ഇറാനിലെ അമേരിക്കന്‍ ഇടപെടല്‍: അതീവ ജാഗ്രതയില്‍ ഗള്‍ഫ് രാജ്യങ്ങള്‍

JUNE 22, 2025, 8:40 AM

ഇറാനും ഇസ്രായേലും തമ്മിലുള്ള യുദ്ധം ഭൗമരാഷ്ട്രീയ അപകടത്തിലേക്ക് തള്ളിവിടുമെന്ന ആശങ്കയില്‍ ഗള്‍ഫ് രാജ്യങ്ങള്‍. ഇസ്രായേലിനൊപ്പം യുഎസ് ചേര്‍ന്നതോടെയാണ് ആശങ്ക വര്‍ധിച്ചത്. യുഎസിന്റെ സൈനിക കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്ന ഗള്‍ഫ് രാജ്യങ്ങള്‍ യുദ്ധത്തില്‍ മുന്‍നിര ലക്ഷ്യങ്ങളായി മാറിയേക്കും എന്ന ആശങ്കയാണ് ഉടലെടുത്തിരിക്കുന്നത്.

യുഎസ് ആക്രമണങ്ങള്‍ മേഖലയില്‍ സംഘര്‍ഷം രൂക്ഷമാകാനുള്ള സാധ്യത വര്‍ദ്ധിപ്പിച്ചതിനെത്തുടര്‍ന്ന്, യുഎസ് സൈനിക താവളങ്ങള്‍ സ്ഥിതി ചെയ്യുന്ന ഗള്‍ഫ് രാജ്യങ്ങള്‍ ഞായറാഴ്ച അതീവ ജാഗ്രതയിലായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ മേഖലയില്‍ വന്‍തോതിലുള്ള ബങ്കര്‍ ബോംബുകള്‍ ഉപയോഗിച്ച് യുഎസ് സൈന്യം ഇറാന്റെ പ്രധാന ആണവ കേന്ദ്രങ്ങള്‍ നശിപ്പിച്ചു എന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്ഥിരീകരിച്ചിരുന്നു. മാത്രമല്ല കൂടുതല്‍ ആക്രമണങ്ങള്‍ക്ക് സാധ്യതത ഉണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.

എവിടെയൊക്കെയാണ് യുഎസ് താവളങ്ങള്‍?

കുറഞ്ഞത് 19 സ്ഥലങ്ങളിലായി യുഎസ് സൈനിക ശൃംഖല പ്രവര്‍ത്തിപ്പിക്കുന്നുവെന്ന് കൗണ്‍സില്‍ ഓണ്‍ ഫോറിന്‍ റിലേഷന്‍സ് വ്യകര്തമാക്കുന്നു. ബഹ്റൈന്‍, ഈജിപ്റ്റ്, ഇറാഖ്, ജോര്‍ദാന്‍, കുവൈറ്റ്, ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നിവയുള്‍പ്പെടെ എട്ട് എണ്ണം സ്ഥിരമാണ്. പതിനായിരക്കണക്കിന് യുഎസ് സൈനികര്‍ മിഡില്‍ ഈസ്റ്റിലുടനീളം, ഇറാനില്‍ നിന്ന് പേര്‍ഷ്യന്‍ ഗള്‍ഫിന് കുറുകെയുള്ള അറബ് ഗള്‍ഫ് രാജ്യങ്ങളിലും - ഇസ്രായേലിനേക്കാള്‍ വളരെ അടുത്തും നിലയുറപ്പിച്ചിട്ടുണ്ട്.

ഇസ്രായേലിന്റെ അതേ തരത്തിലുള്ള അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ആ താവളങ്ങള്‍ക്കുണ്ട്. പക്ഷേ വന്‍ മിസൈലുകളുടെ പ്രവാഹള്‍ക്കോ സായുധ ഡ്രോണുകളുടെ കൂട്ടത്തിനോ മുമ്പുള്ള മുന്നറിയിപ്പ് ലഭിക്കാനുള്ള സമയം വളരെ കുറവായിരിക്കും. നൂറുകണക്കിന് കിലോമീറ്റര്‍ (മൈല്‍) അകലെയുള്ള ഇസ്രായേലിന് പോലും വരുന്ന എല്ലാ ആക്രമണങ്ങളും തടയാന്‍ കഴിഞ്ഞിട്ടില്ല എന്നതും പ്രധാനമാണ്.

ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതിക്കാരായ സൗദി അറേബ്യ യുഎസ് ആക്രമണത്തിന് ശേഷം ജാഗ്രതയിലായിരുന്നുവെന്ന് ഈ വിഷയത്തെക്കുറിച്ച് അറിവുള്ള രണ്ട് സ്രോതസ്സുകള്‍ വ്യക്തമാക്കിയതായി വറോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ബഹ്റൈന്‍ ഡ്രൈവര്‍മാരോട് പ്രധാന റോഡുകള്‍ ഒഴിവാക്കാന്‍ ആവശ്യപ്പെട്ടിരുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കുവൈറ്റ് മന്ത്രാലയ സമുച്ചയത്തില്‍ ഷെല്‍ട്ടറുകള്‍ സ്ഥാപിക്കുകയും ചെയ്തു. അമേരിക്ക ആക്രമിച്ചാല്‍, മേഖലയിലെ അമേരിക്കന്‍ ആസ്തികളെ, പ്രത്യേകിച്ച് യുഎസ് സൈനിക താവളങ്ങളെ ലക്ഷ്യം വയ്ക്കുമെന്ന് ടെഹ്റാന്‍ മുമ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. യുഎസ് നാവികസേനയുടെ അഞ്ചാം കപ്പല്‍പ്പടയുടെ ആസ്ഥാനം ബഹ്റൈനിലാണ്, സൗദി അറേബ്യയിലും കുവൈറ്റിലും അയല്‍രാജ്യമായ ഖത്തറിലും യുണൈറ്റഡ് അറബ് എമിറേറ്റുകളിലും യുഎസ് താവളങ്ങളുണ്ട്.

യുഎസ് പിന്തുണയോടെ ഇസ്രായേല്‍ ഇറാനെതിരേ നടത്തുന്ന യുദ്ധം രൂക്ഷമാവുമ്പോള്‍ ഗള്‍ഫ് രാജ്യങ്ങള്‍ പല വിഷയങ്ങളിലും മുന്‍കരുതല്‍ എടുത്ത് തുടങ്ങി. സുരക്ഷ ഉറപ്പാക്കുക, ഊര്‍ജ്ജ കയറ്റുമതി സംരക്ഷിക്കുക, വ്യോമയാന മേഖലയെ സംരക്ഷിക്കുക, കുടിവെള്ളം ഉറപ്പാക്കുക എന്നിവയാണ് അവരുടെ ലക്ഷ്യങ്ങള്‍. 

യു.എസ് സൈനിക താവളങ്ങള്‍ പ്രതിരോധവും പ്രകോപനവും

അതായത് ഗള്‍ഫിലുടനീളമുള്ള യുഎസ് സൈനിക സാന്നിധ്യം പ്രതിരോധവും പ്രകോപനവുമാണ്. യുഎസിന്റെ നാറ്റോക്ക് പുറത്തുള്ള ഏക ഗള്‍ഫ് സഖ്യകക്ഷിയായ ഖത്തറിലെ അല്‍ ഉദൈദിലും അല്‍ സൈലിയയിലും യുഎസിന് ഔട്ട് പോസ്റ്റുകളുണ്ട്. ഇറാന്റെ പഴയ മിസൈലുകളുടെ പരിധിയില്‍ ആണ് അവയുള്ളത്. കുവൈറ്റില്‍ നാലും യുഎഇയില്‍ മൂന്നും യുഎസ് സൈനികത്താവളങ്ങളുണ്ട്. കൂടാതെ സൗദിയും ബഹ്റയ്നും ഒമാനും യുഎസിന് ലോജിസ്റ്റിക് സഹായവും വ്യോമപ്രതിരോധ സഹായവും നല്‍കുന്നുണ്ട്.

