എങ്ങുമെത്താത്തൊരു കരാറും; പുകയുന്ന പശ്ചിമേഷ്യയും

MAY 27, 2026, 5:33 AM

പശ്ചിമേഷ്യയെ യുദ്ധക്കളമാക്കിയ 2026 ഫെബ്രുവരിയിലെ വ്യോമാക്രമണങ്ങള്‍ക്ക് ശേഷം (ഓപ്പറേഷന്‍ എപിക് ഫ്യൂരി) പ്രഖ്യാപിക്കപ്പെട്ട അനിശ്ചിതകാല വെടിനിര്‍ത്തല്‍ ഇപ്പോഴും പ്രതിസന്ധിയില്‍ തന്നെയാണ്. ആണവ പദ്ധതി പൂര്‍ണ്ണമായി ഉപേക്ഷിക്കണമെന്ന അമേരിക്കന്‍ ആവശ്യവും, തടഞ്ഞുവെച്ച സാമ്പത്തിക ആസ്തികള്‍ ഉടനടി വിട്ടുനല്‍കണമെന്ന ഇറാന്റെ കടുംപിടിത്തവും മൂലം ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ ഇപ്പോഴും വഴിമുട്ടി നില്‍ക്കുകയാണ്. ഇതിനിടെ തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും സൈനിക ഏറ്റുമുട്ടലുകള്‍ ഉണ്ടായത് ആഗോള എണ്ണവിപണിയെയും ആശങ്കയിലാക്കുന്നു.

ചര്‍ച്ചകള്‍ വഴിമുട്ടിച്ച കടുംപിടിത്തങ്ങള്‍

പാകിസ്ഥാന്റെ മധ്യസ്ഥതയില്‍ ഏപ്രില്‍ മാസം പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ നിലവിലുണ്ടെങ്കിലും, സ്ഥിരമായൊരു സമാധാന കരാറിലെത്താന്‍ ഇരുപക്ഷത്തിനും കഴിഞ്ഞിട്ടില്ല. ആണവ സമ്പുഷ്ടീകരണവും മരവിപ്പിച്ച ആസ്തികളുമാണ് പ്രധാന തര്‍ക്ക വിഷയങ്ങള്‍. ഇറാന്‍ കൈവശം വെച്ചിരിക്കുന്ന ഉയര്‍ന്ന തോതില്‍ സമ്പുഷ്ടീകരിച്ച യുറേനിയം മുഴുവന്‍ അമേരിക്കയ്ക്ക് കൈമാറണമെന്നോ അല്ലെങ്കില്‍ നശിപ്പിച്ചു കളയണമെന്നോ ആണ് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആവശ്യം. എന്നാല്‍ സ്വന്തം മണ്ണില്‍ യുറേനിയം സമ്പുഷ്ടീകരിക്കാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്നും ഇതില്‍ വിട്ടുവീഴ്ചയില്ലെന്നുമാണ് ഇറാന്റെ നിലപാട്.

അതേപോലെ കരാര്‍ ഒപ്പിട്ടാലുടന്‍ വിദേശ ബാങ്കുകളില്‍ മരവിപ്പിച്ചു നിര്‍ത്തിയിരിക്കുന്ന തങ്ങളുടെ പകുതി ആസ്തികള്‍ വിട്ടുനല്‍കണമെന്നും ബാക്കി 60 ദിവസത്തിനകം ലഭ്യമാക്കണമെന്നും ഇറാന്‍ ആവശ്യപ്പെടുന്നു. എന്നാല്‍ കടുത്ത ആണവ ഉറപ്പുകള്‍ ലഭിക്കാതെ ഉപരോധങ്ങള്‍ നീക്കില്ലെന്ന് അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്. ആഗോള ക്രൂഡ് ഓയില്‍ നീക്കത്തിന്റെ ജീവനാഡിയായ ഹോര്‍മുസ് കടലിടുക്കിന്മേല്‍ അവകാശം സ്ഥാപിക്കാനുള്ള ഇറാന്റെ ശ്രമം പുതിയ സൈനിക ഏറ്റുമുട്ടലിലേക്ക് നയിച്ചു. കടലിടുക്ക് തങ്ങളുടെ ആഭ്യന്തര ജലാശയമാണെന്ന് അവകാശപ്പെട്ട ഇറാന്‍, അവിടെ അന്താരാഷ്ട്ര കപ്പലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും മൈനുകള്‍ സ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ യു.എസ് നാവികസേന നടത്തിയ പ്രത്യാക്രമണത്തില്‍ ഇറാന്‍ റവല്യൂഷണറി ഗാര്‍ഡിന്റെ രണ്ട് കപ്പലുകള്‍ മുക്കിയിരുന്നു.

