ലക്നൗ: ഹണിമൂണ്‍ യാത്രയ്ക്കിടെ ആര്‍ത്തവമുണ്ടായതിന്റെ പേരില്‍ ഭാര്യയെ ക്രൂരമായി മര്‍ദിക്കുകയും ശ്വാസം മുട്ടിച്ച് കൊല്ലാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ യുവാവിനും കുടുംബത്തിനുമെതിരെ പൊലീസ് കേസെടുത്തു. ഉത്തര്‍പ്രദേശിലെ ഗൊരഖ്പുര്‍ സ്വദേശിനിയായ യുവതി നല്കിയ പരാതിയിലാണ് ഡല്‍ഹി നിവാസിയായ നിഖില്‍ മിശ്രയ്ക്കും അമ്മയ്ക്കും സഹോദരിമാര്‍ക്കുമെതിരെ പൊലീസ് നടപടിയെടുത്തത്. 2023 ല്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ ഹണിമൂണിനായി എത്തിയപ്പോഴായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
ഹോട്ടല്‍ മുറിയില്‍ വച്ച് ആര്‍ത്തവമുണ്ടായതിനെ തുടര്‍ന്ന് പ്രകോപിതനായ ഭര്‍ത്താവ് യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. മുറിയില്‍ നിന്ന് യുവതിയുടെ നിലവിളി കേട്ടെത്തിയ ഹോട്ടല്‍ ജീവനക്കാരാണ് ഇവരെ രക്ഷപ്പെടുത്തിയത്. യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം ഭര്‍ത്താവിന്റെ വീട്ടുകാരോട് വിവരം പറഞ്ഞെങ്കിലും അവര്‍ മാനസികമായി പീഡിപ്പിക്കുകയാണ് ചെയ്തതെന്ന് പരാതിയില്‍ പറയുന്നു.
വിവാഹസമയത്ത് 20 ലക്ഷം രൂപയും 40 ലക്ഷം രൂപ വിലമതിക്കുന്ന മറ്റ് പാരിതോഷികങ്ങളും സ്ത്രീധനമായി നല്‍കിയിരുന്നു. എന്നാല്‍ നല്കിയ സ്ത്രീധനം പോരെന്നു പറഞ്ഞ് ഭര്‍ത്താവിന്റെ വീട്ടുകാര്‍ നിരന്തരം അധിക്ഷേപിച്ചിരുന്നതായി യുവതി വെളിപ്പെടുത്തി. വിവാഹം കഴിഞ്ഞ് 45 ദിവസത്തിനുള്ളില്‍ യുവതിയെ സ്വന്തം വീട്ടിലേക്ക് തിരികെ കൊണ്ടുപോകാന്‍ ഇവര്‍ പിതാവിനോട് ആവശ്യപ്പെടുകയായിരുന്നു.
സംഭവത്തിനുശേഷം ദമ്പതികള്‍ വേര്‍പിരിഞ്ഞു താമസിക്കുകയായിരുന്നു. ഇരു കുടുംബങ്ങളും തമ്മില്‍ നടത്തിയ മധ്യസ്ഥ ശ്രമങ്ങള്‍ പൂര്‍ണമായി പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് യുവതി ഇപ്പോള്‍ പൊലീസിനെ സമീപിച്ച് പരാതി നല്‍കിയത്. യുവതിയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