ഈ സൈനികതാവളങ്ങളില്‍ നിന്നുള്ള ആക്രമണ പ്രവര്‍ത്തനങ്ങള്‍ വീറ്റോ ചെയ്യാനുള്ള അധികാരം ഗള്‍ഫ് രാജ്യങ്ങള്‍ക്കുണ്ടെങ്കിലും യുദ്ധം തീവ്രമാക്കാന്‍ യുഎസ് തീരുമാനിച്ചാല്‍ പ്രതിസന്ധി രൂക്ഷമാകും. തങ്ങള്‍ക്കെതിരേ ഉപയോഗിക്കുന്ന ഏതു താവളവും നിയമാനുസൃത പ്രതികാര ലക്ഷ്യമാണെന്ന് ഇറാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഗള്‍ഫ് മണ്ണില്‍ നിന്ന് യുഎസ് വ്യോമാക്രമണം നടത്തിയാല്‍ അതിന്റെ പ്രത്യാഘാതങ്ങളില്‍നിന്ന് ആ രാജവാഴ്ചകളൊന്നും രക്ഷപ്പെടില്ല.

വ്യോമ ഇടനാഴികള്‍ അടച്ചുപൂട്ടിയാല്‍ എന്ത് സംഭവിക്കും?

സംഘര്‍ഷങ്ങള്‍ വര്‍ധിച്ചതോടെ മേഖലയിലെ വ്യോമ ഇടനാഴികള്‍ അടച്ചുപൂട്ടാന്‍ തുടങ്ങി. ഇറാന്‍, ഇറാഖ്, ലെബ്നാന്‍, സിറിയ എന്നിവിടങ്ങളിലൂടെയുള്ള വിമാനങ്ങള്‍ വഴിതിരിച്ചുവിടുകയോ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയോ പൂര്‍ണമായും റദ്ദാക്കുകയോ ചെയ്തു. എമിറേറ്റ്സും ഖത്തര്‍ എയര്‍വേയ്സും ഡസന്‍ കണക്കിന് വിമാനങ്ങള്‍ റദ്ദാക്കി. ദുബായ് വിമാനത്താവളത്തില്‍ സര്‍വീസില്‍ കാലതാമസങ്ങളുണ്ടായി.

റൂട്ട് മാറ്റുന്നതിനുള്ള ചെലവും ഇന്ധനച്ചെലവും കുതിച്ചുയര്‍ന്നു. അതേസമയം, യാത്രക്കാരുടെ എണ്ണം കുറഞ്ഞു. അവയുടെ സാമ്പത്തിക ആഘാതം ഉടനടി സംഭവിച്ചു. എയര്‍ അറേബ്യയുടെ ഓഹരികള്‍ 10 ശതമാനം ഇടിഞ്ഞു. 2008ലെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമുള്ള ഏറ്റവും വലിയ ഇടിവായിരുന്നു അത്. ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ പ്രകൃതി വാതക ശേഖരവും മൂന്നാമത്തെ പെട്രോളിയം ശേഖരവും ഇറാനിലാണുള്ളത്. ഖത്തറിന്റെ സുപ്രധാനമായ നോര്‍ത്ത് ഫീല്‍ഡുമായി ബന്ധപ്പെട്ടിരിക്കുന്ന സൗത്ത് പാര്‍സ് ഗ്യാസ് പ്ലാറ്റ്ഫോമില്‍ ഇസ്രായേല്‍ നടത്തിയ ഒറ്റ ആക്രമണം മൂലം എണ്ണവില 10 ശതമാനത്തിലധികം ഉയര്‍ന്നു. സംഘര്‍ഷം തുടര്‍ന്നാല്‍ വില ബാരലിന് 100 ഡോളര്‍ കടക്കുമെന്ന് പ്രവചിക്കപ്പെടുന്നു.