തകരുന്ന ആഗോള സമ്പദ്വ്യവസ്ഥ

ഫെബ്രുവരിയില്‍ ആരംഭിച്ച യുദ്ധത്തില്‍ ഇരുപക്ഷത്തുമായി പതിനായിരത്തോളം പേര്‍ കൊല്ലപ്പെടുകയും ലെബനനിലും ഇറാനിലും ലക്ഷക്കണക്കിന് ആളുകള്‍ അഭയാര്‍ത്ഥികളാകുകയും ചെയ്തിരുന്നു. ഹോര്‍മുസ് കടലിടുക്കിലെ തടസ്സം നീണ്ടാല്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 180 ഡോളര്‍ വരെ ഉയര്‍ന്നേക്കാം. ആഗോള ജി.ഡി.പി നിലവിലെ പ്രതിസന്ധി മൂലം ആഗോള ജി.ഡി.പി വളര്‍ച്ച 2.5 ശതമാനമായി കുറയാനും സാധ്യതയുണ്ട്.

വികസ്വര രാജ്യങ്ങളില്‍ ഇന്ധന-ഭക്ഷണ വിലക്കയറ്റം 5.2 ശതമാനത്തിലേക്ക് ഉയര്‍ന്നേക്കാം. സമാധാന ശ്രമങ്ങളുടെ ഭാഗമായി സൗദി അറേബ്യ, ഖത്തര്‍, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളെ 'അബ്രഹാം കരാറിന്റെ' ഭാഗമാക്കാന്‍ യു.എസ് ശ്രമിക്കുന്നുണ്ടെങ്കിലും സ്വതന്ത്ര പാലസ്തീന്‍ രാജ്യം യാഥാര്‍ത്ഥ്യമാകാതെ ഇസ്രായേലുമായി പരസ്യമായ നയതന്ത്ര ബന്ധത്തിനില്ലെന്ന ഉറച്ച നിലപാടിലാണ് അറബ് രാജ്യങ്ങള്‍.

യുദ്ധത്തെത്തുടര്‍ന്ന് രാജ്യാന്തരതലത്തില്‍ ഒറ്റപ്പെട്ട ഇറാനില്‍ വലിയ രീതിയിലുള്ള തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയും നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ ജനുവരിയിലെ ജനകീയ പ്രക്ഷോഭങ്ങളെത്തുടര്‍ന്ന് 88 ദിവസമായി ഭരണകൂടം ഏര്‍പ്പെടുത്തിയിരുന്ന സമ്പൂര്‍ണ്ണ ഇന്റര്‍നെറ്റ് നിരോധനം കഴിഞ്ഞ ദിവസം പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്റെ ഉത്തരവോടെ ഭാഗികമായി നീക്കിത്തുടങ്ങിയിട്ടുണ്ട്. ജനരോഷം തണുപ്പിക്കാനും സാമ്പത്തിക മേഖലയെ ഉത്തേജിപ്പിക്കാനുമാണ് ഈ നീക്കം.പശ്ചിമേഷ്യന്‍ മേഖല വീണ്ടുമൊരു സമ്പൂര്‍ണ്ണ യുദ്ധത്തിലേക്ക് നീങ്ങുമോ അതോ നയതന്ത്ര ചര്‍ച്ചകളിലൂടെ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണ്ണമായി തുറക്കാന്‍ സാധിക്കുമോ എന്നാണ് വരും ദിവസങ്ങളില്‍ ലോകം ഉറ്റുനോക്കുന്നത്.

