സ്വിറ്റ്സർലൻഡ്: ഒളിമ്പിക്സ് വേദികളിൽ വനിതാ വിഭാഗം മത്സരങ്ങളിൽ പങ്കെടുക്കുന്നതിൽ ട്രാൻസ്‌ജെൻഡർ അത്‌ലറ്റുകൾക്ക് കർശന വിലക്കേർപ്പെടുത്തി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി. ഇനി മുതൽ ജൈവീകമായി സ്ത്രീകളായവർക്ക് (Biological Females) മാത്രമേ വനിതാ വിഭാഗത്തിൽ മത്സരിക്കാൻ അനുവാദമുണ്ടാകൂ. ഇതിനായി അത്‌ലറ്റുകൾ ശാസ്ത്രീയമായ 'ജീൻ സ്ക്രീനിംഗ്' പരിശോധനയ്ക്ക് വിധേയരാകണമെന്നും ഐ.ഒ.സി വ്യക്തമാക്കി.
2028-ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്സ് മുതൽ വനിതാ വിഭാഗത്തിൽ മത്സരിക്കാൻ ആഗ്രഹിക്കുന്ന എല്ലാ അത്‌ലറ്റുകളും 'SRY ജീൻ' പരിശോധന നടത്തണം. വൈ-ക്രോമസോമിൽ കാണപ്പെടുന്ന ഈ ജീൻ പുരുഷ ലൈംഗിക വളർച്ചയെ സൂചിപ്പിക്കുന്നതാണ്.ഉമിനീർ, രക്തം അല്ലെങ്കിൽ സ്രവം ഉപയോഗിച്ചുള്ള ഈ പരിശോധന ഒരു അത്‌ലറ്റിന്റെ കരിയറിൽ ഒരിക്കൽ മാത്രം നടത്തിയാൽ മതിയാകും.
കായികരംഗത്തെ തുല്യനീതിയും കായികതാരങ്ങളുടെ സുരക്ഷയും മുൻനിർത്തിയാണ് ഈ തീരുമാനമെന്ന് ഐ.ഒ.സി പ്രസിഡന്റ് കിർസ്റ്റി കോവെൻട്രി പറഞ്ഞു. പുരുഷ ശാരീരിക വളർച്ച നേടിയവർ വനിതാ വിഭാഗത്തിൽ മത്സരിക്കുന്നത് നീതിയല്ലെന്നും ചില കായിക ഇനങ്ങളിൽ ഇത് അപകടകരമാണെന്നും അവർ ചൂണ്ടിക്കാട്ടി.
പാരീസ് ഒളിമ്പിക്സിലെ വനിതാ ബോക്സിംഗ് മത്സരങ്ങളിലുണ്ടായ ലിംഗവിവാദങ്ങൾ വലിയ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് 18 മാസത്തെ പഠനത്തിന് ശേഷം ഐ.ഒ.സി ഏകീകൃത നിയമം കൊണ്ടുവന്നത്. നേരത്തെ അത്‌ലറ്റിക്സ്, നീന്തൽ, റഗ്ബി ഫെഡറേഷനുകൾ സമാനമായ വിലക്ക് ഏർപ്പെടുത്തിയിരുന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്കൂൾ-കോളേജ് തലങ്ങളിൽ ട്രാൻസ്‌ജെൻഡർ അത്‌ലറ്റുകൾക്ക് വനിതാ വിഭാഗത്തിൽ മത്സരിക്കാൻ വിലക്കേർപ്പെടുത്തി ഉത്തരവിറക്കിയിരുന്നു.
ഐ.ഒ.സിയുടെ തീരുമാനത്തിനെതിരെ മനുഷ്യാവകാശ സംഘടനകളും എൽ.ജി.ബി.ടി.ക്യു (LGBTQ+) കൂട്ടായ്മകളും രംഗത്തെത്തിയിട്ടുണ്ട്. ഇത് കായികരംഗത്തെ ഉൾക്കൊള്ളൽ എന്ന നയത്തിന് വിരുദ്ധമാണെന്നും സ്ത്രീകളുടെ ശരീരത്തിന് മേലുള്ള അനാവശ്യ പരിശോധനയാണെന്നും അവർ ആരോപിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