ഖത്തറിലെ എണ്ണ അടിസ്ഥാന സൗകര്യങ്ങളെ ഇസ്രായേല്‍ ഒഴിവാക്കിയിട്ടും ആ ആക്രമണം ആഗോള ഊര്‍ജ വിപണികളെ പിടിച്ചുലച്ചു. ഇത് ഊര്‍ജ കയറ്റുമതിയില്‍ ഗള്‍ഫിന്റെ വിശ്വാസ്യതയെ ദുര്‍ബലപ്പെടുത്തി. ജിസിസി ഒരു വിഷമഘട്ടത്തിലാണ്. ഉയര്‍ന്ന എണ്ണവില താല്‍ക്കാലികമായി വരുമാനം വര്‍ധിപ്പിക്കുമ്പോളും വിതരണശൃംഖലകളും അടിസ്ഥാനസൗകര്യങ്ങളും തടസപ്പെടുന്നത് അവരുടെ ഊര്‍ജ അധിഷ്ഠിത സമ്പദ്വ്യവസ്ഥകളുടെ നിലനില്‍പ്പിന് ഭീഷണിയാണ്. ഷിപ്പിങ് പാതകള്‍ താല്‍ക്കാലികമായി അടച്ചുപൂട്ടുന്നതും റിഫൈനറികളിലെ തടസ്സങ്ങളും വിനാശകരമായ സാമ്പത്തിക തിരിച്ചടിക്ക് കാരണമാകും.

ഹോര്‍മുസ് കടലിടുക്ക് ഈ മേഖലയുടെ തന്ത്രപ്രധാന പാതയാണ്. ലോകത്തിലെ ദ്രവീകൃത പ്രകൃതിവാതകത്തിന്റെ 20 ശതമാനവും അതിലൂടെയാണ് കടന്നുപോകുന്നത്. തങ്ങള്‍ക്കെതിരേ ആക്രമണമുണ്ടായാല്‍ കടലിടുക്ക് പൂട്ടുമെന്ന ഇറാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അങ്ങനെ ഉണ്ടായാല്‍ അത് ബദല്‍ മാര്‍ഗങ്ങളില്ലാത്ത കുവൈറ്റ്, ഖത്തര്‍, ബഹ്റയ്ന്‍ എന്നിവയുടെ കയറ്റുമതിയെ തളര്‍ത്തും.

ചെങ്കടലിലേക്കും അറേബ്യന്‍ കടലിലേക്കും ബദല്‍ പൈപ്പ്ലൈനുകള്‍ ഉള്ള സൗദി അറേബ്യക്കും യുഎഇക്കും പോലും ഹോര്‍മുസ് അടച്ചുപൂട്ടുന്നതുണ്ടാക്കുന്ന പ്രതിസന്ധി നേരിടാന്‍ കഴിയില്ല. ഇനി തെക്കോട്ട് നോക്കിയാല്‍ ബാബ് അല്‍ മന്ദെബ് കടലിടുക്കുണ്ട്. യെമനിലെ ഹൂതികളുടെ സൈനിക നടപടികള്‍ മൂലം അതിലൂടെയുള്ള ഷിപ്പിങ് വന്‍തോതില്‍ കുറഞ്ഞിട്ടുണ്ട്. 2023ല്‍ 8.7 ദശലക്ഷം ബാരല്‍ എണ്ണയാണ് ബാബ് അല്‍ മന്ദെബിലൂടെ കടന്നുപോയത്. ഇത് 2024 ല്‍ നാല് ദശലക്ഷമായി കുറഞ്ഞു. രണ്ട് കടലിടുക്കുകളും ഒരേസമയം അടച്ചുപൂട്ടുന്നത് വലിയ പ്രതിസന്ധിയുണ്ടാക്കും. അതായത്, ആഗോള വിപണിയിലേക്കുള്ള ഗള്‍ഫ് എണ്ണ 60 ശതമാനം കുറയും. ഇത് ബാരല്‍ വില 200 ഡോളറിന് മുകളില്‍ എത്താനും കാരണമാവും.