യുദ്ധത്തിലേക്ക് നയിച്ച പശ്ചാത്തലം

വര്‍ഷങ്ങളായി പുകഞ്ഞുകൊണ്ടിരുന്ന യു.എസ്-ഇറാന്‍ ബന്ധം 2025-ന്റെ അവസാനത്തോടെയാണ് വന്‍ പ്രതിസന്ധിയിലേക്ക് നീങ്ങിയത്. വിദേശത്തുനിന്നും സംസ്‌കരിച്ച ആണവ ഇന്ധനം സൗജന്യമായി നല്‍കാമെന്നും പകരം ഇറാന്റെ ആഭ്യന്തര ആണവ നിലയങ്ങള്‍ പൊളിച്ചുമാറ്റണമെന്നുമുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദ്ദേശം ഇറാന്‍ പൂര്‍ണ്ണമായി തള്ളുകയായിരുന്നു. തങ്ങളുടെ മണ്ണില്‍ യുറേനിയം സമ്പുഷ്ടീകരിക്കാനുള്ള പരമാധികാരം വിട്ടുകൊടുക്കില്ലെന്ന് ഇറാനും വ്യക്തമാക്കി.

ഏഴ് മുതല്‍ 10 ദിവസത്തെ സമയപരിധി

ഇറാന്റെ കൈവശം 460 കിലോഗ്രാം ഉയര്‍ന്ന തോതില്‍ സമ്പുഷ്ടീകരിച്ച യുറേനിയം ഉണ്ടെന്ന് യു.എസ് ഇന്റലിജന്‍സ് കണ്ടെത്തി. കേവലം 7 മുതല്‍ 10 ദിവസത്തിനകം ഇത് അണുബോംബുകള്‍ നിര്‍മ്മിക്കാന്‍ പാകത്തിലുള്ള 'വെപ്പണ്‍സ് ഗ്രേഡ്' ആക്കി മാറ്റാന്‍ ഇറാന് സാധിക്കുമെന്ന വാര്‍ത്ത യു.എസിനെയും ഇസ്രായേലിനെയും അടിയന്തര സൈനിക നീക്കത്തിന് പ്രേരിപ്പിച്ചു.

ആഭ്യന്തര പ്രക്ഷോഭങ്ങളും ഉപരോധങ്ങളും

2026 ജനുവരിയില്‍ ഇറാനിലുണ്ടായ ജനകീയ പ്രക്ഷോഭങ്ങളെ ഭരണകൂടം കടുത്ത രീതിയില്‍ അടിച്ചമര്‍ത്തിയതോടെ അമേരിക്ക പശ്ചിമേഷ്യയിലേക്ക് ചരിത്രത്തിലെ ഏറ്റവും വലിയ സൈനിക വിന്യാസം നടത്തി. ഒപ്പം ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ഉത്പാദനം പ്രതിമാസം 100 ആയി ഉയര്‍ന്നതും അമേരിക്കയെ ആശങ്കപ്പെടുത്തിയിരുന്നു.

