കാബൂൾ/ഇസ്ലാമാബാദ്: അയൽരാജ്യങ്ങളായ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിൽ യുദ്ധസമാനമായ സാഹചര്യം. ചരിത്രത്തിലാദ്യമായി അഫ്ഗാനിസ്ഥാനിലെ പ്രധാന നഗരങ്ങളിൽ പാകിസ്ഥാൻ വ്യോമാക്രമണം നടത്തി. തലസ്ഥാനമായ കാബൂൾ, താലിബാൻ കേന്ദ്രമായ കാണ്ഡഹാർ, പക്തിയ പ്രവിശ്യ എന്നിവിടങ്ങളിലെ താലിബാൻ സൈനിക താവളങ്ങളെ ലക്ഷ്യമിട്ടായിരുന്നു പാകിസ്ഥാന്റെ മിസൈൽ ആക്രമണം.
"ക്ഷമയുടെ നെല്ലിപ്പടി കടന്നു, ഇത് നിങ്ങൾക്കെതിരെയുള്ള തുറന്ന യുദ്ധമാണ്" എന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖവാജ മുഹമ്മദ് ആസിഫ് വെള്ളിയാഴ്ച പ്രഖ്യാപിച്ചു. പാകിസ്ഥാൻ അതിർത്തിക്കുള്ളിൽ ഭീകരാക്രമണം നടത്തുന്നവർക്ക് താലിബാൻ അഭയം നൽകുന്നു എന്നാരോപിച്ചാണ് ആക്രമണം. എന്നാൽ താലിബാൻ ഈ ആരോപണം നിഷേധിക്കുകയും പാകിസ്ഥാന്റെ സൈനിക പോസ്റ്റുകൾക്ക് നേരെ ഡ്രോൺ ആക്രമണങ്ങളിലൂടെ തിരിച്ചടിക്കുകയും ചെയ്തു.
ഇരുപക്ഷത്തും കനത്ത നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 133 താലിബാൻ പോരാളികളെ വധിച്ചതായി പാകിസ്ഥാൻ അവകാശപ്പെടുമ്പോൾ, 55 പാകിസ്ഥാൻ സൈനികരെ വധിച്ചതായാണ് താലിബാന്റെ വാദം. കാബൂളിലെ ആയുധപ്പുരകൾക്ക് നേരെ നടന്ന ആക്രമണത്തിൽ വൻ സ്ഫോടനങ്ങളും തീപിടുത്തവുമുണ്ടായതായി ദൃക്സാക്ഷികൾ പറയുന്നു. അതിർത്തിയിൽ പലയിടത്തും കരസേനകൾ തമ്മിൽ നേരിട്ടുള്ള ഏറ്റുമുട്ടലും തുടരുകയാണ്.
അതേസമയം, പാകിസ്ഥാന്റെ വ്യോമാക്രമണത്തിന് മറുപടിയായി പാക് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഡ്രോൺ ആക്രമണം നടത്തിയതായി അഫ്ഗാൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. എന്നാൽ, ഈ ഡ്രോണുകൾ പാക് വിരുദ്ധ ഭീകരസംഘടനകളുടേതാണെന്നും തങ്ങളുടെ പ്രതിരോധ സംവിധാനങ്ങൾ അവയെ വെടിവെച്ചിട്ടതായും പാകിസ്ഥാൻ വാർത്താവിനിമയ മന്ത്രി അത്താവുള്ള തരാർ അറിയിച്ചു. അതിർത്തിയിൽ രാത്രി വൈകിയും കനത്ത പീരങ്കി ആക്രമണങ്ങളും വെടിവെപ്പും തുടരുകയാണ്.
അണ്വായുധ ശേഷിയുള്ള പാകിസ്ഥാനും വർഷങ്ങളോളം ഗറില്ലാ യുദ്ധം ചെയ്ത് പരിചയമുള്ള താലിബാനും തമ്മിലുള്ള ഈ സംഘർഷം ദക്ഷിണേഷ്യൻ മേഖലയെ വലിയ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. സ്ഥിതിഗതികൾ ശാന്തമാക്കാൻ റഷ്യ, ചൈന, തുർക്കി, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങൾ മധ്യസ്ഥ ചർച്ചകൾക്ക് ശ്രമിക്കുന്നുണ്ട്. അതേസമയം, ചാവേർ ആക്രമണങ്ങൾക്ക് താലിബാൻ തയ്യാറെടുക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