നിശബ്ദ അപകടം 

ആണവ വികിരണത്തിന്റെ പ്രശ്‌നമാണത്. പേര്‍ഷ്യന്‍ ഗള്‍ഫ് ജലാശയങ്ങള്‍ക്ക് സമീപം സ്ഥിതി ചെയ്യുന്ന ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ഗണ്യമായ പാരിസ്ഥിതിക അപകടസാധ്യത ഉയര്‍ത്തുന്നു. ഇസ്രായേലി ആക്രമണങ്ങളോ അട്ടിമറികളോ മൂലമുണ്ടാകുന്ന ചോര്‍ച്ച സമുദ്ര ആവാസവ്യവസ്ഥയെ നശിപ്പിക്കുകയും ഉപ്പുവെള്ളം കുടിക്കാന്‍ അനുയോജ്യമല്ലാത്തതാക്കുകയും ചെയ്യും. ഖത്തര്‍, കുവൈറ്റ്, യുഎഇ എന്നിവരുടെ നിലനില്‍പ്പിനെ ബാധിക്കുന്ന പ്രതിസന്ധിയാണത്. അവര്‍ കുടിവെള്ളത്തിനായി കടല്‍വെള്ളത്തെ ആശ്രയിക്കുന്നവരാണ്.

ഒരു ഇറാനിയന്‍ ആണവ റിയാക്ടറില്‍ നിന്ന് 250 കിലോമീറ്റര്‍ മാത്രം അകലെയാണ് കുവൈറ്റ് സ്ഥിതി ചെയ്യുന്നത്. എന്നിരുന്നാലും, സമഗ്രമായ പ്രാദേശിക അടിയന്തര പദ്ധതി നിലവിലില്ല. ഒരു ചെറിയ ചോര്‍ച്ച പോലും ദിവസങ്ങള്‍ക്കുള്ളില്‍ ശുദ്ധജല വിതരണത്തെ ഇല്ലാതാക്കുമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി അടുത്തിടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. സൈബര്‍ മേഖലയിലെ നിഴല്‍യുദ്ധം അടുത്തഘട്ടത്തിലേക്ക് പ്രവേശിച്ചിട്ടുണ്ട്. ജിപിഎസ് ജാമിങ് മൂലം ആയിരത്തോളം കപ്പലുകള്‍ അനലോഗ് നാവിഗേഷനിലേക്ക് മാറിയിട്ടുണ്ട്. അതിര്‍ത്തികളും അടിസ്ഥാന സൗകര്യങ്ങളും സംരക്ഷിക്കുന്നതിനൊപ്പം ഡിജിറ്റല്‍ പരമാധികാരവും സംരക്ഷിക്കുക എന്ന വെല്ലുവിളിയാണ് ഗള്‍ഫ് രാജ്യങ്ങള്‍ ഇപ്പോള്‍ നേരിടുന്നത്.

2023 ഒക്ടോബര്‍ ഏഴിലെ തൂഫാനുല്‍ അഖ്‌സ പ്രദേശത്തെ രാഷ്ട്രീയ ജ്യാമിതിയെ പുനര്‍നിര്‍മിച്ചു. വളരെക്കാലമായി യുഎസ് സംരക്ഷണത്തില്‍ ബന്ധിക്കപ്പെട്ടിരുന്ന പേര്‍ഷ്യന്‍ ഗള്‍ഫിലെ അറബ് രാജ്യങ്ങള്‍ ഇപ്പോള്‍ പ്രതിരോധം തീര്‍ക്കുകയാണ്. ഇസ്രായേലുമായി സാധാരണ ബന്ധമുണ്ടാക്കുക, ഇറാനുമായി സമാധാനത്തിന് ശ്രമിക്കുക, തന്ത്രപരമായ സംയമനത്തിന് യുഎസിനോട് അപേക്ഷിക്കുക എന്നിവയാണ് നടക്കുന്നത്. ഇറാന്‍ കത്തിയാല്‍ ഗള്‍ഫ് രാജ്യങ്ങളുടെ സ്ഥിരതയിലായിരിക്കും ആദ്യം തീപടരുക എന്നതാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് ജനയുടെ ആശങ്ക.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam