'സമാധാനത്തിനായി ലോകം കേഴുന്നു, ഭിന്നതകള്‍ ഒഴിവാക്കണം': സ്‌പെയിനില്‍ ആഹ്വാനവുമായി ലിയോ മാര്‍പാപ്പ

JUNE 6, 2026, 7:54 AM

മാഡ്രിഡ്: ജനപ്രീതിക്ക് വേണ്ടി സമൂഹത്തില്‍ ചേരിതിരിവും ധ്രുവീകരണവും ഉണ്ടാക്കുന്ന അര്‍ത്ഥശൂന്യമായ ലഘൂകരണങ്ങള്‍ ഒഴിവാക്കണമെന്ന് ആഗോള രാഷ്ട്രീയ നേതാക്കളോട് ലിയോ പതിനാലാമന്‍ മാര്‍പാപ്പ ആഹ്വാനം ചെയ്തു. സമാധാനത്തിനായുള്ള ലോകത്തിന്റെ ആഴത്തിലുള്ള നിലവിളികള്‍ക്ക് ഭരണാധികാരികള്‍ കാതോര്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്‌പെയിനില്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പര്യടനത്തിന്റെ ഭാഗമായി മാഡ്രിഡിലെ റോയല്‍ പാലസില്‍ വെച്ച് കിങ് ഫെലിപ്പ് ആറാമന്റെ സാന്നിധ്യത്തില്‍ സംസാരിക്കുകയായിരുന്നു മാര്‍പാപ്പ.

അഭയാര്‍ഥികളോടുള്ള കടുത്ത നിലപാടുകളിലും ഇറാന്‍ യുദ്ധവിഷയത്തിലും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പരസ്യമായി വിമര്‍ശിച്ചുകൊണ്ട് സമീപകാലത്തായി കൂടുതല്‍ ശക്തമായ നിലപാടുകളിലേക്ക് നീങ്ങിയ മാര്‍പാപ്പയുടെ ഈ വിദേശപര്യടനം ഏറെ പ്രാധാന്യത്തോടെയാണ് ലോകം വീക്ഷിക്കുന്നത്.

സമൂഹത്തില്‍ വിദ്വേഷത്തിന്റെ തീപ്പൊരി പടര്‍ത്തിയും ധ്രുവീകരണ ചിന്തകള്‍ വളര്‍ത്തിയും എളുപ്പത്തില്‍ ജനപ്രീതി നേടാനുള്ള പ്രവണതകള്‍ ഇക്കാലത്ത് വര്‍ദ്ധിച്ചുവരികയാണെന്ന് മാര്‍പാപ്പ ചൂണ്ടിക്കാട്ടി. ഇത് മനുഷ്യന്റെ അന്തസ്സിനെ മുറിപ്പെടുത്തുന്നു. മധ്യകാലഘട്ടത്തില്‍ സ്‌പെയിനിലെ ക്രിസ്ത്യന്‍, മുസ്ലിം, ജൂത ജനവിഭാഗങ്ങള്‍ ഒന്നിച്ചുപ്രവര്‍ത്തിച്ച് അറിവുകള്‍ പങ്കുവെച്ച 'ടോളിഡോ സ്‌കൂള്‍ ഓഫ് ട്രാന്‍സ്ലേറ്റേഴ്‌സിന്റെ' ചരിത്രം അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പരസ്പര ഏറ്റുമുട്ടലുകളല്ല, മറിച്ച് ഒത്തുചേരലിന്റെ സംസ്‌കാരമാണ് രാജ്യങ്ങളില്‍ സ്ഥിരതയും അഭിവൃദ്ധിയും കൊണ്ടുവരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. മനുഷ്യരില്‍ മുന്‍വിധികളെ തീവ്രമാക്കുന്നതിനും ക്രിയാത്മകമായ ചിന്താശേഷിയെ ദുര്‍ബലപ്പെടുത്തുന്നതിനും സാങ്കേതികവിദ്യകള്‍ ഒരു പരിധിവരെ കാരണമാകുന്നുണ്ടെന്ന് മാര്‍പാപ്പ നിരീക്ഷിച്ചു.

2011 ന് ശേഷം ആദ്യമായാണ് ഒരു മാര്‍പാപ്പ സ്‌പെയിന്‍ സന്ദര്‍ശിക്കുന്നത്. വരും ദിവസങ്ങളില്‍ സ്പാനിഷ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുന്ന ആദ്യ മാര്‍പാപ്പയായി ലിയോ പതിനാലാമന്‍ മാറും. തുടര്‍ന്ന് ബാഴ്‌സലോണയിലെ പ്രശസ്തമായ 'സഗ്രദ ഫാമിലിയ' ബസിലിക്കയിലെ പുതിയ ഗോപുരം അദ്ദേഹം ഉദ്ഘാടനം ചെയ്യും. സഭയിലെ വൈദികര്‍ നടത്തിയ ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയായവരുമായും മാര്‍പാപ്പ കൂടിക്കാഴ്ച നടത്തുമെന്ന് വത്തിക്കാന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. പര്യടനത്തിന്റെ ഭാഗമായി മാഡ്രിഡിലെ ഭവനരഹിതരായ ആളുകളെയും, തുടര്‍ന്ന് ആഫ്രിക്കന്‍ തീരങ്ങളില്‍ നിന്നും കടല്‍മാര്‍ഗ്ഗം അപകടകരമായ യാത്ര നടത്തി കാനറി ദ്വീപുകളില്‍ എത്തിയ അഭയാര്‍ഥികളെയും അദ്ദേഹം സന്ദര്‍ശിക്കും. ഫ്രഞ്ച് ഭാഷ സംസാരിക്കുന്ന ആഫ്രിക്കന്‍ അഭയാര്‍ഥികളോട് മാര്‍പാപ്പ ഫ്രഞ്ച് ഭാഷയിലാകും ആശയവിനിമയം നടത്തുക.

അഭയാര്‍ഥികള്‍ക്ക് നിയമപരമായ പദവി നല്‍കാനുള്ള സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന്റെ നയങ്ങളെ മാര്‍പാപ്പ അഭിനന്ദിക്കും. കനത്ത സുരക്ഷയിലും വലിയ ജനക്കൂട്ടത്തിന്റെ സാന്നിധ്യത്തിലുമാണ് വത്തിക്കാന്‍ പതാകകളേന്തി ജനങ്ങള്‍ മാര്‍പാപ്പയെ സ്വീകരിച്ചത്. പരിപാടികളുടെ ഭാഗമായി സാന്റിയാഗോ ബെര്‍ണബ്യൂ സ്റ്റേഡിയത്തിന് പുറത്ത് യുവാക്കളുമായുള്ള പ്രാര്‍ത്ഥനാ സംഗമത്തിലും അദ്ദേഹം പങ്കുചേരും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam