വത്തിക്കാൻ സിറ്റി: യുദ്ധത്തെയും അക്രമത്തെയും നിശിതമായി വിമർശിച്ചുകൊണ്ട് ലിയോ പതിനാലാമൻ മാർപ്പാപ്പയുടെ പാം സൺഡേ (ഓശാന ഞായർ) സന്ദേശം. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം ഒരു മാസം പിന്നിടവെ, സമാധാനത്തിനായി മാർപ്പാപ്പ നടത്തിയ പ്രാർത്ഥന ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിനും യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിനും നേരെയുള്ള പരോക്ഷമായ താക്കീതായാണ് അന്താരാഷ്ട്ര സമൂഹം വിലയിരുത്തുന്നത്.
'യേശു സമാധാനത്തിന്റെ രാജാവാണ്. അവൻ യുദ്ധത്തെ പൂർണ്ണമായും തള്ളിക്കളയുന്നു. യുദ്ധത്തെ ന്യായീകരിക്കാൻ ആർക്കും യേശുവിനെ ഉപയോഗിക്കാൻ കഴിയില്ല. യുദ്ധം ചെയ്യുന്നവരുടെ പ്രാർത്ഥനകൾ അവൻ കേൾക്കുന്നില്ല, മറിച്ച് അവ നിരസിക്കുന്നു.'കത്തോലിക്കാ സഭയുടെ വിശുദ്ധ വാരത്തിന് തുടക്കം കുറിച്ചുകൊണ്ട് വത്തിക്കാനിൽ നടന്ന ചടങ്ങിൽ മാർപ്പാപ്പ പറഞ്ഞു.
മറ്റുള്ളവർ അക്രമത്തിന് പ്രേരിപ്പിക്കുമ്പോഴും യേശു സൗമ്യതയിൽ ഉറച്ചുനിന്നുവെന്നും, വാളുകളും ദണ്ഡുകളും ഉയർത്തുന്നവർക്ക് മുന്നിൽ മനുഷ്യത്വത്തെ ആലിംഗനം ചെയ്യാൻ അവൻ തന്നെത്തന്നെ സമർപ്പിച്ചുവെന്നും മാർപ്പാപ്പ ഓർമ്മിപ്പിച്ചു. അക്രമത്തെ എപ്പോഴും തിരസ്കരിക്കുന്ന ദൈവത്തിന്റെ ശാന്തമായ മുഖമാണ് യേശു വെളിപ്പെടുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ വെള്ളിയാഴ്ച പെന്റഗണിൽ നടന്ന ക്രിസ്തീയ ആരാധനയ്ക്കിടെ യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് നടത്തിയ വിവാദ പരാമർശങ്ങൾക്കുള്ള മറുപടിയായാണ് മാർപ്പാപ്പയുടെ വാക്കുകൾ കാണപ്പെടുന്നത്. ഇറാനും മറ്റ് ശത്രുക്കൾക്കും എതിരെ 'അമിതമായ അക്രമം' ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു എന്നായിരുന്നു ഹെഗ്സെത്തിന്റെ പ്രസ്താവന. ഇതിന് വിപരീതമായി, അക്രമത്തിന് ദൈവത്തിന്റെ പക്കൽ സ്ഥാനമില്ലെന്ന് മാർപ്പാപ്പ വ്യക്തമാക്കി.
കത്തോലിക്കാ സഭയുടെ ചരിത്രത്തിലെ ആദ്യത്തെ അമേരിക്കൻ മാർപ്പാപ്പയായ ലിയോ പതിനാലാമൻ മുൻപും ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ നയങ്ങളെയും നാടുകടത്തൽ പദ്ധതികളെയും പരസ്യമായി വിമർശിച്ചിട്ടുണ്ട്. ബൈബിൾ വചനങ്ങളെ സ്വന്തം രാഷ്ട്രീയ താല്പര്യങ്ങൾക്കായി ഭരണകൂടം വളച്ചൊടിക്കുന്നതിനെതിരെയും അദ്ദേഹം മുൻപ് രംഗത്തുവന്നിരുന്നു.
അമേരിക്കഇറാൻ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ മാർപ്പാപ്പയുടെ ഈ സമാധാന സന്ദേശം ലോകമെമ്പാടും വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
