ഹരിയാനയിലെ ഫരീദാബാദിൽ നടക്കുന്ന സൂരജ്കുണ്ഡ് മേളയിൽ ‘സുനാമി സ്വിംഗ്’ എന്ന വിനോദയന്ത്രം തകർന്നു വീണുണ്ടായ അപകടത്തിൽ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പൊലീസ് ഇൻസ്പെക്ടർ കൊല്ലപ്പെട്ടു. പാൽവാൽ പൊലീസ് ലൈൻസിലെ ഇൻസ്പെക്ടർ ജഗദീഷ് പ്രസാദാണ് മരിച്ചത്. അപകടത്തിൽ 13 പേർക്ക് പരിക്കേറ്റു.
ശനിയാഴ്ച വൈകുന്നേരം 6.15ഓടെയായിരുന്നു സംഭവം. ഏകദേശം 15 പേർ യാത്ര ചെയ്തുകൊണ്ടിരിക്കെ, ഊഞ്ഞാലിന് നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞ് നിലത്തേക്ക് പതിക്കുകയായിരുന്നു. അപകടം ഉണ്ടായപ്പോൾ അവിടെയുണ്ടായിരുന്നവരെ രക്ഷിക്കാൻ ഇൻസ്പെക്ടർ ജഗദീഷ് പ്രസാദ് ധീരമായി ശ്രമിച്ചതായി മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചു.
ഈ ശ്രമത്തിനിടയിൽ അദ്ദേഹത്തിന്റെ മുഖത്തും തലയ്ക്കും ഗുരുതരമായി പരിക്കേറ്റു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അടുത്ത മാസം സർവീസിൽ നിന്ന് വിരമിക്കാനിരിക്കെയാണ് അദ്ദേഹം വീരമൃത്യു വരിച്ചത്.
അപകടത്തെ തുടർന്ന് മേളനഗരി പൂർണമായും ഒഴിപ്പിച്ചു. ജില്ലാ മജിസ്‌ട്രേറ്റ് ആയുഷ് സിൻഹയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുകയും പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തു. സംഭവത്തിൽ സർക്കാർ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
ഹരിയാന മുഖ്യമന്ത്രി നായബ് സൈനി സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി. മരിച്ചയാളുടെ കുടുംബത്തോടൊപ്പം സർക്കാർ നിലകൊള്ളുന്നുവെന്നും പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം എക്സ് (X) പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