ഓപ്പറേഷന്‍ എപിക് ഫ്യൂരി

ഫെബ്രുവരി 28 ന് നയതന്ത്ര ചര്‍ച്ചകളെല്ലാം അട്ടിമറിച്ചുകൊണ്ട് യു.എസ് സൈന്യവും ഇസ്രായേലും സംയുക്തമായി ആക്രമണം ആരംഭിച്ചു. ആക്രമണത്തിനൊപ്പം ഇറാന്റെ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ നെറ്റ്വര്‍ക്കുകളെ പൂര്‍ണ്ണമായി തളര്‍ത്തിയ സൈബര്‍ ആക്രമണവും നടന്നു. ഇതോടെ ഇറാന്‍ ഭരണകൂടം രാജ്യത്തുടനീളം ഇന്റര്‍നെറ്റ് പൂര്‍ണ്ണമായി വിച്ഛേദിച്ചു. ടെഹ്റാനിലെ പാസ്ചര്‍ ഡിസ്ട്രിക്റ്റില്‍ ഇറാന്റെ ഡിഫന്‍സ് കൗണ്‍സില്‍ യോഗം ചേരുന്നതിനിടെ യു.എസ് നടത്തിയ കൃത്യമായ മിസൈലാക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടു. ഒപ്പം ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ തലവനും പ്രതിരോധ മന്ത്രിയും ഉള്‍പ്പെടെയുള്ള ഉന്നത സൈനിക ഉദ്യോഗസ്ഥരും വധിക്കപ്പെട്ടു.

സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെങ്കിലും, ബന്ദര്‍ അബ്ബാസിന് സമീപമുള്ള മിനാബിലെ ഐ.ആര്‍.ജി.സി നേവല്‍ ബേസിന് നേരെയുണ്ടായ ആക്രമണത്തില്‍ തൊട്ടടുത്തുള്ള പെണ്‍കുട്ടികളുടെ സ്‌കൂള്‍ തകരുകയും 170-ഓളം സാധാരണക്കാര്‍ കൊല്ലപ്പെടുകയും ചെയ്തത് യുദ്ധത്തിന്റെ വലിയൊരു ദുരന്തമായി മാറി.

പരമോന്നത നേതാവിന്റെ വധത്തോടെ ഇറാന്‍ തകരുമെന്ന പാശ്ചാത്യ കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട് അലിറേസ അരാഫിയുടെ താല്‍ക്കാലിക നേതൃത്വത്തില്‍ ഇറാന്‍ ശക്തമായി തിരിച്ചടിച്ചു. ഇസ്രായേലിനെ മാത്രം ലക്ഷ്യമിടുന്നതിന് പകരം അമേരിക്കന്‍ സൈനിക താവളങ്ങളുള്ള ഖത്തര്‍, ബഹ്റൈന്‍, യു.എ.ഇ, കുവൈറ്റ്, ജോര്‍ദാന്‍, സൗദി അറേബ്യ എന്നീ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെ ഇറാന്‍ നൂറുകണക്കിന് ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും വര്‍ഷിച്ചു.

നിലവിലെ അവസ്ഥ

മാസങ്ങള്‍ നീണ്ട ശക്തമായ പോരാട്ടത്തിന് ശേഷം, ഏപ്രില്‍ മാസത്തില്‍ ഒരു താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും പശ്ചിമേഷ്യ ഇപ്പോഴും കനല്‍ പുകയുന്ന അവസ്ഥയിലാണ്. ആഗോള സാമ്പത്തിക പ്രതിസന്ധി വ്യോമപാതകളുടെ നിയന്ത്രണവും എണ്ണ വില വര്‍ധനവും ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ ഇപ്പോഴും ബാധിച്ചുകൊണ്ടിരിക്കുന്നു. ഒരു സമ്പൂര്‍ണ്ണ നയതന്ത്ര പരിഹാരത്തിലൂടെ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണ്ണമായി തുറക്കാനും മേഖലയില്‍ സമാധാനം പുനസ്ഥാപിക്കാനും അന്താരാഷ്ട്ര സമൂഹം നടത്തുന്ന ചര്‍ച്ചകളുടെ ഫലത്തിനായി കാത്തിരിക്കുകയാണ് ലോകം.


ജിജി ജേക്കബ്ബ്

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam