തിരുവനന്തപുരം: ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയെ കേരളത്തില്‍ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്തതായി കായികവകുപ്പ് കണ്ടെത്തി. സ്‌പോണ്‍സര്‍ഷിപ്പ് ആര്‍.ബി.സി.ക്ക് നല്‍കിയതില്‍ അന്നത്തെ സര്‍ക്കാര്‍ ഗുരുതരമായ ചട്ടലംഘനം നടത്തിയെന്ന് കായികവകുപ്പ് സമര്‍പ്പിച്ച രണ്ടാമത്തെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇതിനുപുറമേ, പദ്ധതിയുടെ ഭാഗമായി വിദേശത്തേക്ക് പണമയച്ചതിലും വലിയതോതിലുള്ള ചട്ടലംഘനങ്ങള്‍ നടന്നിട്ടുണ്ട്.
റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി എങ്ങനെ സ്‌പോണ്‍സറായി എത്തി എന്ന കാര്യത്തില്‍ മുന്‍ സര്‍ക്കാരിലെ കായികവകുപ്പിന് ഇതുവരെ കൃത്യമായ മറുപടി നല്‍കാന്‍ സാധിച്ചിട്ടില്ല. അതിനാല്‍ ഈ വിഷയം വിശദമായി അന്വേഷിക്കണമെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശ. ഇത്തരമൊരു വന്‍കിട പദ്ധതി കേരളത്തില്‍ നടപ്പിലാക്കുമ്പോള്‍ സര്‍ക്കാരിന് എന്താണ് ലാഭമെന്നോ എന്ത് വരുമാനമുണ്ടാകുമെന്നോ സംബന്ധിച്ച് യാതൊരു വ്യക്തതയുമില്ലാത്ത സാഹചര്യത്തില്‍, സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ഗൗരവമുള്ള അന്വേഷണം വേണമെന്ന് കായികവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി എന്‍. പ്രശാന്ത് തയാറാക്കിയ റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.
സ്‌പെഷ്യല്‍ സെക്രട്ടറി കായികവകുപ്പ് മന്ത്രിക്ക് കൈമാറിയ ഈ റിപ്പോര്‍ട്ട് തുടര്‍ന്ന് ആഭ്യന്തരമന്ത്രിക്ക് സമര്‍പ്പിച്ചു. ആഭ്യന്തരവകുപ്പ് ഇനി ഈ റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണസംഘത്തിന് കൈമാറും. വിഷയത്തില്‍ ഏത് രീതിയിലുള്ള അന്വേഷണമാണ് മുന്നോട്ട് കൊണ്ടുപോകേണ്ടത് എന്നത് സംബന്ധിച്ച വ്യക്തമായ ശുപാര്‍ശകളും കായികവകുപ്പ് തയ്യാറാക്കിയ റിപ്പോര്‍ട്ടിലുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
