ഇസ്ലാമാബാദ്: അമേരിക്ക പാകിസ്ഥാനെ സ്വന്തം താല്പര്യങ്ങൾക്കായി ഉപയോഗിച്ച ശേഷം ടോയ്‌ലറ്റ് പേപ്പർ പോലെ വലിച്ചെറിഞ്ഞുവെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. പാകിസ്ഥാൻ നാഷണൽ അസംബ്ലിയിലാണ് അദ്ദേഹത്തിന്റെ പരാമർശം.
മുൻകാലങ്ങളിൽ പാകിസ്ഥാൻ ഭീകരതയുമായുള്ള ബന്ധം നിഷേധിച്ചിരുന്നുവെന്നും, എന്നാൽ അത് മുൻകാല ഏകാധിപതികൾ വരുത്തിയ തെറ്റാണെന്നും ആസിഫ് സമ്മതിച്ചു.1999-ന് ശേഷം, പ്രത്യേകിച്ച് 2001 സെപ്റ്റംബർ 11-ലെ ഭീകരാക്രമണത്തിന് ശേഷം അമേരിക്കയുമായി വീണ്ടും കൈകോർത്തത് പാകിസ്ഥാന് വലിയ ആഘാതമായി. അമേരിക്ക പാകിസ്ഥാനെ ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയും പിന്നീട് വലിച്ചെറിയുകയുമാണ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.
അഫ്ഗാനിലെ രണ്ട് യുദ്ധങ്ങളിൽ പാകിസ്ഥാൻ പങ്കാളിയായത് വലിയ തെറ്റായിരുന്നുവെന്നും, ഇന്നത്തെ പാകിസ്ഥാനിലെ ഭീകരവാദം ആ തെറ്റുകളുടെ പരിണതഫലമാണെന്നും പ്രതിരോധ മന്ത്രി ചൂണ്ടിക്കാട്ടി.സിയാ ഉൾ ഹഖ്, പർവേസ് മുഷറഫ് എന്നീ രണ്ട് മുൻ സൈനിക ഏകാധിപതികൾ അഫ്ഗാൻ യുദ്ധത്തിൽ പങ്കെടുത്തത് ഇസ്ലാമിന് വേണ്ടിയായിരുന്നില്ല, മറിച്ച് ഒരു സൂപ്പർ പവറിനെ (അമേരിക്ക) സന്തോഷിപ്പിക്കാനായിരുന്നുവെന്ന് ആസിഫ് പാർലമെന്റിൽ വ്യക്തമാക്കി.
അമേരിക്കൻ സേന മേഖലയിൽ നിന്ന് പിൻവാങ്ങിയെങ്കിലും, ദീർഘകാലം നിലനിന്ന അക്രമങ്ങളും തീവ്രവാദവും സാമ്പത്തിക പ്രതിസന്ധിയും പാകിസ്ഥാനെയാണ് ബാധിച്ചതെന്ന് ആസിഫ് വിമർശിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
