ലണ്ടൻ: ലൈംഗികാരോപണങ്ങളും സാമ്പത്തിക ക്രമക്കേടുകളും സംബന്ധിച്ച അന്വേഷണങ്ങൾക്കൊടുവിൽ ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമന്റെ സഹോദരൻ ആൻഡ്രൂ രാജകുമാരൻ അറസ്റ്റിലായതോടെ വിൻഡ്‌സർ കൊട്ടാരം പ്രതിസന്ധിയിൽ.
മരണപ്പെട്ട വിവാദ വ്യവസായി ജെഫ്രി എപ്‌സ്റ്റീനുമായുള്ള ബന്ധത്തെത്തുടർന്നുള്ള അന്വേഷണമാണ് രാജകുടുംബത്തെ മുൾമുനയിലാക്കി അറസ്റ്റിലേക്ക് നയിച്ചത്. 11 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ഇദ്ദേഹത്തെ വിട്ടയച്ചെങ്കിലും, അന്വേഷണം സജീവമായി തുടരുകയാണ്.ഏതാണ്ട് ഒരു നൂറ്റാണ്ടിനിടയിൽ ബ്രിട്ടീഷ് രാജഭരണം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായാണ് ഇതിനെ വിലയിരുത്തുന്നത്.
പൊതു പദവി ദുരുപയോഗം ചെയ്തു എന്ന കുറ്റവും ആൻഡ്രൂവിനെതിരെ ചുമത്തിയിട്ടുണ്ട്. 1997-ൽ ഡയാന രാജകുമാരിയുടെ മരണസമയത്ത് രാജകുടുംബം നേരിട്ട ജനരോഷമായിരുന്നു ഇതിനുമുമ്പ് ഉണ്ടായ വലിയ പ്രതിസന്ധി. അന്ന് ജനങ്ങളുടെ വികാരം മനസ്സിലാക്കുന്നതിൽ കൊട്ടാരത്തിന് വീഴ്ച പറ്റിയെന്ന് വിമർശനമുയർന്നിരുന്നു.
എന്നാൽ, ആൻഡ്രൂവിന്റെ കാര്യത്തിൽ ക്രിമിനൽ കുറ്റാരോപണങ്ങളും പോലീസ് അറസ്റ്റും ഉൾപ്പെട്ടതിനാൽ ഇത് ഭരണകൂടത്തിന്റെ നിലനിൽപ്പിനെത്തന്നെ ബാധിച്ചേക്കാം. ഡയാനയുടെ മരണശേഷം ജനപിന്തുണ തിരിച്ചുപിടിക്കാൻ എലിസബത്ത് രാജ്ഞി പ്രത്യേക സമിതികളെ നിയോഗിക്കുകയും രാജകുടുംബത്തിന്റെ ശൈലിയിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്തിരുന്നു.
നിലവിലെ സാഹചര്യത്തിൽ ചാൾസ് രാജാവ് കടുത്ത നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. "നിയമം അതിന്റെ വഴിക്ക് പോകട്ടെ" എന്ന് വ്യക്തമാക്കിയ അദ്ദേഹം, സഹോദരനെ രാജകീയ പദവികളിൽ നിന്നും ഔദ്യോഗിക വസതിയിൽ നിന്നും നേരത്തെ തന്നെ നീക്കിയിരുന്നു. എന്നാൽ കിരീടാവകാശികളുടെ പട്ടികയിൽ എട്ടാം സ്ഥാനത്തുള്ള ആൻഡ്രൂവിനെ അവിടെനിന്ന് മാറ്റാൻ പാർലമെന്റിന്റെ നിയമനിർമ്മാണം ആവശ്യമാണ്.
"ഞാനും എന്റെ കുടുംബവും നിങ്ങൾക്കായുള്ള സേവനത്തിൽ ഉറച്ചുനിൽക്കും" എന്ന് ചാൾസ് രാജാവ് പ്രസ്താവനയിലൂടെ അറിയിച്ചു. എപ്‌സ്റ്റീന്റെ ഫയലുകളിൽ നിന്ന് കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത് വരും ദിവസങ്ങളിൽ രാജകുടുംബത്തിന് കൂടുതൽ തലവേദനയായേക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
