്കറ്റ് അസോസിയേഷൻ്റെ കാര്യക്ഷമമായ ഇടപെടലാണ് കേരളത്തെ ഇന്ന് ഇന്ത്യയിലെ മികച്ച ക്രിക്കറ്റ് സംസ്ഥാനമാക്കി മാറ്റിയത്.
എല്ലാ ജില്ലകളിലും സ്വന്തമായി ക്രിക്കറ്റ് ഗ്രൗണ്ട് നിർമിക്കുവാനാണ് കെ.സി.എ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, സ്ഥലമേറ്റെടുപ്പിന് നിലവിലുള്ള നിയമങ്ങൾ തടസ്സമായിരുന്നു. നിയമങ്ങൾ സംസ്ഥാനത്തിൻ്റെ കായിക വികസനത്തിന് തടസ്സമാകരുതെന്ന ചിന്താഗതിയിൽ കെ.സി.എയ്ക്ക് ഇളവുകൾ അനുവദിച്ചതിൻ്റെ ഭാഗമായാണ് ഇന്ന് വിവിധയിടങ്ങളിൽ ഗ്രൗണ്ടുകൾ ഒരുക്കാൻ സാധിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്രിക്കറ്റ് ഗൗരവത്തോടെ പരിശീലിക്കുന്നവരുടെ എണ്ണം ഇന്ന് വർധിച്ചുവരികയാണെന്നും ഇത് പ്രോത്സാഹിപ്പിക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ ടി20 ലോകകപ്പിൽ ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ച സഞ്ജു സാംസണിന് കെ.സി.എയുടെ സ്നേഹാദരം മുഖ്യമന്ത്രി കൈമാറി. നിശ്ചയദാർഢ്യവും മനസ്സാന്നിധ്യവുമാണ് സഞ്ജുവിൻ്റെ വിജയമന്ത്രമെന്നും, കേരള ക്രിക്കറ്റിൻ്റെ തിളക്കമാർന്ന അടയാളമാണ് മലയാളിയുടെ അഭിമാനമായ സഞ്ജുവെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. പുതിയ ഗ്രൗണ്ട് പുതുതലമുറയ്ക്ക് വലിയ മുതൽക്കൂട്ടാകുമെന്ന് സ്നേഹാദരം ഏറ്റുവാങ്ങിയ ശേഷം സഞ്ജു പറഞ്ഞു.
രണ്ടാംഘട്ടത്തിൻ്റെ ഭാഗമായുള്ള സ്റ്റേറ്റ് ക്രിക്കറ്റ് അക്കാദമിയുടെയും ഇൻഡോർ ക്രിക്കറ്റ് പരിശീലന കേന്ദ്രത്തിൻ്റെയും നിർമാണോദ്ഘാടനം കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ നിർവഹിച്ചു.
കെ.സി.എ പ്രസിഡൻ്റ് അഡ്വ. ശ്രീജിത്ത് വി. നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, മംഗലപുരം പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീചന്ദ് എസ്, പഞ്ചായത്ത് അംഗം ജീന ബാബു, കെ.സി.എ സെക്രട്ടറി വിനോദ് എസ്. കുമാർ, സി.ഇ.ഒ മിനു ചിദംബരം, ട്രിവാൻഡ്രം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻ്റ് അഡ്വ. കെ.കെ രാജീവ്, സെക്രട്ടറി അഡ്വ. രജിത്ത് രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
