ബെംഗളൂരു: ദേശീയതലത്തില്‍ അദാനി ഗ്രൂപ്പിനെതിരെ കോണ്‍ഗ്രസ് നേതൃത്വം കനത്ത രാഷ്ട്രീയ വിമര്‍ശനങ്ങള്‍ അഴിച്ചുവിടുമ്പോള്‍, കര്‍ണാടകയില്‍ മുഖ്യമന്ത്രി ഡി.കെ ശിവകുമാറുമായി ഗൗതം അദാനി നടത്തിയ കൂടിക്കാഴ്ച വലിയ രാഷ്ട്രീയ കൊടുങ്കാറ്റിന് തിരികൊളുത്തിയിരിക്കുകയാണ്. ഞായറാഴ്ച ബെംഗളൂരുവിലെ സദാശിവ നഗറിലുള്ള ഉപമുഖ്യമന്ത്രിയുടെ വസതിയില്‍ വെച്ചായിരുന്നു നിര്‍ണായകമായ ഈ കൂടിക്കാഴ്ച. ആര്‍ട്ട് ഓഫ് ലിവിങ് സന്ദര്‍ശനത്തിന് ശേഷം മടങ്ങുന്നതിനിടെയാണ് അദാനി ശിവകുമാറിനെ കാണാനെത്തിയത്.
ഏകദേശം ഒരു മണിക്കൂറോളം നീണ്ടുനിന്ന ഈ സന്ദര്‍ശനം വെറുമൊരു സൗഹൃദ സന്ദര്‍ശനം മാത്രമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുന്നുണ്ടെങ്കിലും, ഇതിന് പിന്നില്‍ രാഷ്ട്രീയവും വ്യാവസായികവുമായ വന്‍ നീക്കങ്ങളുണ്ടെന്നാണ് സൂചന. ബെംഗളൂരു നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി സര്‍ക്കാര്‍ ലക്ഷ്യമിടുന്ന ഹെബ്ബാള്‍ മുതല്‍ സില്‍ക്ക് ബോര്‍ഡ് വരെയുള്ള നിര്‍ദ്ദിഷ്ട ടണല്‍ റോഡ് പദ്ധതിയുടെ ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുന്ന പശ്ചാത്തലത്തിലാണ് ഈ കൂടിക്കാഴ്ച എന്നത് ശ്രദ്ധേയമാണ്.
ടണല്‍ റോഡ് നിര്‍മ്മാണത്തിനായി ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്ത് എല്‍-1 (Lowest bidder) ആയി മാറിയത് അദാനി എന്റര്‍പ്രൈസസ് ആണ്. പദ്ധതിയുടെ ഔദ്യോഗിക കരാര്‍ അന്തിമ ഘട്ടത്തില്‍ എത്തിയിട്ടില്ലെങ്കിലും സംസ്ഥാനത്തെ നിക്ഷേപ സാധ്യതകളും ടണല്‍ റോഡ് പദ്ധതിയും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം കൂടിക്കാഴ്ചയെ രൂക്ഷമായ ഭാഷയിലാണ് സംസ്ഥാനത്തെ പ്രതിപക്ഷമായ ബിജെപി വിമര്‍ശിച്ചത്. ഡല്‍ഹിയില്‍ അദാനിക്കെതിരെ സമരം ചെയ്യുകയും വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും ചെയ്യുന്ന കോണ്‍ഗ്രസ്, കര്‍ണാടകയില്‍ അദാനി ഗ്രൂപ്പിനായി ചുവപ്പ് പരവതാനി വിരിക്കുകയാണെന്ന് കര്‍ണാടക നിയമസഭയിലെ പ്രതിപക്ഷ നേതാവ് ആര്‍. അശോക ആരോപിച്ചു. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെയും രാഹുല്‍ ഗാന്ധിയുടെയും ഇരട്ടത്താപ്പാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നത്. അദാനി വെറുമൊരു വ്യവസായിയാണെന്നും ബിസിനസ്സ് മാത്രമാണ് ചെയ്യുന്നതെന്നും രാഹുല്‍ ഗാന്ധിയെ ബോധ്യപ്പെടുത്താന്‍ ഡി.കെ. ശിവകുമാറിന് സാധിക്കുമോ എന്നും ബിജെപി നേതാക്കള്‍ പരിഹസിച്ചു.
നിര്‍ദ്ദിഷ്ട ടണല്‍ റോഡ് പദ്ധതി മൂലം വന്‍തോതില്‍ പരിസ്ഥിതി നാശമുണ്ടാകുമെന്നും ബിജെപി ആരോപിക്കുന്നു. പദ്ധതി ബാധിക്കുന്ന ലാല്‍ബാഗ് അല്ലെങ്കില്‍ സാങ്കി ടാങ്ക് സന്ദര്‍ശിക്കാനും അവിടെയുള്ള മരങ്ങളെ കെട്ടിപ്പിടിച്ച് പ്രതിഷേധിക്കാന്‍ രാഹുല്‍ ഗാന്ധി തയ്യാറാകണമെന്നും ആര്‍. അശോക ആവശ്യപ്പെട്ടു. ബെംഗളൂരുവില്‍ നിന്നുള്ള ബിജെപി എം.പി തേജസ്വി സൂര്യ ഉള്‍പ്പെടെയുള്ളവര്‍ പദ്ധതിക്കെതിരെ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ച് നിയമപോരാട്ടത്തിലാണ്. മുമ്പ് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും അദാനി ഗ്രൂപ്പുമായി നിക്ഷേപ കരാറുകളില്‍ ഒപ്പുവെച്ചിരുന്നു. അതിന് പിന്നാലെ കര്‍ണാടക ഉപമുഖ്യമന്ത്രിയും അദാനിയുമായി ചര്‍ച്ച നടത്തിയതോടെ കോണ്‍ഗ്രസ് നിലപാടിലെ വൈരുധ്യം വീണ്ടും രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
